‘ഇവിടുന്ന് കാണുന്ന കാഴ്ച ഭീകരമാണ്, കുടുംബക്കാരെല്ലാം മണ്ണിനടിയിലാണ്’; നെഞ്ചുപൊട്ടി നാട്

കല്‍പ്പറ്റ: വയനാട് മേപ്പാടിക്കടുത്ത് മുണ്ടൈക്കയിലുണ്ടായ ഉരുള്‍പൊട്ടലില്‍ മരണസംഖ്യ ഉയരുകയാണ്. 20 ഓളം മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെടുത്തത്.

ചാലിയാർ പുഴയില്‍ നിന്നാണ് ഒമ്ബത് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. ഉരുള്‍പൊട്ടലുണ്ടായ പ്രദേശത്തെ കാഴ്ചകള്‍ ഭീകരമാണെന്ന് നാട്ടുകാർ പറയുന്നു. ഉരുള്‍പൊട്ടലിന് പിന്നാലെ ഒരു പ്രദേശം തന്നെ കാണാനില്ലെന്ന് നാട്ടുകാരനായ റാഷിദ് മീഡിയവണിനോട് പറഞ്ഞു.

‘പ്രദേശത്തുണ്ടായിരുന്ന എല്ലാവരും നാട്ടുകാരാണ്.അവരെല്ലാം മണ്ണിനടിയിലാണ്. ഹെലികോപ്ടറിനല്ലാതെ ഒന്നും ചെയ്യാനാകുന്നില്ല. ആദ്യം ചെറുതായാണ് ഉരുള്‍ പൊട്ടിയത്. പിന്നീട് രണ്ടുതവണ കൂടി ഉരുള്‍പൊട്ടുകയായിരുന്നു’. രണ്ടാംതവണ ഭീകരമായാണ് ഉരുള്‍പൊട്ടിയതെന്നും റാഷിദ് പറയുന്നു.

ഉരുള്‍പൊട്ടലില്‍ നിന്ന് രക്ഷപ്പെട്ട കുടുംബങ്ങളെല്ലാം റിസോർട്ടുകളിലും മദ്രസകളിലും കുടുങ്ങിക്കിടക്കുകയാണ്. ചില വീടുകളില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും അവർക്കരികിലേക്ക് എത്താൻ യാതൊരു മാർഗവുമില്ലെന്ന് നാട്ടുകാരനായ നബീല്‍ പറഞ്ഞു.

‘ഇവിടുന്ന് കാണുന്ന കാഴ്ച ഭീകരമാണ്. വീടുകളില്‍ കുടുങ്ങിയ ആളുകളെ രക്ഷപ്പെടുത്താൻ കഴിയുന്നില്ല.300 ഓളം കുടുംബങ്ങളായിരുന്നു പ്രദേശത്തുണ്ടായിരുന്നത്. അതില്‍ എത്രപേർ ബാക്കിയുണ്ടെന്ന് അറിയില്ല..’ നബീല്‍ പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m