ആദ്യ കൊറിയൻ കർദിനാളിന്റെ നാമകരണ നടപടികൾക്ക് അനുമതി നൽകി വത്തിക്കാൻ

ആദ്യത്തെ കൊറിയൻ കർദിനാൾ കർദിനാൾ സ്റ്റീഫൻ കിം സൗ-ഹ്വാൻന്റെ നാമകരണ നടപടികൾ ആരംഭിക്കാനുള്ള കൊറിയൻ സഭയുടെ അഭ്യർത്ഥനയ്ക്ക് അനുവാദം നൽകി വത്തിക്കാൻ.

നടപടിക്രമങ്ങൾ ആരംഭിക്കുന്നതിന് വത്തിക്കാനിലെ വിശുദ്ധരുടെ കാരണങ്ങൾക്കായുള്ള ഡീക്കാസ്ട്രി അംഗീകാരം നൽകിയ കത്ത് വത്തിക്കാനിൽ നിന്ന് ലഭിച്ചതായി സിയൂൾ അതിരൂപത വെളിപ്പെടുത്തി.

കർദിനാൾ കിമ്മിനെ (1922-2009) ‘ദൈവത്തിന്റെ ദാസൻ’ ആയി ആദരിക്കാൻ അതിരൂപതയെ അനുവദിച്ചുകൊണ്ട് ജൂൺ 18-ന് സിയൂളിലെ ആർച്ച് ബിഷപ്പ് പീറ്റർ ചുങ് സൂൺ-ടേക്കിന് കത്ത് ലഭിച്ചിരുന്നു.

1922-ൽ ജനിച്ച അദ്ദേഹം 1951-ൽ വൈദികനായി. ടോക്കിയോയിലെ ജോച്ചി ഡൈഗാകു കാത്തലിക് യൂണിവേഴ്സിറ്റിയിൽ തത്വശാസ്ത്രവും ജർമ്മനിയിലെ മൺസ്റ്റർ യൂണിവേഴ്സിറ്റിയിൽ സോഷ്യോളജിയും പഠിച്ചു. 1966-ൽ മാസാൻ രൂപതയുടെ ബിഷപ്പായും 1968-ൽ സോളിലെ ആർച്ച് ബിഷപ്പായും നിയമിതനായി.1969-ൽ പോൾ ആറാമൻ മാർപാപ്പ അദ്ദേഹത്തെ കർദിനാളായി നിയമിച്ചു.

സിയൂളിൽ അദ്ദേഹം പൂർണ്ണഹൃദയത്തോടെ പ്രവർത്തിക്കുകയും സാധാരണക്കാരുടെ പങ്കാളിത്തത്തോടെ സുവിശേഷവൽക്കരണ പ്രവർത്തനങ്ങൾ തീവ്രമാക്കുകയും ചെയ്തു. മതാന്തര സംവാദങ്ങൾക്കും മാനുഷിക, ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും അദ്ദേഹം മുൻഗണന നൽകി. 1973 മുതൽ 1977 വരെ കൊറിയയിലെ കാത്തലിക് ബിഷപ്പ്സ് കോൺഫറൻസിന്റെയും 1974 മുതൽ 1977 വരെ ഫെഡറേഷൻ ഓഫ് ഏഷ്യൻ ബിഷപ്പ്സ് കോൺഫറൻസിൻ്റെയും (എഫ്. എ. ബി. സി) പ്രസിഡൻ്റായിരുന്നു അദ്ദേഹം.

വ്യക്തിപരമായി അനേകർക്ക് മാതൃകയായിരുന്ന വ്യക്തിത്വമായിരുന്നു കർദിനാൾ കിമ്മിന്റേത്. കൊറിയൻ സഭയുടെ വളർച്ചയ്ക്കുള്ള അദ്ദേഹത്തിന്റെ സമർപ്പണവും പരിശ്രമങ്ങളും അദ്ദേഹത്തെ വിശ്വസികളുടെ ഇടയിൽ ആദരണീയനാക്കി മാറ്റി. ‘പാവപ്പെട്ടവരുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും സുഹൃത്ത്’ എന്നായിരുന്നു കർദിനാൾ വിളിക്കപ്പെട്ടിരുന്നത് തന്നെ.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group