കാണാതായവരെ കണ്ടെത്താൻ ഊർജ്ജിത ശ്രമം; വയനാട്ടിൽ ഇന്ന് ജനകീയ തിരച്ചിൽ

കല്‍പ്പറ്റ: ഉരുള്‍പൊട്ടലുണ്ടായ വയനാട്ടിലെ മുണ്ടക്കൈയിലും ചൂരല്‍മലയിലും ഇന്ന് ജനകീയ തിരച്ചില്‍ നടക്കും. ക്യാമ്ബുകളിലും ബന്ധുവീടുകളിലും മറ്റും കഴിയുന്നവരെ കൂടി ഉള്‍പ്പെടുത്തിയാകും തിരച്ചില്‍.

ദുരന്തത്തിന് ഇരകളായവരില്‍ തിരച്ചിലില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവരെ വാഹനങ്ങളില്‍ വീടുകള്‍ നിലനിന്ന സ്ഥലങ്ങളിലെത്തിക്കും. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കൊപ്പമാണ് ഇവരെ ദുരന്ത ഭൂമിയിലെത്തിക്കുക.

ദുരന്ത മേഖലയെ ആറായി തിരിച്ചാകും തിരച്ചില്‍. ആരെയെങ്കിലും കണ്ടെത്താനാകുമോ എന്ന കാര്യത്തില്‍ അവസാന ശ്രമമാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിനകം സാധ്യമായ എല്ലാ മാര്‍ഗങ്ങളും ഉപയോഗിച്ചുള്ള തിരച്ചില്‍ നടത്തിയെങ്കിലും ബന്ധുക്കളില്‍നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ ഉപയോഗിച്ച്‌ ആരെയെങ്കിലും കണ്ടെത്താനാകുമോ എന്ന അവസാനവട്ട പരിശ്രമമാണിത്.

ദുരന്തബാധിതരുടെ കുടുംബങ്ങളെ സഹായിക്കാനും പുനരധിവാസത്തിനും കേന്ദ്രസഹായം ലഭ്യമാകുമെന്നാണ് പ്രതീക്ഷ. ശനിയാഴ്ച വയനാട് സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി അനുകൂല നിലപാട് സ്വീകരിക്കുമെന്ന് കരുതുന്നു. ഇക്കാര്യത്തില്‍ കഴിഞ്ഞ ദിവസം പ്രധാനമന്ത്രിക്ക് വിശദമായ കത്തെഴുതിയിരുന്നു.

വയനാട് ദുരന്തം ദേശീയ ദുരന്തമായും അതിതീവ്ര ദുരന്തമായും പ്രഖ്യാപിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ദുരന്തതീവ്രത പരിശോധിച്ച്‌ റിപ്പോര്‍ട്ട് നല്‍കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഒമ്ബതംഗ സമിതിയെ നിയമിച്ചിട്ടുണ്ട്. അതിന്റെ ടീം ലീഡറായ കേന്ദ്ര ആഭ്യന്തര ജോയിന്റ് സെക്രട്ടറി രാജീവ് കുമാര്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയിരുന്നു. സമഗ്ര പുനരധിവാസ പാക്കേജാണ് കേരളത്തിന്റെ ആവശ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.അതേസമയം, തിരച്ചിലും രക്ഷാപ്രവര്‍ത്തനവും അവസാനിപ്പിച്ച്‌ കരസേനയുടെ ഒരു വിഭാഗം മടങ്ങി. 91 സര്‍ക്കാര്‍ ക്വാര്‍ട്ടേ്‌സുകള്‍ താല്‍ക്കാലിക പുനരധിവാസത്തിനായി സജ്ജമാക്കിയിട്ടുണ്ട്. സ്‌കൂളുകള്‍ വേഗത്തില്‍ പ്രവര്‍ത്തനസജമാക്കും. സ്‌കൂളുകളിലെ ക്യാമ്ബുകളില്‍ ഉള്ളവര്‍ക്ക് പകരം സംവിധാനം ഒരുക്കുമെന്നും പിണറായി വിജയന്‍ പറഞ്ഞു.

അതേസമയം, ക്യാമ്ബുകളിലേക്ക് ഇനി സാധനങ്ങള്‍ വേണ്ടെന്ന് അധികൃതര്‍ അറിയിച്ചു. കളക്ഷന്‍ സെന്ററില്‍ 7 ടണ്‍ പഴകിയ തുണികളെത്തിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. അത് സംസ്‌കരിക്കേണ്ടി വന്നു. അത് കൂടുതല്‍ ബുദ്ധിമുട്ടുണ്ടാക്കി ഫലത്തില്‍ ഉപദ്രവമായി മാറിയെന്നും മുഖ്യമന്ത്രി പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m