ഭൂപതിവ് നിയമ ഭേദഗതി; ചട്ട നിര്‍മ്മാണം അന്തിമ ഘട്ടത്തില്‍, പട്ടയ ഭൂമിയിലെ വീടുകള്‍ ഫീസില്ലാതെ ക്രമപ്പെടുത്തിയേക്കും

തിരുവനന്തപുരം:സംസ്ഥാനത്ത് പട്ടയഭൂമിയില്‍ വ്യവസ്ഥ ലംഘിച്ച്‌ പണിത വീടുകള്‍ ഫീസില്ലാതെ ക്രമപ്പെടുത്തി നല്‍കാൻ ധാരണ.

ഭൂപതിവ് നിയമഭേദഗതിക്ക് പിന്നാലെ റവന്യൂ വകുപ്പ് തയ്യാറാക്കിയ ചട്ടം, നിയമ വകുപ്പിന്‍റെ പരിഗണനയിലാണ്. ഭൂപതിവിന് വിധേയമല്ലാതെ പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാണ് നിര്‍ദേശം. വൈകി വൈകി ഏറെ വൈകിയാണ് ഭൂപതിവ് നിയമ ഭേദഗതിക്ക് ചട്ടങ്ങളൊരുങ്ങുന്നത്.

എന്തിന് അനുവദിച്ചോ ആ ആവശ്യത്തിന് മാത്രമായി ഭൂവിനിയോഗം എന്ന വ്യവസ്ഥ മാറി പട്ടയഭൂമിയുടെ വകമാറ്റിയുള്ള ഉപയോഗം ക്രമപ്പെടുത്താൻ ഇപ്പോള്‍ സര്‍ക്കാരിന് അധികാരം ഉണ്ട്. സമയപരിധിയും നിയമലംഘനങ്ങളുടെ സ്വഭാവവും പരിഗണിച്ച്‌ വിശദമായ ചട്ട രൂപീകരണമാണ് പരിഗണനയിലുള്ളത്. ലാന്‍റ് റവന്യു കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘം തയ്യാറാക്കിയ നിര്‍ദ്ദേശങ്ങളില്‍ മുഖ്യമന്ത്രി നേരിട്ട് വിളിച്ച അവലോകന യോഗത്തിന് ശേഷമാണ് കരട് ചട്ടം നിയമവകുപ്പിന്‍റെ പരിഗണനക്ക് എത്തിയിട്ടുള്ളത്.

പട്ടയഭൂമിയിലുള്ള വീടുകള്‍ ഫീസ് വാങ്ങാതെ തന്നെ ക്രമപ്പെടുത്തി നല്‍കാനാണ് നിര്‍ദ്ദേശം. വാണിജ്യാടിസ്ഥാനത്തിലുള്ള കെട്ടിടങ്ങള്‍ സ്ക്വയര്‍ ഫീറ്റിന് അനുസരിച്ച്‌ തുക നിശ്ചയിച്ച ശേഷം അത് ഈടാക്കി നിയമവിധേയമാക്കും. ക്വാറികളുടെ പ്രവര്‍ത്തനം ഭൂപതിവിന് വിധേയമല്ല. സംസ്ഥാനത്ത് ഉടനീളം പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ നിയമവിധേയമാക്കിയാല്‍ വൻ പാരിസ്ഥിതിക ആഘാതം ഉണ്ടാകുമെന്ന ആശങ്കകള്‍ നിലനില്‍ക്കെ അതെല്ലാം സർക്കാര്‍ ഉടമസ്ഥതയിലാക്കാനാണ് ആലോചന. പട്ടയഭൂമിയില്‍ പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ സര്‍ക്കാര് ഏറ്റെടുത്ത് പാട്ടത്തിന് നല്‍കും. പാരിസ്ഥിതിക പ്രത്യാഘാതം മുതല്‍ പലതരം കോടതി വ്യവഹാരങ്ങള്‍ക്ക് വരെ വ്യവസ്ഥകള്‍ വഴിച്ചേക്കുമെന്നിരിക്കെ നിയമ വകുപ്പിന്‍റെ സൂക്ഷ്മ പരിശോധനക്ക് ശേഷം എത്രയും പെട്ടെന്ന് ചട്ടം പുറത്തിറക്കാനാണ് സര്‍ക്കാര്‍ നീക്കം.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m