ക്രൈസ്തവര്‍ക്കെതിരെ അക്രമം തുടരുന്നവര്‍ക്ക് മതസൗഹാര്‍ദ്ദം പ്രസംഗിക്കാന്‍ അവകാശമില്ല: സിബിസിഐ ലെയ്റ്റി കൗണ്‍സില്‍

കൊച്ചി: ക്രൈസ്തവ സമൂഹത്തിനെതിരെ ലോകത്തുടനീളം ആക്ഷേപവും അക്രമവും കൊലപാതകവും തുടരുന്നവര്‍ക്ക് മതസൗഹാര്‍ദ്ദം പ്രസംഗിക്കുവാന്‍ അവകാശമില്ലെന്നും മനുഷ്യമനസ്സുകളിലാണ് സ്‌നേഹവും ഐക്യവും സൗഹാര്‍ദ്ദവും ഊട്ടിയുറപ്പിക്കേണ്ടതെന്നും കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍.

ഇറാക്കും സിറിയയും ഉള്‍പ്പെടെ പശ്ചിമേഷ്യന്‍ രാജ്യങ്ങളിലും നൈജീരിയ ഉള്‍പ്പെടുന്ന ആഫ്രിക്കന്‍ രാജ്യങ്ങളിലും ക്രൈസ്തവ ദേവാലയങ്ങളും ഭവനങ്ങളും ആക്രമിച്ച് നിഷ്ഠൂരമായി വിശ്വാസികളെ കൊന്നൊടുക്കുമ്പോള്‍ പ്രതികരിക്കാനോ പ്രതിഷേധിക്കാനോ ശ്രമിക്കാത്തവരുടെ സൗഹാര്‍ദ്ദ പ്രഹസന പ്രസംഗങ്ങള്‍ പൊതുസമൂഹം മുഖവിലയ്‌ക്കെടുക്കില്ല.

വിശുദ്ധ മദര്‍ തെരേസയും വിശുദ്ധ ദേവസഹായം പിള്ളയും ക്രൈസ്തവസമൂഹം വണങ്ങുന്ന വിശുദ്ധരാണെന്നിരിക്കെ അവരെ അവഹേളിച്ച് ക്രൈസ്തവ വിശ്വാസത്തെ വെല്ലുവിളിക്കുന്നവരാണ് രാജ്യത്ത് മതസൗഹാര്‍ദ്ദം തകര്‍ക്കുന്ന മറ്റൊരുകൂട്ടര്‍. ജനങ്ങളെ ഭിന്നിപ്പിച്ച് ഒരു മതത്തെയും അവരുടെ വിശ്വാസസത്യങ്ങളെയും ആക്ഷേപിക്കുന്നവരല്ല ക്രൈസ്തവര്‍. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചുള്ള ആക്ഷേപങ്ങള്‍ അതിരുകടക്കുമ്പോള്‍ ചില ഗ്രന്ഥങ്ങളിലെ ചരിത്രസത്യങ്ങള്‍ തുറന്നുപറയേണ്ടിവരും. മയക്കുമരുന്നിലൂടെയും മനുഷ്യക്കടത്തിലൂടെയും ആക്രമിച്ചും കൊലപ്പെടുത്തിയും വളരുന്ന മതമല്ല ക്രിസ്തുമതം. സ്‌നേഹത്തിന്റെ പങ്കുവെയ്ക്കലും നിസ്വാര്‍ത്ഥ സേവനത്തിന്റെ പ്രവര്‍ത്തനശൈലിയുമാണ് ക്രൈസ്തവീകതയുടെ അടിസ്ഥാനം. ലോകത്തിലെ ഭൂരിപക്ഷം ജനങ്ങളും ക്രൈസ്തവ വിശ്വാസത്തിലേയ്ക്ക് കടന്നുവന്നിട്ടും കണ്ണുതുറക്കാത്തവര്‍ അറബ് രാജ്യങ്ങളിലും പശ്ചിമേഷ്യന്‍ രാജ്യങ്ങളിലും വിശ്വാസം സ്വീകരിച്ച് സഭകളിലേയ്ക്ക് ഒഴുകിയെത്തുന്നവരുടെ കണക്കുകള്‍ അന്വേഷിച്ചറിയേണ്ടതാണ്. ചൈനയിലെ ക്രൈസ്തവ വളര്‍ച്ചയും അതിശയിപ്പിക്കുന്നതാണ്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും ഇതാവര്‍ത്തിക്കുന്നതില്‍ വിളറിപൂണ്ടാണ് ചില സംസ്ഥാനങ്ങള്‍ മതപരിവര്‍ത്തന നിരോധന നിയമങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്.

ക്രിസ്തുമതവിശ്വാസങ്ങളെ നിന്ദിച്ചും വിശുദ്ധരെ അവഹേളിച്ചും ജനങ്ങളെ ഭിന്നിപ്പിച്ചും ഭീതിയും ഭിന്നതയും സൃഷ്ടിച്ച് ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് വഴിയൊരുക്കാതെ സമൂഹത്തില്‍ ശാന്തിയും സമാധാനവും നിലനിര്‍ത്തുവാന്‍ എല്ലാ മതവിഭാഗങ്ങളും ഒരുമയോടും സ്വരുമയോടുംകൂടി പരിശ്രമിക്കണമെന്നും 2022 ഓഗസ്റ്റ് 14, 15 തീയതികളില്‍ ഭാരതത്തിലുടനീളം ലെയ്റ്റി കൗണ്‍സില്‍ ആഹ്വാനം ചെയ്തിരിക്കുന്ന ഭീകരതയ്‌ക്കെതിരെ സമാധാന പ്രതിജ്ഞയെടുക്കാന്‍ മതസൗഹാര്‍ദ്ദം ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്ന എല്ലാ മതവിഭാഗങ്ങളും മുന്നോട്ടുവരണമെന്നും വി.സി. സെബാസ്റ്റ്യന്‍ അഭ്യര്‍ത്ഥിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group