ലൂര്‍ദ്ദ് ദേവാലയത്തിലെ ഗ്രോട്ടോ തീര്‍ത്ഥാടകര്‍ക്കായി ഇന്ന് തുറക്കും

ഫ്രാന്‍സിലെ ലൂര്‍ദ്ദ് ദേവാലയത്തിലെ പ്രശസ്തമായ ഗ്രോട്ടോ തീര്‍ത്ഥാടകര്‍ക്കായി വീണ്ടും തുറക്കുന്നു. കൊറോണ പകര്‍ച്ചവ്യാധി കാരണം രണ്ടു വര്‍ഷക്കാലമായി തീര്‍ത്ഥാടകര്‍ക്ക് ഗ്രോട്ടോയില്‍ പ്രവേശനമില്ലായിരുന്നു. ഫെബ്രുവരി 11-ന്(ഇന്ന്) ഉച്ചകഴിഞ്ഞ് ത്രികാല ജപ പ്രാര്‍ത്ഥനയോടെയാണ് ഗ്രോട്ടോ തീര്‍ത്ഥാടകര്‍ക്കായി വീണ്ടും തുറക്കുന്നത്.

ലൂര്‍ദ്ദ് മാതാവിന്റെ തിരുനാള്‍ ദിനം, മുപ്പതാമത് ലോക രോഗീ ദിനം എന്നീ പ്രത്യേകതകള്‍ കൂടി ഈ ദിവസത്തിനുണ്ട്. മാതാവിന്റെ പാദങ്ങള്‍ക്ക് കീഴെ മാസാബിയല്ലേ പാറ തുരന്നുണ്ടാക്കിയ തുരങ്കത്തിലൂടെ ഗ്രോട്ടോയുടെ ഉള്ളില്‍ പ്രവേശിക്കുവാനും അവിടെ പ്രാര്‍ത്ഥിക്കുവാനും വിശ്വാസികള്‍ക്ക് വീണ്ടും അവസരം കൈവന്നിരിക്കുകയാണെന്നു ലൂര്‍ദ്ദ് ദേവാലയം പത്രപ്രസ്താവനയില്‍ അറിയിച്ചു.

1858 ഫെബ്രുവരി 11-നു വിശുദ്ധ ബെര്‍ണാഡെറ്റേക്കാണ് ആദ്യമായി ലൂർദിൽ പരിശുദ്ധ അമ്മയുടെ ദർശനം ലഭിക്കുന്നത്. ലൂര്‍ദ്ദിലെ (ഹൗട്സ്-പൈറെനീസ്) മാസാബിയല്ലെ വനത്തിലെ പാറക്കൂട്ടങ്ങള്‍ക്കിടയില്‍ വിറക് തേടി എത്തിയതായിരുന്നു ബെര്‍ണാഡെറ്റെ. ഇന്നത്തെ ഗ്രോട്ടോയുടെ മുകള്‍ ഭാഗത്തായി തൂവെള്ള വസ്ത്രം ധരിച്ച അതിമനോഹരിയായ സ്ത്രീയുടെ രൂപത്തിലായിരുന്നു ദൈവമാതാവിന്റെ പ്രത്യക്ഷീകരണം. 18 പ്രാവശ്യത്തോളം ബെര്‍ണാഡെറ്റെക്ക് മാതാവിന്റെ ദര്‍ശന ഭാഗ്യം ലഭിച്ചു. പിന്നീട് പല തവണ പരിശുദ്ധ അമ്മ പ്രത്യക്ഷപ്പെടുകയും പാപികൾക്കുവേണ്ടി പ്രത്യേകം പ്രാർത്ഥിക്കണമെന്ന് അവളോട് ആവശ്യപ്പെടുകയും ചെയ്തു.

ലൂർദ് മാതാവിന്റെ മധ്യസ്ഥതയാൽ അനേകർക്ക് അത്ഭുതരോഗശാന്തി ലഭിച്ചിട്ടുണ്ടെന്ന് ഇതിനോടകം തന്നെ നിരവധി പേർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. മാതാവ് പ്രത്യക്ഷപ്പെട്ട സ്ഥലത്ത് നിര്‍മ്മിച്ചിരിക്കുന്ന ദേവാലയം ഇന്ന് ലോകത്തെ ഏറ്റവും പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്നാണ്. പകര്‍ച്ചവ്യാധിക്ക് മുന്‍പ് പ്രതിവര്‍ഷം ഏതാണ്ട് 35 ലക്ഷത്തോളം തീര്‍ത്ഥാടകരാണ് ഇവിടം സന്ദര്‍ശിച്ച് പ്രാര്‍ത്ഥിച്ചിരുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group