സംസ്ഥാനത്ത് കനത്ത നാശം വിതച്ച്‌ അതിതീവ്ര മഴ, കണ്ണൂരും കാസര്‍കോടും കോട്ടയത്തും ആലപ്പുഴയും മരം വീണ് അപകടം

കണ്ണൂർ: സംസ്ഥാനത്ത് അതിതീവ്ര മഴ കനത്ത നാശം വിതയ്ക്കുന്നു. കണ്ണൂരും കാസര്‍കോടും കോട്ടയത്തും ആലപ്പുഴയും മരം വീണ് അപകടങ്ങള്‍ ഉണ്ടായി.

ആലപ്പുഴയില്‍ മരം വീണ് സ്കൂട്ടർ യാത്രികരായ ദമ്ബതികള്‍ക്ക് പരിക്കേറ്റു. കണ്ണൂരും കാസര്‍ഗോഡും കോട്ടയത്തും വീടുകള്‍ തകര്‍ന്നു. പലയിടത്തും റോഡില്‍ മരം വീണ് ഗതാഗതം തടസപ്പെട്ടു.

വിശദ വിവരങ്ങള്‍ ഇങ്ങനെ

ശക്തിയായി പെയ്യുന്ന മഴ സംസ്ഥാനത്ത് കനത്ത നാശമാണ് വിതയ്ക്കുന്നത്. ആലപ്പുഴ മട്ടാഞ്ചേരി പാലത്തില്‍ മരം വീണ് സ്കൂട്ടറില്‍ യാത്ര ചെയ്ത ദമ്ബതികള്‍ക്ക് പരിക്കേറ്റു. ഒരാളുടെ പരിക്ക് ഗുരുതരമാണ്. ഇവരെ വണ്ടാനം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. കണ്ണൂർ പയ്യന്നൂരില്‍ പടിഞ്ഞാറപുരയിലും പുതിയങ്ങാടി ബീച്ച്‌ റോഡിലും വീടുകള്‍ തകര്‍ന്നു. കാസര്‍കോട് കരിന്തളത്തും സമാന സംഭവവുണ്ടായി. വീട് തകര്‍ന്ന് കൊല്ലമ്ബാറ തലയടുക്കത്തെ കുന്നുമ്മല്‍ രാഘവന്‍റെ ഭാര്യ കെ വി തമ്ബായിക്ക് പരിക്കേറ്റു. ചിറ്റാരിപ്പറമ്ബ് പതിനാലാം മൈലില്‍ മരം കടപുഴകി.

വയനാട് മുട്ടില്‍ – മേപ്പാടി റോഡില്‍ മരം റോഡിലേക്ക് ചാഞ്ഞു. കൊച്ചി നഗരത്തില്‍ റോഡ് ഇടിഞ്ഞുവീണു. ചെമ്ബു മുക്കില്‍ നിന്ന് അട്ടിപ്പേറ്റി നഗറിലേക്കുള്ള റോഡാണ് പുലർച്ചെ ഇടിഞ്ഞത്. രണ്ടുമാസം മുമ്ബ് നിർമാണം പൂർത്തിയാക്കിയ റോഡാണിത്. മലപ്പുറം അങ്ങാടിപ്പുറം വളാഞ്ചേരി റോഡില്‍ മാലാപറമ്ബില്‍ ആല്‍മരം പൊട്ടിവീണ് ഇലക്‌ട്രിക് പോസ്റ്റുകള്‍ തകർന്നു. പാലക്കാട് പാലക്കയം ചെറുപഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിനായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്. മണ്ണാർക്കാട് സ്വദേശി വിജയിനെയാണ് ഇന്നലെ വൈകീട്ടാണ് പുഴയില്‍ കാണാതായത്. തൃത്താല പടിഞ്ഞാറങ്ങാടിയില്‍ റോഡിലേക്ക് മരം വീണു. തണ്ണീർക്കോട് സീനിയർ ബേസിക് സ്കൂള്‍ കെട്ടിടത്തിന് മുകളില്‍ മരം വീണു. വിദ്യാര്‍ഥികള്‍ എത്തുന്നതിനു മുന്‍പായതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

കണ്ണൂരിലെ അപകടങ്ങള്‍

കണ്ണൂർ പയ്യുന്നൂരില്‍ ശക്തമായ മഴയില്‍ വീട് തകർന്നു. പടിഞ്ഞാറപുരയില്‍ തങ്കമണിയുടെ ഓടിട്ട വീടാണ് തകർന്നത്. ഇന്ന് രാവിലെ 5.30 ഓടെയാണ് അപകടം നടന്നത്. അപകടം നടക്കുമ്ബാള്‍ തങ്കമണിയും രണ്ട് മക്കളും വീട്ടിലെ മറ്റൊരു മുറിയില്‍ ഉറങ്ങി കിടക്കുകയിരുന്നു. ആളപായമില്ലാത്തത് ഭാഗ്യമായി. കണ്ണൂർ പുതിയങ്ങാടിയിലാകട്ടെ തെങ്ങ് വീണ് മേല്‍ക്കൂര തകർന്ന സംഭവമുണ്ടായി. രാവിലെ ഉണ്ടായ ശക്തമായ കാറ്റിലാണ് തെങ്ങ് വീണത്. ബീച്ച്‌ റോഡിന് സമീപം താമസിക്കുന്ന രഞ്ജിനിയുടെ വീട്ടിലാണ് അപകടമുണ്ടായത്. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. കണ്ണൂർ ചിറ്റാരിപ്പറമ്ബ് പതിനാലാംമൈലിലും മരം കടപുഴകി വീണു. ഇവിടെ ഗതാഗതം തടസ്സപ്പെട്ടു. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. എട്ടുമണിയോടെയാണ് സംഭവമുണ്ടായത്. നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് മരം മുറിച്ചുമാറ്റി.

കോട്ടയത്തെ അപകടങ്ങള്‍

കോട്ടയത്തും കാറ്റിലും മഴയിലും വ്യാപക നാശ നഷ്ടമാണുണ്ടായത്. വൈക്കം, പാമ്ബാടി, ചങ്ങനാശേരി, പാല തുടങ്ങിയിടങ്ങളില്‍ വ്യാപക നാശനഷ്ടം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ചിങ്ങവനം കനകക്കുന്നില്‍ വീടിന് മുകളിലേക്ക് മരം കടപുഴകി വീണു. പാമ്ബാടി ചെമ്ബക്കരയില്‍ സ്കൂട്ടർ യാത്രികന് മുകളിലേക്ക് മരം വീണെങ്കിലും കാര്യമായ പരിക്കില്ലാത്തത് ഭാഗ്യമായി. വൈക്കത്ത് വെച്ചൂർ റോഡില്‍ കാറുകളുടെ മുകളിലേക്ക് മരം വീണു. പാല – തൊടുപുഴ റോഡില്‍ മരം വീണു ഗതാഗതം തടസ്സപ്പെട്ടു. പാല പ്രവിത്താനത്ത് നിർത്തിയിട്ടിരുന്ന ഇരു ചക്രവാഹനങ്ങള്‍ക്ക് മുകളിലേക്ക് വൈദ്യുതി പോസ്റ്റുകള്‍ വീണു. വാഹനങ്ങള്‍ക്ക് നാശനഷ്ടം സംഭവിച്ചെങ്കിലും ആളപായമില്ല. മൊത്തം 7 പോസ്റ്റുകള്‍ വീണെന്നാണ് പൊലീസ് പറയുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m