മുക്കുവനെ ഇടയനാക്കി മഹാത്ഭുതം ചെയ്യുന്നവന്‍

മുക്കുവനെ ഇടയനാക്കി മഹാത്ഭുതം ചെയ്യുന്നവന്‍

ma28

...........................................
റോമില്‍ സെന്‍റ് പീറ്റേഴ്സ് ബസിലിക്കയുടെ മുന്നിലുള്ള അതിവിശാലമായ  ചത്വരത്തിൻ്റെയരികിൽ പത്രോസ് സ്ലീഹായുടെ മാനോഹരമായ ഒരു ശില്‍പമുണ്ട്. സ്വര്‍ഗ്ഗരാജ്യത്തിന്‍റെ താക്കോല്‍ വാഹകനായ പത്രോസിനെയാണ് ഈ ശില്‍പ്പത്തില്‍ ആവിഷ്കരിച്ചിരിക്കുന്നത്. "സ്വര്‍ഗരാജ്യത്തിന്റെ താക്കോലുകള്‍ നിനക്കു ഞാന്‍ തരും. നീ ഭൂമിയില്‍ കെട്ടുന്നതെല്ലാം സ്വര്‍ഗ്ഗത്തിലും കെട്ടപ്പെട്ടിരിക്കും, നീ ഭൂമിയില്‍ അഴിക്കുന്നതെല്ലാം സ്വര്‍ഗ്ഗത്തിലും അഴിക്കപ്പെട്ടിരിക്കു"മെന്നു ദൈവപുത്രന്‍ വാക്കുനല്‍കിയത് ശിമയോന്‍ പത്രോസിനോടായിരുന്നല്ലോ. സ്വര്‍ഗ്ഗരാജ്യത്തിൻ്റെ മർമ്മങ്ങളിലേക്ക് എത്തിച്ചേരാൻ കുരിശിൻ്റെ മാർഗ്ഗത്തിലേ കഴിയൂ എന്നതാണ് ശീമോന്‍റെ താക്കോലില്‍ മുദ്രണം (Key bitting) ചെയ്തിട്ടുള്ളത്. 19-ാം നൂറ്റാണ്ടിലെ ഇറ്റാലിയന്‍ ശില്‍പ്പി ജുസേപ്പേ ദിഫാബ്രിസ് (Giuseppe De Fabris) ആണ് ഈ ശില്‍പ്പം നിര്‍മ്മിച്ചത്.

ഗലീലാ കടപ്പുറത്തെ ഒരു സാധാരണ മുക്കുവനായിരുന്നു ശിമയോന്‍. വാഗ്ദത്ത മശിഹായെ തിരിച്ചറിഞ്ഞതോടെ അവന്‍റെ ജീവിതം മാറിമറിഞ്ഞു. കടലില്‍ മത്സ്യത്തെ പിടിച്ചിരുന്നവന്‍ വള്ളവും വലയുമുപേക്ഷിച്ചു, മനുഷ്യരെ പിടിക്കുന്നവനായിത്തീര്‍ന്നു. മുക്കുവനായിരുന്ന ശീമോനേ ആട്ടിടയന്‍റെ ഉദ്യോഗത്തിലാണ് ഈശോമിശിഹാ നിയോഗിച്ചത്.  മനുഷ്യവംശത്തില്‍ ആരംഭിച്ച രക്ഷാകരദൗത്യങ്ങള്‍ക്ക് അവിടുവന്നു അയാളെ സാക്ഷിയും സഹകാരിയുമാക്കി; തിരുസഭയുടെ നിര്‍മ്മിതിയില്‍  അടിസ്ഥാനശിലയായും പ്രതിഷ്ഠിച്ചു. 

റോമാ സാമ്രാജ്യത്തിന്‍റെ തലസ്ഥാനമായിരുന്ന റോമാ നഗരം കേന്ദ്രീകരിച്ചായിരുന്നു ശിമയോന്‍ പ്രവര്‍ത്തിച്ചത്. അവിടെവച്ച് അദ്ദേഹം രക്തസാക്ഷിയായി. ശിമയോൻ്റെ കല്ലറയ്ക്കു മുകളിൽ തിരുസ്സഭ നിര്‍മ്മിച്ച ദേവാലയമാണ് റോമിലെ വിശുദ്ധ പത്രോസിന്‍റെ ബസിലിക്ക. 

റോമന്‍ ചക്രവര്‍ത്തിമാരുടെ പ്രതാപവും ശക്തിയും ആയിരത്തിയഞ്ഞൂറു കൊല്ലം മാത്രമേ നിലനിന്നുള്ളൂ. അതോടെ സാമ്രാജ്യം ക്ഷയിച്ച് ഇല്ലാതെയായി. ശക്തന്മാരെ ലജ്ജിപ്പിക്കാന്‍ ദൈവം തെരഞ്ഞെടുത്ത അശക്തനായ മനുഷ്യനായിരുന്നു യോനായുടെ പുത്രനായ ശീമോന്‍. ശീമോനില്‍ തുടക്കമിട്ട തിരുസ്സഭ റോമാസാമ്രാജ്യത്തിന്‍റെ അതിരുകള്‍ ഭേദിച്ച് ലോകത്തിന്‍റെ അറ്റത്തോളം വ്യാപിച്ചു. "നരകവാതിലുകള്‍ സഭയ്ക്കു മുന്നില്‍ വിജയിക്കില്ല" എന്ന ദൈവപുത്രന്‍റെ പ്രഖ്യാപനത്തെ ഉറപ്പിച്ചുകൊണ്ട് മാനവചരിത്രത്തിലൂടെ തിരുസ്സഭ കടന്നുപോകുന്നു. (മത്തായി 16:18-ൻ്റെ "പ്ശീത്താ ബൈബിൾ വ്യാഖ്യാനം കമൻ്റ് ബോക്സിൽ വായിക്കാം)

പത്രോസിനെ ഏല്‍പ്പിച്ച ഇടയശുശ്രൂഷ അദ്ദേഹത്തിന്‍റെ പിന്‍ഗാമികളിലൂടെ തുടര്‍ന്നുകൊണ്ടിരിക്കുന്നു. ഇടയമുഖ്യന്മാരുടെ നിരയില്‍ 266 പേര്‍ വന്നു, അവരെല്ലാം ചരിത്രത്തില്‍ മറഞ്ഞു.  ഇപ്പോളിതാ 267-ാമനായി ലിയോ പതിനാലാമന്‍ പാപ്പാ മിശിഹായുടെ കുഞ്ഞാടുകളെ മേയ്ക്കാന്‍ ഇടയന്‍റെ വടി കൈയിലേന്തിയിരിക്കുന്നു.

✝️ യോനായുടെ പുത്രനായ 
ശിമയോന്‍ എന്ന പാറ

ഈശോമിശിഹായും ശീമോനും ആദ്യമായി കണ്ടുമുട്ടുന്ന രംഗം യോഹന്നാന്‍റെ സുവിശേഷത്തില്‍ വിവരിക്കുന്നുണ്ട്. സ്നാപകയോഹന്നാന്‍ തന്‍റെ ശിഷ്യന്മാരുമായി ഒരിടത്തിരിക്കുമ്പോള്‍ ഈശോമശിഹാ അതിലെ വരുന്നതു കണ്ടു. അവന്‍ വിളിച്ചുപറഞ്ഞു "ഇതാ ദൈവത്തിന്‍റെ കുഞ്ഞാട്"
ഉടനെ അദ്ദേഹത്തിന്‍റെ ശിഷ്യന്മാരില്‍ രണ്ടുപേര്‍ ദൈവകുഞ്ഞാടിനെ പിന്തുടര്‍ന്നു. അതിലൊരുവന്‍ യോനായുടെ പുത്രനായ അന്ത്രയോസ് ആയിരുന്നു. അന്നുരാത്രി അവര്‍ അവനോടൊത്ത് രാപ്പാര്‍ത്തു. പിറ്റേന്ന് അന്ത്രയോസ് ഇക്കാര്യങ്ങളെല്ലാം തന്‍റെ സഹോദരനായ ശീമോനോടു പറഞ്ഞു. അന്ത്രയോസിന്‍റെ കൂടെയാണ് ശീമോന്‍ യേശുവിനെ കാണാന്‍ ചെന്നത്. അവനെ കണ്ടയുടന്‍ ഈശോമിശിഹാ തന്‍റെ സംസാരഭാഷയായിരുന്ന അരമായയില്‍ പറഞ്ഞു: ''നീ യോഹന്നാൻ്റെ പുത്രനായ ശീമോനാണ്. ഇനിമുതല്‍ കേഫാ എന്നു നീ വിളിക്കപ്പെടും" (യോഹ 1:42). "കേഫാ" എന്ന വാക്കിന്‍റെ അര്‍ത്ഥം പാറ എന്നാണ്. "പത്രോസ് എന്ന് അവന്‍ പേരു നല്‍കിയ ശീമോന്‍" എന്ന് ഈ പേരുമാറ്റല്‍ സംഭവത്തെ സുവിശേഷകരും വിവരിച്ചിട്ടുണ്ട് (മര്‍ക്കോസ് 3:17, ലൂക്ക 6:14).

"Kepha" എന്ന വാക്ക് ഗ്രീക്ക് ഭാഷയിലേക്കു വരുമ്പോള്‍ 'പെട്രാ' (Petra) എന്നാ പദമാണ് ഉപയോഗിക്കുന്നത്. എന്നാല്‍ അത് സ്ത്രീലിംഗ പദമാണ്. ഒരു പുരുഷന്‍റെ പേരിന് സ്ത്രീലിംഗപദം യോജിക്കില്ലല്ലോ.  അതിനാല്‍ "Petra" എന്ന വാക്കിനോട് "o s" എന്ന രണ്ടക്ഷരങ്ങള്‍ കൂട്ടിച്ചേര്‍ത്ത് സുവിശേഷകന്മാര്‍ അതിനെ Petros എന്ന പുല്ലിംഗപദമാക്കി. ഗ്രീക്ക് ഭാഷയിലെഴുതിയ സുവിശേഷങ്ങളില്‍ എല്ലാം "Kepha" എന്ന പേരിനെ Petros എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പുതിയ നിയമം ഗ്രീക്കില്‍നിന്ന് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയവര്‍ പെട്രോസിനെ പീറ്റര്‍ എന്നാക്കി. അതായത് ശീമോന്‍ എന്ന വ്യക്തിയെ യേശു അറാമിക് ഭാഷയില്‍ പാറ എന്ന അര്‍ത്ഥത്തില്‍ കേഫാ എന്നു വിളിച്ചത് ഗ്രീക്കില്‍ പെട്രോസ് ആയി, ഇംഗ്ലീഷില്‍ പീറ്ററും മലയാളത്തില്‍ പത്രോസുമായി. മഹത്തായ റോമാ സാമ്രാജ്യത്തെ തകര്‍ത്തെറിഞ്ഞ് അതിന്‍റെ മധ്യത്തില്‍ തിരുസ്സഭയെന്ന മഹാസൗധത്തിനു അടിസ്ഥാനമിടാന്‍ ദൈവപുത്രന്‍ ചെത്തിയൊരുക്കിയ ഉറപ്പുള്ള പാറയായിരുന്നു ശീമോന്‍.

പൗലോസ് സ്ലീഹാ തന്‍റെ ലേഖനത്തില്‍ ശീമോനെ പരാമര്‍ശിക്കുന്ന സന്ദര്‍ഭങ്ങളില്‍ അരമായ ഭാഷയില്‍ "കേഫാ" എന്ന് എട്ടിടങ്ങളിലാണ് ഉപയോഗിച്ചത് . സുറിയാനി ബൈബിള്‍ പരിഭാഷകളിലും മലയാളം പ്ശീത്താ ബൈബിളിലും "കേപ്പ" എന്നാണ് പരിഭാഷപ്പെടുത്തിയിരിക്കുന്നത്. 

✝️ പന്തക്കുസ്തായ്ക്ക് മുമ്പുതന്നെ കേഫാ 
അപ്പൊസ്തൊലികാധികാരം ഉപയോഗിച്ചു

ശിഷ്യസമൂഹത്തില്‍ കേഫാ എന്നറിപ്പെട്ട ശീമോന്‍ പന്തക്കുസ്തായ്ക്കു മുമ്പാണ് "കെട്ടുവാനും അഴിക്കുവാനുമുള്ള" തന്‍റെ വിശേഷാധികാരം ആദ്യമായി ഉപയോഗിച്ചത്. ഈശോമിശിഹായുടെ പരസ്യജീവിതകാലത്ത് തങ്ങളില്‍ ഒരുവനായി എണ്ണപ്പെടുകയും ഗുരുവിനെ ഒറ്റിക്കൊടുത്തതിന്‍റെ കുറ്റബോധത്തില്‍ ആത്മഹത്യ ചെയ്യുകയും ചെയ്ത യൂദായുടെ ഒഴിവു നികത്തേണ്ടത് അത്യാവശ്യമാണെന്ന് സങ്കീര്‍ത്തനങ്ങളില്‍ നിന്നാണ് (സങ്കീര്‍ത്തനം 69:25) കേഫാ മനസ്സിലാക്കിയത്.  ഈ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുന്നവന്‍ ''യോഹന്നാൻ്റെ സ്നാനം മുതല്‍ നമ്മില്‍നിന്ന് ഉന്നതങ്ങളിലേക്ക് സംവഹിക്കപ്പെട്ട നാള്‍വരെ, യേശു നമ്മോടൊപ്പം സഞ്ചരിച്ചിരുന്ന കാലം മുഴുവനും, നമ്മുടെ കൂടെയുണ്ടായിരുന്നവരില്‍ ഒരുവനായിരിക്കണം" എന്നതായിരുന്നു കേഫായുടെ നിര്‍ദ്ദേശം. 120 ഓളം പേര്‍ സമ്മേളിച്ചിരുന്ന വേദിയില്‍ എഴുന്നേറ്റു നിന്നാണ് കേഫാ ഈ ആവശ്യം അറിയിച്ചത്. 

കേഫായുടെ നേതൃസ്ഥാനം അംഗീകരിച്ച അപ്പൊസ്തൊലന്മാര്‍ ഈ ആവശ്യം അംഗീകരിച്ചു. (അപ്പ പ്രവൃത്തി 1:15-26). ഈശോമശിഹാ ഒരു രാത്രി മുഴുവന്‍ പ്രാര്‍ത്ഥിച്ചിട്ടാണ് ശിഷ്യന്മാരെ തെരഞ്ഞെടുത്തതെങ്കില്‍ (ലൂക്ക 6:12-16) നറുക്കിട്ട് ഒരുവനെ തെരഞ്ഞെടുക്കാനാണ് കേഫാ തീരുമാനിച്ചത്. അങ്ങനെ മത്തിയാസ് എന്ന വ്യക്തി ഈശോമശിഹായുടെ പന്ത്രണ്ട് ശിഷ്യന്മാരില്‍ ഒരുവനായി തെരഞ്ഞെടുക്കപ്പെട്ടു. 

കെട്ടാനും അഴിക്കാനുമുള്ള അധികാരത്തിന്‍റെ അടിസ്ഥാനത്തില്‍ കേഫായെടുത്ത ഈ തീരുമാനത്തിന് സ്വര്‍ഗ്ഗത്തിന്‍റെ പരിപൂര്‍ണ്ണ പിന്തുണ ഉണ്ടായിരുന്നു. അതിന്‍റെ തെളിവ് വെളിപാട് പുസ്തകത്തില്‍ കാണാം. സ്വര്‍ഗ്ഗത്തില്‍നിന്ന് ഇറങ്ങിവരുന്ന വിശുദ്ധനഗരമായ ജെറുസലേമിന്‍റെ മതിലിന്‍റെ അടിസ്ഥാനങ്ങളില്‍ കുഞ്ഞാടിന്‍റെ പന്ത്രണ്ട് അപ്പൊസ്തൊലന്മാരുടെ പേരുകളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. യൂദായുടെ തിരോധാനത്തിലൂടെ ഒഴിവുവന്ന സ്ഥാനത്തേക്ക് പുതിയൊരു ശിഷ്യന്‍ കടന്നുവരണമെന്ന് കേഫാ തീരുമാനിച്ചത് സ്വര്‍ഗ്ഗം അംഗീകരിച്ചു. ഭൗമിക സഭയില്‍ പത്രോസെടുക്കുന്ന തീരുമാനങ്ങള്‍ക്ക് സ്വര്‍ഗ്ഗീയ സഭയുടെ അംഗീകാരം ഉറപ്പാണെന്ന് ഈ സംഭവം വ്യക്തമാക്കുന്നു.

പത്രോസിൻ്റെ '' കെട്ടാനും അഴിക്കാനു"മുള്ള അധികാരമെന്നതിൻ്റെ ശരിയായ അർത്ഥം വിശദമാക്കുന്നത് Jewish encyclopedia -യിലാണ്.  "they merely decided what, according to the Law, was forbidden or allowed, but that they possessed and exercised the power of tying or untying a thing by the spell of their divine authority, just as they could, by the power vested in them, pronounce and revoke an anathema upon a person. 

In the New Testament, in this sense Jesus, when appointing his disciples to be his successors, used the familiar formula (Matt. xvi. 19, xviii. 18). By these words he virtually invested them with the same authority as that which he found belonging to the scribes and Pharisees who "bind heavy burdens and lay them on men's shoulders, but will not move them with one of their fingers"; that is, "loose them," as they have the power to do (Matt. xxiii. 2-4). (ലിങ്ക് കമൻ്റ് ബോക്സിൽ)

ഈ അധികാരം പ്രയോഗിക്കുന്നവൻ്റെ പാണ്ഡിത്യമോ ബുദ്ധിയോ ഒന്നുമല്ല " കെട്ടാനം അഴിക്കാനുമുള്ള അധികാരത്തിൻ്റെ പിന്നിൽ പ്രവർത്തിക്കുന്നത്. ഇതൊരു ദൈവദത്തമായ അധികാരമാണ്. ഈ അധികാരമുള്ളവൻ പറയുന്നു, അപ്രകാരം സംഭവിക്കുന്നു. ഏലിയാ പ്രവാചകന് ഈ അധികാരം ഉണ്ടായിരുന്നു. (1 രാജാ 17: 1-24, യാക്കോബ് 5:17)

ശീമോനു നൽകപ്പെട്ട  ഈ സവിശേഷാധികാരം അദ്ദേഹത്തിൻ്റെ പിൻഗാമികളിലും നിലനില്‍ക്കുന്നു. ഇതാണ് തിരുസ്സഭയുടെ വിശ്വാസം. "സഭയെ ഉദ്ദേശിച്ചു പത്രോസിനു കൊടുത്തിട്ടുള്ള അനുഗ്രഹവിശേഷങ്ങളെല്ലാം അദ്ദേഹത്തിന്‍റെ അദ്ദേഹത്തിന്‍റെ സ്ഥാനത്തില്‍ സഭയുടെ പരമാധ്യക്ഷപദത്തില്‍ സ്ഥിതിചെയ്യുന്ന മാര്‍പ്പാപ്പാമാര്‍ക്കും ലോകാവസാനപര്യന്തം ഉണ്ടായിരിക്കുന്നതാണ്". (പ്ശീത്താ ബൈബിള്‍ വ്യാഖ്യാനം, പേജ് 141-142)

✝️ കേഫായ്ക്കുമേല്‍ പണിയപ്പെട്ട 
ക്രിസ്തുവിന്‍റെ സഭ

യോനായുടെ മകനായ ശിമയോനെ ഈശോമശിഹാ തന്‍റെ ശിഷ്യഗണത്തിലേക്ക് തെരഞ്ഞെടുത്തതു വലിയ ലക്ഷ്യങ്ങൾക്കു  വേണ്ടിയായിരുന്നു. അതിനാലാണ് ശീമോനെ  "പാറ" എന്നു പുനഃനാമകരണം ചെയ്തുകൊണ്ട് മിശിഹാ അവനെ തൻ്റെ ശിഷ്യഗണത്തിൽ ഉൾപ്പെടുത്തിയതും അവരുടെ തലവനാക്കിയതും. ശീമോനും ഇക്കാര്യം തിരിച്ചറിഞ്ഞിരുന്നു. അതിൻ്റെ ഉദാഹരണം ഒരിക്കല്‍ ഫിലിപ്പിന്‍റെ കേസറിയായില്‍ വച്ച് യേശുവും ശിഷ്യന്മാരും തമ്മിലുള്ള സംഭാഷണത്തിൽ കാണാം. 

യേശു ശിഷ്യന്മാരോടു ചോദിച്ചു:  ''മനുഷ്യപുത്രന്‍ ആരെന്നാണ് ജനങ്ങള്‍ പറയുന്നത്?" ജനങ്ങളുടെ പ്രതികരണം കേട്ട ശേഷം ഈശോ ചോദിച്ചു: "എന്നാല്‍, ഞാന്‍ ആരെന്നാണ് നിങ്ങള്‍ പറയുന്നത്?" അപ്പോള്‍ അവരുടെ പ്രതിനിധിയായിട്ടാണ് കേഫാ മറുപടി പറയുന്നത്: "നീ ജീവനുള്ള ദൈവത്തിൻ്റെ പുത്രനായ ക്രിസ്തുവാണ്". യേശു അവനോട് അരുളിച്ചെയ്തു: "യോനായുടെ പുത്രനായ ശിമയോനേ, നീ ഭാഗ്യവാന്‍! മാംസരക്തങ്ങളല്ല, സ്വര്‍ഗസ്ഥനായ എൻ്റെ പിതാവാണ് നിനക്ക് ഇതു വെളിപ്പെടുത്തിത്തന്നത്.  ഞാന്‍ നിന്നോടു പറയുന്നു: നീ കേഫായാണ്; ഈ കേഫാമേല്‍ എൻ്റെ സഭ ഞാന്‍ സ്ഥാപിക്കും. നരകകവാടങ്ങള്‍ അതിനെതിരേ പ്രബലപ്പെടുകയില്ല. സ്വര്‍ഗരാജ്യത്തിൻ്റെ താക്കോലുകള്‍ നിനക്കു ഞാന്‍ തരും. നീ ഭൂമിയില്‍ കെട്ടുന്നതെല്ലാം സ്വര്‍ഗത്തിലും കെട്ടപ്പെട്ടിരിക്കും; നീ ഭൂമിയില്‍ അഴിക്കുന്നതെല്ലാം സ്വര്‍ഗത്തിലും അഴിക്കപ്പെട്ടിരിക്കും"

"ഈ പാറ സഭയാകുന്ന തന്‍റെ ഭവനത്തിനു താന്‍ കഴിഞ്ഞാല്‍ പ്രധാന അടിസ്ഥാനക്കല്ല്, അതിന്‍റെ പരമാധികാരിയും ഭരണകര്‍ത്താവും നായകനും എന്ന നിലയില്‍ പത്രോസ് ആയിരിക്കുമെന്നും ആ കല്ലു സഭ മുഴുവനെയും താങ്ങുവാന്‍ തക്കവണ്ണം ഉറപ്പുള്ളതായിരിക്കുമെന്നുമാണ് മ്ശിഹാ ഇവിടെ വിശദമാക്കുന്നത്" 
(പ്ശീത്താ ബൈബിൾ)

പന്തക്കുസ്തായില്‍ ഈശോയുടെ ആത്മീയശരീരമായ സഭ ഈ ഭൂമിയില്‍ സ്ഥാപിതമായപ്പോള്‍ അതൊരു കേഫായിന്മേലാണ് പണിതിരിക്കുന്നത്. "യോനായുടെ പുത്രനായ ശിമയോന്‍" എന്ന കേഫായിന്മേല്‍. ക്രൈസ്തവ സഭയുടെ ചരിത്രത്തിലെ ആദ്യത്തെ ക്രിസ്ത്യാനിയായിരുന്നു ശിമയോൻ എന്ന കേഫാ.

കടപ്പാട് :മാത്യു ചെമ്പുകണ്ടത്തിൽ

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍                                                                                                    Follow this link to join  WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J


Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0


Comment As:

Comment (0)