കോഴിക്കോട്: വിവാഹം കഴിഞ്ഞു, രജിസ്ട്രേഷനായി പെരുവയല്‍ ഗ്രാമപ്പഞ്ചായത്തിലേക്ക് രേഖകളുമായി വെറുതേ ചെന്നാല്‍ പോരാ, വിവാഹപൂർവ കൗണ്‍സലിങ്ങിന്റെ സർട്ടിഫിക്കറ്റുകൂടി വേണം.
വിവാഹം രജിസ്റ്റർചെയ്യാനുള്ള ചട്ടപ്രകാരം കൗണ്‍സലിങ് സർട്ടിഫിക്കറ്റ് വേണ്ടെങ്കിലും സംസ്ഥാനത്തുതന്നെ ആദ്യമായി ഒരു മുന്നേറ്റത്തിന് തുടക്കമിടുകയാണ് ഇവർ. സെപ്റ്റംബർ ഒന്നുമുതലാണ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്നത്.
വിവാഹമോചനങ്ങളും കുടുംബതർക്കങ്ങളും കൂടുന്ന സാഹചര്യത്തിലാണ് കൗണ്സലിങ്ങെന്ന ആശയവുമായി പെരുവയല്‍ ഗ്രാമപ്പഞ്ചായത്ത് മുന്നോട്ടുപോകുന്നത്. പഞ്ചായത്ത് ഇതിനായി ഒരു വുമെൻ ഫെസിലിറ്റേറ്ററെയും പ്രത്യേകമായി നിയോഗിച്ചിട്ടുണ്ട്. ഇവർ സൗജന്യമായി കൗണ്‍സലിങ് നല്‍കും.
പ്രീ മാരിറ്റല്‍ കൗണ്‍സലിങ് നല്കുന്ന പദ്ധതി പെരുവയല്‍ ഗ്രാമപ്പഞ്ചായത്ത് ഒരുവർഷമായി നടപ്പാക്കുന്നുണ്ട്. ഈയവസരം ഒട്ടേറെപ്പേർ ഉപയോഗപ്പെടുത്തുന്നുണ്ടെങ്കിലും കൗണ്‍സലിങ്ങിന് ഹാജരാകാത്തവരുമുണ്ട്. ഈ സാഹചര്യത്തിലാണ് വിവാഹം രജിസ്റ്റർചെയ്യാൻ കൗണ്‍സലിങ് നിർബന്ധമാക്കാൻ തീരുമാനിച്ചത്. രജിസ്ട്രേഷനുള്ള മറ്റുരേഖകള്‍ക്കൊപ്പം ഇനിമുതല്‍ ഏതെങ്കിലും ഒരു കൗണ്‍സലറുടെ മുന്നില്‍ കൗണ്‍സലിങ്ങിന് ഹാജരായ സാക്ഷ്യപത്രവും കൊണ്ടുവരണം. അല്ലാത്തവർക്ക് പഞ്ചായത്തിലെ ഫെസിലിറ്റേറ്ററുമായി ബന്ധപ്പെട്ട് കൗണ്‍സലിങ് നടത്തുന്നതിന് ഓഫീസില്‍ സംവിധാനമൊരുക്കിയിട്ടുണ്ട്.
രജിസ്ട്രേഷൻ ചട്ടപ്രകാരം ഇത്തരമൊരു നിബന്ധനയില്ലെങ്കിലും എല്ലാവരും പദ്ധതിയുമായി സഹകരിക്കുമെന്ന ഉറച്ചവിശ്വാസമുണ്ടെന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സുബിത തോട്ടാഞ്ചേരി വ്യക്തമാക്കി. വിവാഹം നിശ്ചയിച്ചുകഴിഞ്ഞാല്‍ ഉടൻതന്നെ ഫെസിലിറ്റേറുമായി ബന്ധപ്പെട്ട് കൗണ്‍സലിങ്ങിന് ഹാജരാകണം.
“വിവാഹത്തെക്കുറിച്ചുള്ള തെറ്റായ സങ്കല്പങ്ങളും കുടുംബജീവിതത്തെക്കുറിച്ചുള്ള ധാരണക്കുറവുമാണ് മിക്ക വിവാഹബന്ധങ്ങളുടെയും തകർച്ചയ്ക്കുകാരണം. കൗണ്‍സലിങ്ങിന് തയ്യാറല്ലെന്നുപറയുന്നവരെ ബോധവത്കരിക്കും. തീരുമാനമെടുക്കുന്നതിനുമുന്നേ മതസംഘടനാപ്രതിനിധികളും രാഷ്ട്രീയപ്പാർട്ടി പ്രതിനിധികളുമായുമെല്ലാം ചർച്ച നടത്തിയിട്ടുണ്ട്. കൗണ്‍സലിങ് സർട്ടിഫിക്കറ്റ് ഹാജരാകാത്തവരെ ബോധവത്കരിക്കും”-പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ. ഷറഫുദ്ദീൻ പറഞ്ഞു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group