ഒക്ടോബർ 2 – കാവൽ മാലാഖമാർ

നേതൃ നിരയിലുള്ള അതികായർക്കു സുരക്ഷാ വലയം തീർക്കുവാൻ നിയോഗിക്കപ്പെട്ട അംഗരക്ഷകരെപോലെ ഓരോ മനുഷ്യആത്മാവിനും സുരക്ഷാ കവചമൊരുക്കുവാൻ നിയുക്തരാണ് കാവൽ മാലാഖമാർ .ആത്മീയ വഴികളിൽ ഇടറിവീഴാതിരിക്കുവാൻ ഓരോ മനുഷ്യനെയും കൈപിടിച്ച് നടത്തുവാൻ കാവൽ മാലഖാമാർ സന്നദ്ധരാണ് .ഇന്നത്തെ ആധുനിക യുഗത്തിൽ കാവൽമാലാഖാമാരുടെ കർമ്മമണ്ഡലം വളരെ സങ്കീർണമായികൊണ്ടിരിക്കുകയാണ്. ലഘുപാപങ്ങൾ മുതൽ മാരക പാപങ്ങൾ വരെ മനുഷ്യാത്മാവിനെ ദൈവീക ചൈതന്യത്തിൽ നിന്ന് വ്യതിചലിക്കുന്നവയാണ് . ഇത്തരം സാഹചര്യങ്ങളിൽ മനുഷ്യ മനസാക്ഷിയിലെ നന്മതിന്മകളെ തിരിച്ചറിയുവാൻ ദൈവദൂതന്മാരുടെ ഇടപെടൽ വഴിയൊരുക്കും.  സൃഷ്‌ടിയിൽ മനുഷ്യനും മാലാഖമാരും രൂപ ദൃശ്യങ്ങൾ ഉള്ളവരാണ് എന്ന് പറയപ്പെടുന്നു. എന്നാൽ മാലാഖമാർ ദൈവത്തോട് കൂടുതൽ അടുത്ത നിൽക്കുന്നവരും മനുഷ്യരേക്കാൾ അസാധാരണ കഴിവുകൾ ഉള്ളവരുമാണ് . ചിത്രകാരന്മാരുടെ ഭാവനയിൽ കാവൽ മാലാഖമാർ മനുഷ്യരൂപത്തോട് സാദൃശ്യം പുലർത്തുന്നവരാണ് . ഒരു ഭ്രൂണം മാതാവിന്റെ ഉദരത്തിൽ ഉരുവാകുന്നത് മുതൽ ദൈവത്തിന്റെ സംരക്ഷണയുടെ കരങ്ങൾ കാവൽ മാലാഖയിലൂടെ അവനിൽ നിക്ഷിപ്തമായി.
പല വിശുദ്ധർക്കും മാലാഖമാരുടെ  സാമിപ്യം അനുഭവിക്കാൻ സാധിച്ചിട്ടുണ്ടെങ്കിലും അവരിലൊന്നും മാലാഖാമാരുടെ രൂപത്തെപ്പറ്റി കൃത്യമായും പ്രതിഭാതിക്കുന്നില്ല . ബൈബിളിൽ പുതിയ നിയമത്തിലും പഴയ നിയമത്തിലും ദൈവ ദൂതന്മാരുടെ ഇടപെടലുകളെ പറ്റി വ്യക്തമാകുന്ന ഒരുപ്പാട്‌ സംഭവങ്ങൾ കാണപ്പെടുന്നു. പരിശുദ്ധ കന്യാമറിയത്തിന്റെ  മംഗള വാർത്ത അരുളാൻ ദൈവ ദൂതന്മാരിൽ പ്രധാനിയായ ഗബ്രിയേൽ മാലാഖയുടെ വരവിനെ പറ്റി പ്രത്യാകമാം വിധം നാം ആർക്കും പറഞ്ഞുകൊടുക്കേണ്ടതില്ല . ദൈവവുമായി ഏറ്റവും കൂടുതൽ അടുത്ത് നിൽക്കുന്ന മാലാഖമാരിൽ നിന്നും തന്റെ അഹങ്കാരത്തിന്റെ ഭാഗമായി ദൈവത്തിൽ നിന്നും പറിച്ചെറിയപ്പെട്ട  മാലാഖയാണ് ലൂസിഫർ അഥവാ പിശാച് .   “കാവൽ  മാലാഖമാരേ, ഞങ്ങളുടെ ജീവിതത്തെക്കുറിച്ച് നിങ്ങളുടെ ജാഗ്രത തുടരാൻ ഞങ്ങൾ അഭ്യർത്ഥിക്കുന്നു. ശാരീരികവും ആത്മീയവുമായ ഉപദ്രവങ്ങളിൽ നിന്ന് ഞങ്ങളെ അകറ്റുക, നിങ്ങളുടെ സാന്നിധ്യത്തിൽ ഞങ്ങളുടെ വിശ്വാസം വർദ്ധിപ്പിക്കുക, ഞങ്ങളുടെ ക്ഷേമത്തിന് ഏതെങ്കിലും വിധത്തിൽ ഭീഷണി നേരിടുമ്പോൾ നിങ്ങളിലേക്ക് തിരിയാൻ ഞങ്ങളെ ഓർമ്മിപ്പിക്കുക.” ജനനം മുതൽ മരണം വരെ നമ്മുക്ക് കാവൽ മാലാഖമാരെ ആവശ്യമുണ്ട് . നമ്മൾ കളിക്കുമ്പോൾ , കുസൃതികൾ കാണിക്കുമ്പോൾ  , പ്രാർത്ഥിക്കുമ്പോൾ  കുട്ടിക്കാലത്തു നമ്മുടെ മാതാപിതാക്കൾ പറയുന്നതുപോലേ “മോനെ മോളെ നോക്കിക്കോ എല്ലാം നമ്മുടെ കാവൽ മാലാഖമാർ കാണുന്നുണ്ട്”.
വിശുദ്ധ ബെർണാർഡ് ഇപ്രകാരമാണ് പറയുന്നത്, “നിന്റെ എല്ലാ വഴികളിലും മാലാഖമാർ നിനക്ക് അകമ്പടി സേവിക്കുന്നുണ്ടെന്ന് മനസ്സിലാക്കി, ഓരോ പ്രവർത്തിയും ചെയ്യേണ്ടതു പോലെ ചെയ്യാൻ നീ ജാഗരൂകനായിരിക്കുക; എന്തെന്നാൽ ആ ദൗത്യത്തിൽ അവർ കൂട്ടിച്ചേർക്കപ്പെട്ടിരിക്കുകയാണ്. എവിടെ വസിച്ചാലും, ഏത് മുക്കിലും മൂലയിലും നീ അകപ്പെട്ടാലും, നിന്റെ കാവൽ മാലാഖയെ ആദരവോടെ ഓർക്കുക. അവൻ ഉണ്ടോ എന്ന് നീ സംശയിക്കുന്നുണ്ടോ? കാരണം നിനക്ക് അവനെ കാണാൻ പറ്റുന്നില്ലല്ലോ? കേവലം കാഴ്ചക്കും അപ്പുറത്ത് നിലനിൽപ്പ് ഉണ്ടെന്ന യാഥാർത്ഥ്യം ഓർക്കുക”.
സഹോദരരെ, ഏറ്റവും ലാളനാപൂർണ്ണമായ സ്നേഹത്തോടെ നാം ദൈവത്തിന്റെ മാലാഖമാരെ സ്നേഹിക്കണം; കാരണം ഒരുനാൾ അവർ നമ്മുടെ സ്വർഗ്ഗീയ കൂട്ടവകാശികൾ ആകുന്നവരാണ്. പിതാവ് ഇപ്പോൾ അയച്ചിരിക്കുന്ന ഈ ആത്മാക്കൾ, വരും കാലം നമ്മുടെ സംരക്ഷകരും വഴികാട്ടികളും ആകാൻ പോകുന്നവരാണ്. ഇപ്രകാരമുള്ള അംഗരക്ഷകർ ഉള്ളപ്പോൾ, നാം എന്തിനെ ഭയക്കണം? അവരെ ആർക്കും തോൽപ്പിക്കാനോ, വഞ്ചിക്കാനോ സാദ്ധ്യമല്ല; എല്ലാ വഴികളിലും നമ്മെ കാത്തു രക്ഷിക്കുന്ന അവർക്ക് ഒരു വിധത്തിലും വഴിതെറ്റി പോകുകയുമില്ല. അവർ വിശ്വസ്തരാണ്, അവർ ബുദ്ധിശാലികളാണ്, അവർ ശക്തരാണ്. അപ്പോൾ, പിന്നെ നാം എന്തിന് പേടിച്ച് വിറക്കണം?
നാം അവരുടെ പിന്നാലെ നടന്നാൽ മാത്രം മതി, അവരോട് ചേർന്ന് നിന്നാൽ മാത്രം മതി, അപ്പോൾ നാം അത്യുന്നതന്റെ ആലയത്തിൽ സുഖമായി വസിക്കും. ആകയാൽ, അടിക്കടിയുള്ള അഗ്നിപരീക്ഷ നിന്നെ തൊടാൻ തുടങ്ങുംമ്പോഴും, ഹൃദയഭേദകമായ ദു:ഖം നിന്റെ മേൽ വീഴാൻ തുടങ്ങുമ്പോഴും, സഹായകനായ അവനെ പ്രാർത്ഥിച്ചുണർത്തുക! ഉച്ചത്തിൽ വിളിച്ച് കേണപേക്ഷിക്കുക.