കൊച്ചി :ന്യൂനപക്ഷാവകാശങ്ങളെ ഹനിക്കുന്നതും എയ്ഡഡ് സംവിധാനത്തെ തകർക്കുന്ന തരത്തിൽ പതിനൊന്നാം ശമ്പള കമ്മീഷൻ സംസ്ഥാന സർക്കാരിനു നൽകിയ ശിപാർശകൾ തികച്ചും പ്രതിഷേധാർഹമാണെന്ന് സീറോമലബാർ പബ്ലിക് അഫയേഴ്സ് കമ്മീഷൻ അഭിപ്രായപ്പെട്ടു.എയ്ഡഡ് നിയമനങ്ങൾ പിഎസ്സി ക്കു വിടുന്നതോ അതിനായി പ്രത്യേക ബോർഡ് രൂപീകരിക്കുന്നതോ അംഗീകരിക്കാൻ സാധിക്കില്ലെന്ന് കമ്മീഷൻ ചെയർമാൻ ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്, കൺവീനർ ബിഷപ് മാർ തോമസ് തറയിൽ എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന അടിയന്തര യോഗം വ്യക്തമാക്കി. ഭരണഘടന 29, 30 അനുച്ഛേദങ്ങൾ പ്രകാരം ന്യൂനപക്ഷങ്ങൾക്ക് വിദ്യാഭ്യാസ അവകാശങ്ങൾ നൽകിയിരിക്കുന്നത് അവരുടെ തനതായ സംസ്കാരവും പാരമ്പര്യവും ആചാരരീതികളും തലമുറകളിലേക്കു പകർന്നു കൊടുക്കുന്നതിനും അങ്ങനെ അവ സംരക്ഷിക്കപ്പെടുന്നതിനും വേണ്ടിയാണ്. അതിനാൽത്തന്നെ അധ്യാപകരുടെയും ഇതര ജീവനക്കാരുടെയും നിയമനത്തിൽ മാനേജ്മെന്റിന്റെ അവകാശ അധികാരങ്ങൾ നഷ്ടപ്പെടുത്തുന്ന ഏതൊരു നടപടിയെയും ശക്തിയുക്തം എതിർക്കുമെന്ന് ആർച്ച്ബിഷപ് ആൻഡ്രൂസ് താഴത്ത് വ്യക്തമാക്കി.
മറ്റു സംസ്ഥാനങ്ങളിൽനിന്നു വ്യത്യസ്തമായി കേരളത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് കാരണമായി തീരുന്നത് പൊതു വിദ്യാഭ്യാസ മേഖലയിൽ നിലനിൽക്കുന്ന എയ്ഡഡ് സംവിധാനമാണ്. സർക്കാർ സ്ഥാപനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ അധ്യയന നിലവാരം ഉയർത്തുവാനും സംരക്ഷിക്കുവാനും എയ്ഡഡ് സ്ഥാപനങ്ങൾക്കു സാധിക്കുന്നത് സ്കൂളുകളുടെയും അധ്യാപകരുടെയും വിദ്യാർഥികളുടെയും മേൽ മാനേജ്മെന്റിന് നിയന്ത്രണാധികാരമുള്ളതുകൊണ്ടാണ്. ഇതു നഷ്ടപ്പെട്ടാൽ വിദ്യാഭ്യാസ സംവിധാനത്തിന്റെ നിലവാരത്തകർച്ചയായിരിക്കും പരിണതഫലം.
കേരളത്തിലെ സ്വകാര്യ വിദ്യാഭ്യാസ ഏജൻസികളെ സർക്കാരിന്റെ സഹായം കൈപ്പറ്റുന്നവരായി മാത്രം കണക്കാക്കരുത്. തങ്ങൾക്ക് സ്വന്തമായിട്ടുള്ളതും വിവിധ രീതിയിൽ ഉപയോഗയോഗ്യവുമായ സ്ഥലവും കെട്ടിടവും സർക്കാരിന്റെ ഉത്തരവാദിത്വമായ പൊതുവിദ്യാഭ്യാസത്തിനു വേണ്ടി മാറ്റി വയ്ക്കുകയും വർഷംതോറും ലക്ഷക്കണക്കിനു രൂപ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി സ്വന്തമായി ചെലവഴിക്കുകയും ചെയ്താണ് ഇവർ വിദ്യാലയങ്ങളെ സംരക്ഷിച്ചു പോരുന്നത്. പല എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളും സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിമൂലം സർക്കാർ ആവശ്യപ്രകാരം തന്നെ ആരംഭിച്ചിട്ടുള്ളവയാണ്.
എയ്ഡഡ് വിദ്യാലയങ്ങൾ സർക്കാരും സ്വകാര്യ വിദ്യാഭ്യാസ ഏജൻസികളും തമ്മിലുള്ള പരസ്പര സഹായത്തിന്റെയും സഹകരണത്തിന്റെയും മേഖലയാണ് എന്ന യാഥാർഥ്യം വിസ്മരിച്ചുകൊണ്ടും ചരിത്രത്തെയും ഭരണഘടനാതത്വങ്ങളെയും അവഗണിച്ചുകൊണ്ടും ഉള്ള ചർച്ചകളിലും തീരുമാനങ്ങളിലും നയരൂപീകരണങ്ങളിലുംനിന്ന് സർക്കാരുകളും അനുബന്ധ സമിതികളും പിൻമാറേണ്ടതാണെന്നും യോഗം ആവശ്യപ്പെട്ടു.യോഗത്തിൽ കേരളത്തിലെ 13 സീറോ മലബാർ രൂപതകളിൽനിന്ന് വൈദികരടക്കമുള്ള പ്രതിനിധികൾ പങ്കെടുത്തു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group