റേഷൻ കാര്‍ഡ് മസ്റ്ററിങ്; കേന്ദ്രത്തിന്‍റെ അന്ത്യശാസനം; ഒന്നര മാസത്തിനകം പൂര്‍ത്തിയാക്കിയില്ലെങ്കില്‍ കേരളത്തിന് അരിയില്ല

തിരുവനന്തപുരം: റേഷൻ കാർഡ് മസ്റ്ററിങ് ഒന്നര മാസത്തിനകം പൂർത്തിയാക്കണമെന്ന് സംസ്ഥാന സർക്കാറിന് കേന്ദ്രത്തിന്‍റെ അന്ത്യശാസനം. മസ്റ്ററിങ് പൂർത്തിയാക്കിയില്ലെങ്കില്‍ അരി നല്‍കില്ലെന്ന് കേന്ദ്രം അറിയിച്ചു.

നിർദേശത്തിനു പിന്നാലെ മസ്റ്ററിങ്ങിനുള്ള നടപടികള്‍ സർക്കാർ ആരംഭിച്ചു. ബുധനാഴ്ച മുതല്‍ സംസ്ഥാനത്ത് റേഷൻ കാർഡ് മസ്റ്ററിങ് പുനരാരംഭിക്കും. റേഷൻ കാർഡ് മസ്റ്ററിങ് നടത്താൻ ഭക്ഷ്യവകുപ്പ് നേരത്തെ തീരുമാനിച്ചെങ്കിലും സർവർ തകരാർ മൂലം നിർത്തിവെക്കുകയായിരുന്നു. റേഷൻ വിതരണവും മസ്റ്ററിങ്ങും ഇ-പോസ് മെഷീനിലൂടെ ഒരേസമയം ചെയ്യാൻ കഴിഞ്ഞിരുന്നില്ല. മസ്റ്ററിങ് പ്രക്രിയ റേഷൻ വിതരണത്തെ പ്രതികൂലമായി ബാധിച്ചതോടെയാണ് മസ്റ്ററിങ് താല്‍ക്കാലികമായി നിർത്തിവെക്കാൻ സർക്കാർ തീരുമാനിച്ചത്.

എന്നാല്‍ ഒക്ടോബർ 31നകം മസ്റ്ററിങ് പൂർത്തിയാക്കണമെന്ന് കാട്ടി കേന്ദ്രം സംസ്ഥാനത്തിന് കത്ത് നല്‍കി. റേഷൻ കാർഡില്‍ പേര് ഉള്ളവരെല്ലാം മസ്റ്ററിങ് പൂർത്തിയാക്കിയില്ലെങ്കില്‍ അരിവിഹിതം നല്‍കില്ലെന്ന് കേന്ദ്രം അയച്ച കത്തില്‍ അറിയിച്ചു. ഇതിന് പിന്നാലെയാണ് മറ്റന്നാള്‍ മുതല്‍ മസ്റ്ററിങ് നടത്താൻ പൊതുവിതരണ വകുപ്പ് തീരുമാനിച്ചത്. ജില്ലകളെ മൂന്നായി തരംതിരിച്ച്‌ പ്രത്യേക തീയതികളില്‍ ആയിരിക്കും മസ്റ്ററിങ്.

റേഷൻ കടകള്‍ക്ക് പുറമേ അംഗണവാടികള്‍, സ്കൂളുകള്‍ കേന്ദ്രീകരിച്ച്‌ പ്രത്യേക സൗകര്യം ഒരുക്കിയായിരിക്കും മസ്റ്ററിങ്. റേഷൻ വിതരണവും മസ്റ്ററിങ്ങും ഒരുമിച്ച്‌ നടത്തിയാല്‍ ഉണ്ടാകുന്ന ബുദ്ധിമുട്ട് വ്യാപാരികള്‍ സർക്കാരിനെ അറിയിച്ചിട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m