മേഘാലയയിലെ മുന്‍ അധ്യക്ഷനും മലയാളിയുമായ ബിഷപ്പ് ജോർജ് മാമലശ്ശേരി കാലം ചെയ്തു

മേഘാലയയിലെ ടുറ രൂപതയുടെ മുന്‍ അധ്യക്ഷനും മലയാളിയുമായ ബിഷപ്പ് ജോർജ് മാമലശ്ശേരി കാലം ചെയ്തു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ടുറയിലെ ഹോളി ക്രോസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.

മേഘാലയയുടെ എഞ്ചിനീയര്‍ ബിഷപ്പ് എന്ന വിശേഷണം കൊണ്ടും ശ്രദ്ധേയനായിരുന്ന ബിഷപ്പ് ജോർജ് മാമലശ്ശേരി.

ടുറ രൂപതയുടെ പ്രഥമ ബിഷപ്പായി 1979-2007 കാലയളവില്‍ 28 വർഷം സേവനമനുഷ്ഠിച്ച അദ്ദേഹം കോട്ടയം കളത്തൂര്‍ സ്വദേശിയാണ്. സംസ്കാരം ജൂലൈ 8 തിങ്കളാഴ്ച ഉച്ചയ്ക്ക് 12.45 ന് തുറയിലെ സേക്രഡ് ഹാർട്ട് ദേവാലയത്തിൽ നടക്കും. സ്ഥാപനങ്ങള്‍ തുടങ്ങുന്നതില്‍ അദ്ദേഹത്തിന് ഉണ്ടായിരുന്ന നേതൃപാടവവും നിർമ്മാണ സംരംഭങ്ങളിലെ വൈദഗ്ദ്ധ്യവും ‘എഞ്ചിനീയര്‍ ബിഷപ്പ്’ എന്ന വിശേഷണം ബിഷപ്പ് ജോർജ് മാമലശ്ശേരിയ്ക്കു ലഭിക്കുന്നതിന് കാരണമായി.

1932 ഏപ്രിൽ 23ന് കോട്ടയം കളത്തൂരിലാണ് ജനനം. മാമലശ്ശേരി കുര്യൻ്റെയും എലിസബത്ത് മാമലശ്ശേരിയുടെയും മൂന്ന് മക്കളിൽ ഇളയ ആളായിരുന്നു ജോര്‍ജ്ജ്. പ്രാഥമിക പഠനത്തിന് ശേഷം മദ്രാസ്-മൈലാപ്പൂർ രൂപതയ്ക്കായി പൂനമല്ലിയിലെ സേക്രഡ് ഹാർട്ട് സെമിനാരിയിൽ ചേർന്നു. മിഷനറി തീക്ഷ്ണതയാൽ നയിക്കപ്പെട്ട അദ്ദേഹം സെമിനാരി പഠനം പൂര്‍ത്തിയാക്കി 1960 ഏപ്രിൽ 24-ന് തിരുപ്പട്ടം സ്വീകരിച്ചു.

ഒരു ദശാബ്ദക്കാലം ടുറയിലും ബാഗ്‌മാരയിലും അസിസ്റ്റൻ്റ് ഇടവക വികാരിയായി സേവനമനുഷ്ഠിച്ച ശേഷം, 1970-ൽ ഡാലുവിലെ ഇടവക വികാരിയായി നിയമിക്കപ്പെട്ടു. 1971-ലെ ബംഗ്ലാദേശ് വിമോചനയുദ്ധകാലത്ത് അദ്ദേഹം തൻ്റെ ഇടവകയിൽ കുടിയിറക്കപ്പെട്ട ആളുകൾക്ക് താമസവും ഭക്ഷണവും പിന്തുണയും നൽകി. 1979 ഫെബ്രുവരി 8-ന് 46-ാം വയസ്സിൽ, ടുറയിലെ ആദ്യത്തെ ബിഷപ്പായി ഫാ. ജോര്‍ജ്ജിനെ വത്തിക്കാന്‍ നിയമിച്ചു. 1979 മാർച്ച് 18-നായിരുന്നു സ്ഥാനാരോഹണം.

ബിഷപ്പ് എന്ന നിലയിൽ, നിലവിലുള്ള 14 കേന്ദ്രങ്ങൾ വികസിപ്പിക്കുകയും 23 പുതിയ ഇടവകകൾ സ്ഥാപിക്കുകയും ചെയ്തു. പ്രദേശത്തിൻ്റെ സാമ്പത്തികവും വിദ്യാഭ്യാസപരവുമായ മോശം നിലവാരം തിരിച്ചറിഞ്ഞ അദ്ദേഹം വിദൂര പ്രദേശങ്ങളിൽ പോലും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ശൃംഖല വികസിപ്പിച്ചെടുക്കുവാന്‍ കഠിന പ്രയത്നം നടത്തി.

ടുറയിലും വില്യംനഗറിലും കോളേജുകൾ സ്ഥാപിക്കാൻ ബിഷപ്പ് മാമലശ്ശേരി സലേഷ്യൻ ജെസ്യൂട്ട് മിഷ്ണറിമാരെ ക്ഷണിച്ചു. ഗാരോ ഹിൽസിലെ അഞ്ച് ജില്ലകളിലായി അദ്ദേഹം 34 ഡിസ്പെൻസറികൾ സ്ഥാപിച്ച അദ്ദേഹം 1993-ൽ ടുറയിൽ 150 കിടക്കകളുള്ള ഹോളി ക്രോസ് ഹോസ്പിറ്റൽ സ്ഥാപിക്കുകയും ചെയ്തു. ബിഷപ്പിന്റെ വിവിധങ്ങളായ നിർമ്മാണ സംരംഭങ്ങൾ അദ്ദേഹത്തിന് “എൻജിനീയർ ബിഷപ്പ്” എന്ന വിളിപ്പേര് നേടിക്കൊടുത്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m