നവംബർ 07: വിശുദ്ധ വില്ലിബ്രോര്‍ഡ്..

ഇംഗ്ലണ്ടിലെ നോര്‍ത്തംബര്‍ലാന്‍ഡിൽ 657 ലാണ് വിശുദ്ധ വില്ലിബ്രോര്‍ഡ് ജനിച്ചത്‌. വില്ലിബ്രോര്‍ഡിനു 20 വയസ്സായപ്പോഴേക്കും തന്നെ അദ്ദഹം സന്യാസ വസ്ത്രം ധരിക്കുകയും ദൈവത്തിന്റെ നുകം വഹിക്കുവാന്‍ ആരംഭിക്കുകയും അതില്‍ ആനന്ദം കണ്ടെത്തുകയും ചെയ്തു. വിശുദ്ധ എഗ്ബെര്‍ട്ടിന്റെ കീഴില്‍ പഠിക്കുക എന്ന ഉദ്ദേശത്തോടെ അദ്ദേഹം അയര്‍ലന്‍ഡിലേക്ക് പോയി. ഇദ്ദേഹത്തിന്റെ പിതാവ്‌ ഭൗതീക ജീവിതം ഉപേക്ഷിച്ച് ആശ്രമത്തില്‍ ചേരുകയും ട്രെവെസ് രൂപതയിലെ എച്ച്ടെര്‍നാച്ച് ആശ്രമത്തിലെ വിശുദ്ധനായി ആദരിക്കപ്പെടുകയും ചെയ്തിരിന്നു.

അദ്ദേഹത്തിന് 30 വയസ്സായപ്പോള്‍ വിശുദ്ധ സ്വിഡ്ബെര്‍ടിനൊപ്പം ഇംഗ്ലണ്ടിലെ 10 സന്യാസിമാരെയും കൂട്ടി റൈന്‍ നദീമുഖത്തിന്‌ ചുറ്റും കിടക്കുന്ന ഫ്രിസണ്‍സുകളുടെ പ്രദേശങ്ങളില്‍ പോയി വിശ്വാസം പ്രചരിപ്പിക്കുവാന്‍ തീരുമാനിച്ചു. 678-ല്‍ വിശുദ്ധന്‍ ഇവരുടെ ഇടയില്‍ സുവിശേഷം പ്രചരിപ്പിക്കുവാന്‍ ആരംഭിച്ചു. എന്നാല്‍ ഈ ശ്രമങ്ങളൊന്നും വലിയ ഫലം കണ്ടില്ല. ഈ സന്യാസിമാരുടെ ആഗമന സമയത്ത് യഥാര്‍ത്ഥ ദൈവം അവര്‍ക്ക്‌ അറിയപ്പെടാത്തവനായിരുന്നു.

പിന്നീട് വില്ലിബ്രോര്‍ഡ് റോമിലേക്ക് പോവുകയും വിഗ്രഹാരാധകരുടെ നാടുകളില്‍ സുവിശേഷം പ്രചരിപ്പിക്കുന്നതിനുള്ള അനുവാദം പാപ്പായില്‍ നിന്നും വാങ്ങിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ സഹചാരിയായിരുന്ന വിശുദ്ധ സ്വിഡ്ബെര്‍ട് കൊളോണ്‍ നിവാസികളുടെ മെത്രാനായി വാഴിക്കപ്പെട്ടു. ഇതിനിടെ മറ്റ് പതിനൊന്ന്‌ പ്രേഷിതരും ഫ്രഞ്ച് പ്രദേശമായ വ്രീസ്‌ലാന്‍ഡില്‍ സുവിശേഷ വേലകള്‍ ചെയ്തു. ഫ്രാന്‍സിലെ രാജകീയ കൊട്ടാരത്തിലെ മേല്‍നോട്ടക്കാരനായിരുന്ന പെപിന്‍ വിശുദ്ധ വില്ലിബ്രോര്‍ഡിനെ രൂപതാ ഭരണചുമതലകള്‍ക്കായി നിര്‍ദ്ദേശിച്ചു. സെര്‍ജിയൂസ് പാപ്പ ഇദ്ദേഹത്തിന്റെ പേര് ക്ലമന്റ് എന്നാക്കി മാറ്റുകയും ഫ്രിസണ്‍സിന്റെ സഹായക മെത്രാനായി നിയമിക്കുകയും ചെയ്തു.

വിശുദ്ധ മാര്‍ട്ടിന്റെ പള്ളി അദ്ദേഹം പുതുക്കി പണിയുകയും ഇത് പിന്നീട് അവിടത്തെ പ്രധാന പള്ളിയാവുകയും ചെയ്തു. ഇതിനിടെ അദ്ദേഹം ലക്സംബര്‍ഗ്ഗിലുള്ള ഏക്‌ടെര്‍നാച്ചില്‍ ഒരു ആശ്രമം പണിതു. പെപിന്‍ എന്ന്‍ പേരായ ചാള്‍സ് മാര്‍ടെലിനെ അദ്ദേഹം ജ്ഞാനസ്നാനപ്പെടുത്തിയിരിന്നു. ഇദ്ദേഹം പില്‍ക്കാലത്ത്‌ ഫ്രാന്‍സിന്റെ രാജാവായി. വില്ലിബ്രോര്‍ഡ് പണിത പള്ളികളുടെ സംരക്ഷകനായിരുന്ന ചാള്‍സ് മാര്‍ടെല്‍ ഉട്രെച്ചിന്റെ പരമാധികാരം പിന്നീട് വിശുദ്ധനെ ഏല്‍പ്പിച്ചു.

വിശുദ്ധ വില്ലിബ്രോര്‍ഡ് ഡെന്മാര്‍ക്കിലും തന്റെ പ്രേഷിത പ്രവര്‍ത്തനം നടത്തിയിരുന്നു. ക്രൂരനായ രാജാവായിരുന്നു അക്കാലത്ത്‌ അവിടെ ഭരിച്ചിരുന്നത്. അദൃശമായ തടസ്സങ്ങളെ മുന്‍കൂട്ടി കണ്ട വിശുദ്ധന്‍ താന്‍ മാമ്മോദീസ മുക്കിയ മുപ്പതോളം കുട്ടികളുമായി തിരികെ ഉട്രെച്ചിലെത്തി. വാള്‍ചെരെന്‍ ദ്വീപിലും അദ്ദേഹം തന്റെ സുവിശേഷ വേല ചെയ്തു. അവിടെ ധാരാളം പേരെ മതപരിവര്‍ത്തനം ചെയ്യുകയും കുറെ പള്ളികള്‍ പണിയുകയും ചെയ്തു. അവിടെ വച്ച് വിഗ്രഹാരാധകനായ ഒരു പുരോഹിതന്‍ വാളിനാല്‍ വെട്ടിയെങ്കിലും വിശുദ്ധനെ മുറിവേല്‍പ്പിക്കുവാന്‍ പോലും സാധിച്ചില്ല. ഈ പുരോഹിതന്‍ അധികം വൈകാതെ മരിച്ചു.

720-ല്‍ വിശുദ്ധ ബോനിഫസ്‌ വിശുദ്ധനൊപ്പം ചേര്‍ന്നു. മൂന്ന് വര്‍ഷത്തോളം അദ്ദേഹം വിശുദ്ധന്റെ കൂടെ ചിലവഴിച്ചതിനു ശേഷം ജര്‍മ്മനിയിലേക്ക്‌ പോയി. ഉട്രെച്ചില്‍ വിശുദ്ധന്‍ പിക്കാലത്ത് പ്രസിദ്ധിയാര്‍ജ്ജിച്ച ഒരുപാട്‌ സ്കൂളുകള്‍ പണിതു. ധാരാളം അത്ഭുതങ്ങള്‍ വിശുദ്ധന്റെ പേരിലുണ്ട്. കൂടാതെ പ്രവചനവരവും ഇദ്ദേഹത്തിനുണ്ടായിരുന്നതായി പറയുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group