ഫ്രാൻസിസ് മാർപാപ്പ ആശുപത്രിയിലായപ്പോൾസോഷ്യൽ മീഡിയയിലൂടെ ദൈവത്തെയും രോഗശാന്തി വരത്തെയും ആക്ഷേപിക്കുന്

ഫ്രാൻസിസ് മാർപാപ്പ ആശുപത്രിയിലായപ്പോൾസോഷ്യൽ മീഡിയയിലൂടെ ദൈവത്തെയും രോഗശാന്തി വരത്തെയും ആക്ഷേപിക്കുന്നവർക്കുള്ള മറുപടി

ff62

മനുഷ്യരക്ഷയ്ക്കുവേണ്ടി സ്വയം ശൂന്യനായി മനുഷ്യാവതാരം ചെയ്ത ദൈവപുത്രനായ യേശു ക്രിസ്തുവിൻ്റെ മൂന്ന് വർഷത്തെ പരസ്യജീവിതം ഒത്തിരിയേറെ അത്ഭുതങ്ങളും അടയാളങ്ങളും നിറഞ്ഞതായിരുന്നു. നാലു സുവിശേഷങ്ങളിലും കാണുന്ന നിരവധി അത്ഭുതങ്ങളുടെ സവിശേഷത എന്തെന്ന് ചോദിച്ചാൽ എടുത്തുപറയാൻ പറ്റുന്ന ഒന്ന് വൈദ്യശാസ്ത്രത്തിനോ, ഈ ഭൂമിയിൽ ഉള്ള മറ്റ് ഏതെങ്കിലും ശക്തിക്കോ, എന്തെങ്കിലും ചെയ്യാൻ സാധിക്കാതെ, തീർത്തും പ്രതീക്ഷ നശിച്ചുപോകുന്ന അവസ്ഥയിലാണ് ദൈവശക്തി ഇടപെടുന്നത് എന്നതാണ്. ഉദാഹരണത്തിന്, വിശുദ്ധ മർക്കോസ് വിവരിക്കുന്ന രക്‌തസ്രാവക്കാരി സ്ത്രീയുടെ അനുഭവം. 

സുവിശേഷകൻ എടുത്ത് പറയുന്നുണ്ട്, പന്ത്രണ്ടു വര്‍ഷമായി രക്‌തസ്രാവമുള്ള ആ സ്‌ത്രീ പല വൈദ്യന്‍മാരുടെ അടുത്തു പോയി വളരെ കഷ്‌ടപ്പെടുകയും കൈവശമുള്ളതെല്ലാം ചെലവഴിക്കുകയും ചെയ്‌തിട്ടും അവളുടെ സ്‌ഥിതി മെച്ചപ്പെടുകയല്ല, കൂടുതല്‍ മോശമാവുകയാണു ചെയ്‌തത്‌ എന്ന്. അവള്‍ യേശുവിനെക്കുറിച്ചു കേട്ടറിഞ്ഞ് അവസാനത്തെ പ്രതീക്ഷയായാണ്  ജനക്കൂട്ടത്തിനിടയിലൂടെ അവന്റെ പിന്നിലൂടെ ചെന്ന്‌, യേശുവിൻ്റെ വസ്‌ത്രത്തില്‍ സ്‌പര്‍ശിക്കുന്നത്. ഉള്ളിൻ്റെ ഉള്ളിൽ അത്രമേൽ തീക്ഷ്ണതയോടെ അവൾ വിശ്വസിച്ചു, അവന്റെ വസ്‌ത്രത്തില്‍ ഒന്നു തൊട്ടാല്‍ മാത്രം മതി, താന്‍ സുഖം പ്രാപിക്കും എന്ന്‌. ദാഹത്തോടെ അതിലേറെ ധൈര്യത്തോടെ ആ സ്ത്രീ യേശുവിൻ്റെ വസ്ത്രത്തിൻ്റെ വിളുമ്പിൽ സ്പർശിച്ച നിമിഷം തന്നെ അവളുടെ രക്‌തസ്രാവം നിലച്ചു. താന്‍ രോഗവിമുക്‌ത ആയിരിക്കുന്നുവെന്ന്‌ അവള്‍ക്കു ശരീരത്തില്‍ അനുഭവപ്പെട്ടു.

പന്ത്രണ്ടു വര്‍ഷമായി രക്‌തസ്രാവമുള്ള ഒരു സ്‌ത്രീ എന്നാൽ 12 വർഷമായി ജീവൻ നഷ്ടപ്പെട്ടു കൊണ്ടിരുന്നവൾ എന്ന് ചുരുക്കം കാരണം രക്തം ജീവനാണ്. ജീവൻ്റെ ദാതാവായ യേശു ആ പാവപ്പെട്ട സ്ത്രീയുടെ വിശ്വാസം ഗ്രഹിച്ച്, തൻ്റെ വസ്ത്രത്തിൻ്റെ വിളുമ്പിൽ അവൾ സ്പർശിക്കുവാൻ നിന്നു കൊടുത്തു എന്ന് പറയുന്നതാണ് കൂടുതൽ ഉചിതം. മാത്രമല്ല അവളുടെ ആ ഉറച്ച വിശ്വാസം തനിക്കുചുറ്റും കൂടി നിന്ന് തിക്കും തിരക്കും കൂട്ടുന്നവർക്ക് ഒന്ന് വ്യക്തമാക്കി കൊടുക്കണം എന്നും  യേശു മനസ്സിൽ ഉറപ്പിച്ചു, അതുകൊണ്ടാണ് ജനക്കൂട്ടത്തിനുനേരേ തിരിഞ്ഞ് ആരാണ്‌ എന്റെ വസ്‌ത്രത്തില്‍ സ്‌പര്‍ശിച്ചത്‌ എന്ന് ചോദിച്ചത്. യേശുവിൻ്റെ ചോദ്യത്തെ നിസ്സാരമായി എടുത്ത ശിഷ്യൻമാരുടെ മറുചോദ്യം വകവയ്ക്കാതെ, തൻ്റെ വസ്ത്രത്തേക്കാൾ തൻ്റെ ഹൃദയത്തെ സ്പർശിച്ച ആ സ്ത്രീയെയും അവളുടെ ഉറച്ച വിശ്വാസത്തെയും ചുറ്റുമുള്ളവരുടെ മുമ്പിൽ എടുത്തു കാണിച്ച് അഭിനന്ദിച്ചാണ് ദൈവപുത്രൻ അവിടെ നിന്ന് യാത്ര തിരിക്കുന്നത്. 

പിശാചു ബാധിച്ച ബാലനെ സുഖപ്പെടുത്തുമ്പോഴും യേശുവിൻ്റെ ചോദ്യത്തിന് ആ ബാലൻ്റെ പിതാവ് പറയുന്ന മറുപടി "ഇതു തുടങ്ങിയത് ശൈശവം മുതൽ" ആണെന്നാണ്. അതായത് സകലമാന വൈദ്യൻമാരുടെ അടുത്തും സകല മാനുഷിക ശക്തിയുടെ പിന്നാലെ പോയിട്ടും സാധിക്കാത്ത സൗഖ്യം ദൈവപുത്രനായ യേശുവിൽ ലഭിച്ചു. വിശുദ്ധ ഗ്രന്ഥത്തിൽ എവിടെയെല്ലാം ക്രിസ്തു അത്ഭുതങ്ങൾ പ്രവർത്തിച്ചോ, അവിടെ എല്ലാം അവനെ തേടി വന്നവരുടെ, അടിയുറച്ച വിശ്വാസത്തിനു മുമ്പിലും ഒപ്പം എല്ലാ പ്രതീക്ഷയും അറ്റുപോയവർക്കും വേണ്ടിയാണ് യേശു അത്ഭുതങ്ങൾ പ്രവർത്തിച്ചത്. ചികിത്സയ്ക്കു പകരം വയ്ക്കാവുന്ന ഒന്നല്ല ദൈവിക രോഗശാന്തി; മറിച്ച്, പലപ്പോഴും അത് ചികിത്സകൾ പലതു നടത്തി പ്രതീക്ഷ നഷ്ടപ്പെട്ടവർക്കുള്ളതാണ്.

എനിക്കറിയാവുന്ന പ്രായം ചെന്ന ഒരു സിസ്റ്റർ ഉണ്ട്. ഒരു മിഷണറി ആകണം എന്ന തീക്ഷ്ണതയാൽ 1964 ൽ കപ്പൽ മാർഗം ഇറ്റലിയിലേക്ക് പോയി, അവിടെ സന്യാസ പരിശീലനം ഒക്കെ നടത്തി ഒരു സന്യാസിനിയായി വ്രതം ചെയ്തു. സന്യാസജീവിതം ആരംഭിച്ച് ഏതാനും വർഷങ്ങൾ കഴിഞ്ഞപ്പോൾ ശാരീരികമായ അസ്വസ്ഥകൾ അനുഭവപ്പെട്ടതിനെ തുടർന്ന് പല ചെക്കപ്പുകളും നടത്തി. അവസാനം ഡോക്ടർമാർ ആ സിസ്റ്ററിന് ക്യാൻസർ സ്ഥിരീകരിച്ചു. ഏകദേശം 50 വർഷം മുമ്പ് യൂറോപ്പിൽ കിട്ടാവുന്ന ഏറ്റവും നല്ല ചികിത്സ നൽകിയെങ്കിലും എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ട ഡോക്ടർമാർ ആ സിസ്റ്ററിൻ്റെ സഭാധികാരികളോട് പറഞ്ഞു: "ഇത്രയ്ക്കും പ്രായം കുറഞ്ഞ ഈ സിസ്റ്ററിന് വേണ്ടി ഞങ്ങൾക്കും നിങ്ങൾക്കും ചെയ്യാൻ പറ്റുന്ന ഏറ്റവും വലിയ കാര്യം ഈ സിസ്റ്ററിനെ സ്വന്തം നാട്ടിലേയ്ക്ക് പറഞ്ഞു വിടുക എന്നതാണ്, വെറും ആറു മാസം കൂടിയേ അവർക്ക് മുമ്പിൽ ഇനി ജീവിതം ഉള്ളൂ. അതുകൊണ്ട് സ്വന്തക്കാരുടെ പരിചരണം ഏറ്റുവാങ്ങി സ്വന്തം ഭൂമിയിൽ കിടന്ന് മരിക്കാനെങ്കിലും നമുക്ക് ആ സിസ്റ്ററിനെ അനുവദിക്കാം" എന്ന്. 

ഡോക്ടർമാരുടെ അഭിപ്രായം സ്വീകരിച്ച സഭാധികാരികൾ ആ സിസ്റ്ററിനെ കേരളത്തിലേക്ക് തിരിച്ചയച്ചു. ഇനി അധികകാലം ജീവിക്കില്ല എന്ന് പറഞ്ഞ് വൈദ്യശാസ്ത്രം കയ്യൊഴിഞ്ഞ ആ സിസ്റ്റർ പക്ഷെ വൈദ്യശാസ്ത്രത്തിൻ്റെ ഉറവിടമായ ദൈവത്തിൻ്റെ കരങ്ങളിൽ അങ്ങ് അള്ളിപിടിച്ചു. അനുദിനവും പ്രാർത്ഥനകളും നൊവേനകളും മറ്റുമായി മണിക്കൂറുകൾ ദൈവ തിരുമുമ്പിൽ ചിലവഴിക്കാൻ തുടങ്ങി. വെറും ആറുമാസം മാത്രമേ ആ സിസ്റ്റർ ജീവിച്ചിരിക്കൂ എന്ന് വിധിച്ച ഡോക്ടർമാർ വർഷങ്ങൾക്ക് മുന്നേ മരിച്ച് പരലോകം പൂകിയിട്ടും വാർദ്ധക്യ സഹജമായ കുറച്ച് പ്രശ്നങ്ങൾ ഉണ്ടെങ്കിലും ഏകദേശം 50 വർഷം കഴിഞ്ഞിട്ടും ആ സിസ്റ്റർ തൻ്റെ പ്രാർത്ഥനകളും നൊവേനകളും മറ്റുമായി ജീവിച്ചിരിക്കുന്ന ഒരു അത്ഭുതമായി ഇന്നും കോൺവെൻ്റിൽ ഉണ്ട്. അതായത്, അത്ഭുതം എന്നത് എപ്പോഴും സംഭവിക്കുന്ന ഒന്നല്ല, മറിച്ച് ദൈവഹിതപ്രകാരം അപൂർവമായി നടക്കുന്നതാണ്. 

യേശുവിൻ്റെ ജീവിതത്തിലേക്ക് തന്നെ തിരിഞ്ഞു നോക്കിയാൽ യേശുവിന് വളരെ നിഷ്പ്രയാസം ചെയ്യാമായിരുന്ന അത്ഭുതങ്ങൾക്ക് പോലും ദൈവപുത്രൻ അധികം പ്രാധാന്യം നൽകിയിട്ടില്ല. ഉദാഹരണത്തിന് ലോകരക്ഷയ്ക്കു വേണ്ടി ദൈവപുത്രൻ്റെ വളർത്തു പിതാവായി, അതായത് ഭൂമിയിൽ പിതാവായ ദൈവത്തിൻ്റെ നിഴൽ ആയി ജീവിച്ചുകൊള്ളാമെന്ന്, ദൈവത്തിന് വാക്കുകൊടുത്ത വ്യക്തിയാണ് യേശുവിൻ്റെ വളർത്തു പിതാവായ ജോസഫ്. ക്ലേശങ്ങളും വേദനകളും കഷ്ടപ്പാടുകളും ഭീഷണികളും ഒളിച്ചോട്ടങ്ങളും ഒക്കെ നേരിടേണ്ടി വന്നു ജോസഫിന് തൻ്റെ ദൗത്യം നിർവ്വഹിക്കാൻ. ഇത്രയേറെ കഷ്ടതകൾ സഹിച്ച ജോസഫ്, യുവാവായ യേശുവിൻ്റെ മടിയിൽ കിടന്നാണ് അന്ത്യശ്വാസം വലിച്ചതെന്ന് പാരമ്പര്യം വ്യക്തമാക്കുന്നുണ്ട്. ഒരു പക്ഷേ പലരും ചോദിച്ചേക്കാം എന്തുകൊണ്ട് ഈശോ യൗസേപ്പിതാവിനെ തൊട്ട് സൗഖ്യപ്പെടുത്തിയില്ല എന്ന്..? ഈ ചോദ്യത്തിന് നൽകാൻ പറ്റുന്ന ഉത്തരം എല്ലാ കാര്യങ്ങൾക്കും ദൈവത്തിന് അതിൻ്റേതായ ന്യായങ്ങൾ ഉണ്ടെന്നതാണ്. 

ഈ ദിവസങ്ങളിൽ പലരും ചോദിക്കുന്ന ഒരു ചോദ്യമാണ് എന്തുകൊണ്ട് ക്രിസ്തു അല്ലെങ്കിൽ മാതാവ്, അതുമല്ലെങ്കിൽ ഏതെങ്കിലും ധ്യാന ഗുരുക്കൻമാർ ഫ്രാൻസിസ് മാർപാപ്പയെ തൊട്ട് സുഖപ്പെടുത്തുന്നില്ല എന്ന്? ഈ ചോദ്യങ്ങൾക്കും ഒരേ ഒരു ഉത്തരമേയുള്ളു. ദൈവത്തിന് മാർപാപ്പയുടെ കാര്യത്തിൽ ദൈവത്തിൻ്റേതായ ന്യായങ്ങൾ ഉണ്ടെന്നത്. അത് ഒരു പക്ഷെ മനുഷ്യബുദ്ധിക്ക് ഗ്രഹിക്കാൻ സാധിക്കില്ല. രോഗാവസ്ഥയിൽ ആയിരിക്കുന്ന ഫ്രാൻസീസ് മാർപാപ്പയ്ക്കുവേണ്ടി നമ്മൾ തീർച്ചയായും പ്രാർത്ഥിക്കണം. സൗഖ്യം പ്രാപിക്കാൻ  വേണ്ടി മാത്രമല്ല, മറിച്ച് ദൈവത്തിൻ്റെ ഹിതം ഫ്രാൻസീസ് പാപ്പായുടെ മേൽ നിറവേറട്ടെ എന്നും ദൈവഹിതത്തിന് തന്നെ തന്നെ വിട്ടുകൊടുക്കാൻ മാർപാപ്പയ്ക്ക് ശക്തി കൊടുക്കണേ, എന്നും ആയിരിക്കണം നമ്മുടെ പ്രാർത്ഥന. 

നമ്മുടെ പ്രിയപ്പെട്ടവർ രോഗാവസ്ഥയിൽ ആശുപത്രിയിൽ അഡ്മിറ്റ് ആയെങ്കിൽ മരുന്നിന് ഒപ്പം ഒരു സാദാ വിശ്വാസി, തീർച്ചയായും ദൈവത്തിലും ആശ്രയിക്കും. കാരണം വൈദ്യശാസ്ത്രവും ദൈവാശ്രയവും ഒരു നാണയത്തിൻ്റെ രണ്ടു വശങ്ങൾ പോലെ ആണ്. ഒന്നിന് മറ്റൊന്നിനെ ഒഴിച്ചുകൂടാനാവാത്ത പോലെ... എനിക്ക് നിങ്ങളോട് പറയാനുള്ളത് നമുക്ക് തന്നെയോ, നമ്മുടെ പ്രിയപ്പെട്ടവർക്കോ, മറ്റാർക്ക് എങ്കിലുമോ, എന്തെങ്കിലും രോഗമോ, കഷ്ടതയോ വന്നാൽ വൈദ്യശാസ്ത്രത്തിലും ഒപ്പം ദൈവത്തിലും ആശ്രയിക്കുന്നതിൽ യാതൊരു മടിയും കാണിക്കരുത് എന്നാണ്. 

യുക്തിവാദികളും നിരീശ്വരന്മാരും മറ്റു പലരും എന്തെങ്കിലും ഒക്കെ പറയട്ടെ... ഒരിയ്ക്കലും നമ്മുടെ വിശ്വാസം ആർക്കും മുമ്പിലും നാം അടിയറ വയ്ക്കരുത്. ജീവിതകാലം മുഴുവൻ, ഏത് സാഹചര്യത്തിലും ദൈവത്തിൽ ആശ്രയിച്ച് ഉറച്ച വിശ്വാസികളായി മുന്നോട്ട് പോവുക. ലോകത്തിൻ്റെ ട്രെൻഡിനൊപ്പം സഞ്ചരിക്കാതെ തനിച്ചു നടക്കേണ്ടി വന്നാൽ തനിച്ചു നടക്കാൻ ചങ്കൂറ്റം കാണിക്കുന്നവനാണ് യഥാർത്ഥ പോരാളി. അത് വിശ്വാസ ജീവിതത്തിൽ ആയാലും മറ്റ് ഏത് ജീവിത സാഹചര്യത്തിൽ ആയാലും ശരി....  


കടപ്പാട് :
സി. സോണിയ തെരേസ് ഡി. എസ്. ജെ

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....

????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m

 

 


Comment As:

Comment (0)