കോട്ടയം :ഒറ്റയ്ക്കു കുർബാന ചൊല്ലിയ വൈദികനെ പോലീസ് സ്റ്റേഷനിലേക്കു വിളിപ്പിച്ചു; പ്രതിഷേധം രൂക്ഷമായി കോവിഡ് മാനദണ്ഡങ്ങളുടെ മറവിൽ പോലീസ് അധികാര ദുർവിനിയോഗം നടത്തുന്നതായി പരാതി. കോട്ടയം അതിരമ്പുഴ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ വിശ്വാസികളെ ആരെയും പങ്കെടുപ്പിക്കാതെ ഒറ്റയ്ക്കു വിശുദ്ധ കുർബാന അർപ്പിച്ച വൈദികനെ പോലീസ് സ്റ്റേഷനിലേക്കു വിളിപ്പിച്ച ഏറ്റുമാനൂർ പോലീസിന്റെ നടപടിക്കെതിരേയാണ് വ്യാപകമായി പ്രതിഷേധം ഉയർന്നത്. ഇന്നു രാവിലെ പട്രോളിംഗിനിടെ പള്ളിയിൽ സന്ദർശനം നടത്തിയ ഏറ്റുമാനൂർ സിഐ പള്ളിയുടെ വാതിൽ തുറന്നു കിടക്കുന്നതുകണ്ട് ദേവാലയ ശുശ്രൂഷിയോടു കാര്യം തിരക്കി. പള്ളിയിൽ വൈദികൻ തനിച്ചു കുർബാന അർപ്പിക്കുകയാണെന്ന് അദ്ദേഹം അറിയിക്കുകയും ചെയ്തു. ”പള്ളിയിൽ ചടങ്ങുകളൊന്നും പാടില്ലെന്ന് അറിയില്ലേ?” എന്ന ദാർഷ്ട്യം നിറഞ്ഞ ചോദ്യത്തോടെ വൈദികനോട് സ്റ്റേഷനിൽ ഹാജരാകണമെന്നു നിർദേശിക്കുകയായിരുന്നു. കോവിഡ് മാനദണ്ഡങ്ങൾ ലംഘിക്കാതെ തനിച്ചു ദേവാലയത്തിൽ വിശുദ്ധ കുർബാന അർപ്പിച്ച വൈദികനോടു സ്റ്റേഷനിൽ ഹാജരാകാനുള്ള പോലീസ് ഉദ്യോഗസ്ഥന്റെ നിർദേശം തികഞ്ഞ അധികാര ദുർവിനിയോഗമാണെന്നു ഈ സംഭവത്തിൽ പ്രതികരിച്ച രാഷ്ട്രീയ നേതാക്കൾ അടക്കമുള്ളവർ പറയുന്നു.ദേവാലയ അധികൃതർ ഉന്നത പോലീസ് അധികാരികളുമായി ബന്ധപ്പെട്ടതിനെത്തുടർന്നാണ് ഏറ്റുമാനൂർ പോലീസ് നടപടിയിൽനിന്നു പിന്തിരിഞ്ഞത്. തികച്ചും നിയമാനുസൃതമായി കുർബാനയർപ്പിച്ച വൈദികനെ പോലീസ് സ്റ്റേഷനിലേക്കു വിളിപ്പിച്ച നടപടി മതസ്വാതന്ത്ര്യത്തിനെതിരേയുള്ള വെല്ലുവിളിയാണെന്നു ചൂണ്ടിക്കാട്ടി ജില്ലാ പോലീസ് മേധാവിക്കു രേഖാമൂലം പരാതി നൽകാൻ അതിരമ്പുഴ സെന്റ് മേരീസ് ഫൊറോന പള്ളി പാരിഷ് കൗൺസിൽ തീരുമാനിച്ചു.സംഭവത്തിൽ എം.എൽഎ.മാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മോൻസ് ജോസഫ്, സിപിഎം നേതാവ് വി.എൻ.വാസവൻ, കോൺഗ്രസ് നേതാവ് ടോമി കല്ലാനി, കേരള കോൺഗ്രസ് ഹൈ പവർ കമ്മിറ്റി അംഗം പ്രിൻസ് ലൂക്കോസ് തുടങ്ങിയവർ പ്രതിഷേധിച്ചു. പോലീസിന്റെ അധികാര ദുർവിനിയോഗത്തിനെതിരേ അച്ചടക്ക നടപടി സ്വീകരിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
സ്വന്തം ലേഖകൻ
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group