സംസ്ഥാനത്ത് എങ്ങും കനത്ത മഴ; കോഴിക്കോട് മെഡിക്കൽ കോളേജിലെ വാർഡുകളിൽ വെള്ളം കയറി

സംസ്ഥാനത്ത് പരക്കെ കനത്ത മഴ. നിർത്താതെ പെയ്ത മഴയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ വാർഡുകളില്‍ വെള്ളം കയറി.

മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെ താഴത്തെ നിലയിലെ വാർഡുകളിലാണ് വെള്ളം കയറിയത്. റൂമുകളില്‍ നിന്നും വെള്ളം പമ്പ് ചെയ്ത് നീക്കുകയാണ്. രോഗികളെ മാറ്റേണ്ട സാഹചര്യമില്ലെന്നും ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കി.

കോഴിക്കോട് നാദാപുരം തൂണേരിയില്‍ കനത്ത മഴയില്‍ മതില്‍ തകർന്നു. തൂണേരി തണല്‍ മരം കേളോത്ത് മുക്ക് റോഡിലേക്ക് ചെങ്കല്‍ മതില്‍ തകർന്ന് വീണത്. പത്ത് മീറ്റർ പൊക്കത്തിലും അമ്പതിലേറെ മീറ്റർ നീളത്തിലുമുള്ള മതില്‍ തകർന്ന് റോഡില്‍ പതിക്കുകയായിരുന്നു. ഈ സമയത്ത് റോഡില്‍ വാഹനങ്ങളില്ലാതെ പോയതിനാല്‍ അപകടം ഒഴിവായി.

തൃശ്ശൂരിലും കനത്ത മഴ തുടരുകയാണ്. അശ്വിനി ആശുപത്രിയുടെ കാഷ്വാലിറ്റിയില്‍ വെള്ളം കയറി. ഇതോടെ പ്രവർത്തനം മുകളിലത്തെ നിലയിലേക്ക് മാറ്റി. ഗുരുവായൂർ ക്ഷേത്രം തെക്കേ നടപ്പുരയില്‍ വെള്ളം കയറി. മഴയില്‍ കാസർകോട് കുമ്ബള പൊലീസ് സ്റ്റേഷൻ കെട്ടിടത്തിൻ്റെ സീലിംഗിൻ്റെ ഒരു ഭാഗം അടർന്ന് വീണു. വലിയ അപകടത്തില്‍ നിന്നും തലനാരിഴയ്ക്കാണ് പൊലീസുകാർ രക്ഷപ്പെട്ടത്. രാത്രി 8:30 യോടെയായിരുന്നു സംഭവം.

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്കുള്ള സാധ്യത തുടരുന്നുവെന്നാണ് കേന്ദ്ര കാലാവസ്ഥാ വിഭാഗം നല്‍കുന്ന മുന്നറിയിപ്പ്. എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. എറണാകുളം മുതല്‍ വയനാട് വരെയുള്ള ഏഴ് ജില്ലകളില്‍ നാളെ ഓറഞ്ച് അലർട്ടാണ്. മറ്റ് ജില്ലകളില്‍ യെല്ലോ അലർട്ട് ഉണ്ട്. കേരളാ തീരത്ത് ഉയർന്ന തിരമാലകള്‍ക്കും കടലേറ്റത്തിനും സാധ്യതയുണ്ട്. ഇനി ഒരു അറിയിപ്പുണ്ടാകും വരെ കേരളാ തീരത്തിന് മത്സ്യബന്ധനത്തിന് പോകരുതെന്നാണ് നിർദ്ദേശം. തെക്കൻ കേരളത്തിന് മുകളിലായി നിലനില്‍ക്കുന്നചക്രവാതച്ചുഴിയുടെ സ്വാധീനഫലമായാണ് അതിതീവ്ര മഴ സാധ്യത തുടരുന്നത്. തെക്ക് പടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമർദ്ദം അടുത്ത മണിക്കൂറികളില്‍ കൂടുതല്‍ ശക്തിപ്രാപിക്കും. ഇത് തീവ്രന്യൂനമർദ്ദമായി മാറാൻ സാധ്യതയുണ്ട്.നാളെയോടെ കേരളത്തില്‍ മഴയുടെ ശക്തിയില്‍ അല്പം കുറവുണ്ടായേക്കും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group