ഇന്ന് ലോക അര്‍ബുദ ദിനം; ഒരു വര്‍ഷം 14 ലക്ഷത്തിലധികം കേസുകള്‍; അര്‍ബുദ രോഗബാധയുടെ ഭയപ്പെടുത്തുന്ന കണക്കുകള്‍

ഇന്ന് ഫെബ്രുവരി 4, ആഗോള തലത്തില്‍ അര്‍ബുദ ദിനമായി ആചരിക്കപ്പെടുന്ന ദിവസം. കാന്‍സര്‍ രോഗം ഇല്ലാത്ത ഒരു ഭാവികാലം എന്നതാണ് ഒരോ കാന്‍സര്‍ ദിനാചരണവും ഓര്‍മ്മിപ്പിക്കുന്നത്.

ഇന്ത്യയെ പോലുള്ള ഒരു വികസ്വര രാഷ്ട്രത്തില്‍ കാന്‍സര്‍ എന്ന രോഗം ഉണ്ടാക്കുന്ന ഭീഷണി ഏറെ വലുതാണ് എന്നതാണ് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്. ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം 2022 ല്‍ 14 ലക്ഷത്തിലധികം പുതിയ കാന്‍സര്‍ കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. 9 ലക്ഷത്തിലധികം മരണങ്ങളും കാന്‍സര്‍ രോഗം മൂലം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്‌ഒ) കാന്‍സര്‍ വിഭാഗമായ ഇന്റര്‍നാഷണല്‍ ഏജന്‍സി ഫോര്‍ റിസര്‍ച്ച്‌ ഓണ്‍ ക്യാന്‍സര്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സ്ഥിരീകരിക്കുന്നത്.

കേരളത്തിലും കാന്‍സര്‍ രോഗികളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടെന്നാണ് കണക്കുകള്‍. ഒരു ലക്ഷം പേരില്‍ 137 എന്ന നിലയിലാണ് സംസ്ഥാനത്തെ കാന്‍സര്‍ രോഗികളുടെ കണക്ക്. ഒരു വര്‍ഷം ശരാശരി 66000 പേര്‍ക്ക് എന്ന നിലയില്‍ കാന്‍സര്‍ രോഗബാധ സ്ഥിരീകരിക്കുന്നുണ്ടെന്നും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.

പുതിയതായി റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണത്തില്‍ സ്തനാർബുദത്തില്‍ 27 ശതമാനവും സെർവിക്കല്‍ ക്യാൻസറില്‍ 18 ശതമാനവുമാണ് വർധനവ് രേഖപ്പെടുത്തിയിട്ടുള്ളത്.
റിപ്പോർട്ട് അനുസരിച്ച്‌ രാജ്യത്തെ സ്ത്രീകളെ ഏറ്റവുമധികം ബാധിക്കുകയും മരണകാരണമാവുകയും ചെയ്യുന്നത് സ്തനാർബുദവും സെര്‍വിക്കല്‍ കാന്‍സറുമാണ്.

പുരുഷൻമാരില്‍ ഏറ്റവും സാധാരണയായി കണ്ടുവരുന്നത് ചുണ്ടുകള്‍, ശ്വാസകോശം, പ്രോസ്റ്റേറ്റ് ഗ്രന്ഥി എന്നിവയെ ബാധിക്കുന്ന കാന്‍സറുകളാണ്. പുരുഷന്മാരില്‍ പുതിയതായി റിപ്പോർട്ട് ചെയ്ത കേസുകളില്‍ ചുണ്ടുകളെ ബാധിക്കുന്ന കാൻസറില്‍ 15.6 ശതമാനവും ശ്വാസകോശ കാന്‍സര്‍ കേസുകളില്‍ 12.4 ശതമാനം വർധനവുമാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

രോഗനിർണയത്തിന് ശേഷമുള്ള അഞ്ച് വർഷം ജീവിച്ചിരിക്കുന്നവരുടെ എണ്ണം രാജ്യത്ത് ഏകദേശം 32.6 ലക്ഷം ആണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്. 14 ലക്ഷം കാൻസർ കേസുകള്‍ റിപ്പോർട്ട് ചെയ്ത സാഹചര്യത്തില്‍ ഒൻപത് ലക്ഷം മരണങ്ങളുണ്ടായതാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. വരും വർഷങ്ങളില്‍ കാൻസർ കേസുകളുടെ എണ്ണത്തില്‍ ഗണ്യമായ വർധനവുണ്ടാകുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ പ്രവചനം. 2050ഓടെ മൂന്ന് കോടി 50 ലക്ഷത്തിലധികം പുതിയ കാൻസർ കേസുകള്‍ രാജ്യത്ത് രേഖപ്പെടുത്തുമെന്നാണ് റിപ്പോർട്ട്. 2022ല്‍ പ്രതീക്ഷിച്ച കണക്ക് രണ്ട് കോടിയായിയുന്നു, ഇതില്‍ നിന്നും 77 ശതമാനം വർധനവാണുണ്ടായത്. 2012 മുതലുള്ള മരണങ്ങളുടെ കണക്കില്‍ ഏകദേശം ഇരട്ടി വർധനവാണുള്ളത്, കാൻസർ ബാധിച്ച്‌ ഒരു കോടി എട്ട് ലക്ഷത്തിലധികം മരണങ്ങളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്.

വർധിച്ചു വരുന്ന പുകയില ഉപയോഗം, മദ്യപാനം, ഉദാസീനമായ ജീവിതശൈലി, ഇവയൊക്കെയാണ് വർധിച്ചുവരുന്ന ക്യാൻസർ കേസുകള്‍ക്കും ജനസംഖ്യയിലെ വർധനവിനും പിന്നിലെ പ്രധാന ഘടകങ്ങളെന്നാണ് ലോകാരോഗ്യ സംഘടനയുടെ കാൻസർ വിഭാഗം ചൂണ്ടിക്കാട്ടുന്നത്. കുടുംബത്തിന് അകത്ത് കാന്‍സര്‍ രോഗികള്‍ വര്‍ധിക്കുന്ന സാഹചര്യവും രാജ്യത്ത് വര്‍ധിക്കുന്നതായാണ് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്. മ്യൂട്ടേഷന്‍ സംഭവിച്ച ജനിത പാരമ്ബര്യമാണ് ഇത്തരം രോഗാവസ്ഥയ്ക്ക് പ്രധാനമായും കാരണമാകുന്നത്. പാരമ്ബര്യത്തിന് പുറമെ പാരിസ്ഥിതിക ഘടകങ്ങളും രോഗ സാഹചര്യം വര്‍ധിപ്പിക്കുന്നു.

ഇന്ത്യയില്‍, 75 വയസ്സ് തികയുന്നതിന് മുമ്ബ് കാൻസർ വരാനുള്ള സാധ്യത പത്ത് ശതമാനമാണ്. ഇതേ പ്രായത്തില്‍ കാൻസർ ബാധിച്ച്‌ മരിക്കാനുള്ള സാധ്യത ഏഴ് ശതമാനവുമാണ്. ആഗോളതലത്തില്‍, ഈ കണക്കുകള്‍ യഥാക്രമം 20 ശതമാനവും 9.6 ശതമാനവുമാണ്.

റിപ്പോർട്ട് പ്രകാരം ഏറ്റവും സാധാരണമായി ആളുകളില്‍ കാണപ്പെടുന്ന കാൻസറും ഏറ്റവും കൂടുതല്‍ ആളുകളുടെ മരണത്തിനിടയാക്കുന്ന കാൻസറും ശ്വാസകോശ അർബുദമാണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group