ബിഷപ്പ് ജോസ് പൊരുന്നേടം എഴുതുന്നു
പരിശുദ്ധ പിതാവിന്റെ കത്ത് എങ്ങനെ മനസ്സിലാക്കണം?
“പരിശുദ്ധ പിതാവ് ഉപദേശിക്കുകയാണ്, കല്പിക്കുകയല്ല” ഈ വാദത്തിന്റെ വാസ്തവമെന്തു?
പരിശുദ്ധപിതാവിന്റെ കത്ത് ഒരു ഉപദേശം മാത്രമാണ്, കല്പനയല്ല. അതുകൊണ്ട് അതിൽ പറയുന്ന കാര്യം ചെയ്യാൻ ആരെയും നിർബന്ധിക്കാൻ കഴിയില്ല എന്ന് പല കോണുകളിൽ നിന്നും വാദം ഉയർന്നിട്ടുണ്ട്. എന്നാൽ സത്യാവസ്ഥ അതല്ല. പരിശുദ്ധ പിതാവ് കത്ത് എഴുതിയിരിക്കുന്നത് കല്പനയായിട്ടല്ല, പ്രത്യുത, ഉപദേശരൂപേണയാണ് എന്നത് സത്യമാണ്. എന്നാൽ, അത് അനുസരിക്കാൻ ആരും നിർബന്ധിക്കപ്പെടുന്നില്ല എന്ന വാദം ശരിയല്ല. ഈ കത്തിലെ മറ്റ് ചില സൂചനകളും നാം കാണാതെ പോകരുത്. വത്തിക്കാനിൽ വി. പത്രോസിന്റെ ബസിലിക്കായിൽ നിന്ന് എന്ന പതിവ് ശൈലി വിട്ട്, സെന്റ് ജോൺ ലാറ്ററനിൽ നിന്ന് എന്നാണ് കത്തിൽ സ്ഥലം വച്ചിരിക്കുന്നത്. ഒപ്പിട്ടിരിക്കുന്ന ആളിന്റെ പേര് ഫ്രാൻസിസ് എന്നു മാത്രമായി എഴുതിയിരിക്കുന്നു. പാപ്പ എന്ന വിശേഷണമൊന്നും ചേർത്തിട്ടില്ല. റോമാ മെത്രാൻ എന്നു പോലും അവിടെ എഴുതിയിട്ടില്ല. ഇതിൽ നിന്നെല്ലാം നമ്മൾ എന്തെങ്കിലും മനസ്സിലാക്കേണ്ടതുണ്ടോ? ധാരാളമുണ്ട് എന്നതാണ് സത്യം.
ഇത് മനസ്സിലാക്കാനുള്ള താക്കോൽ വാക്യം വി. പത്രോസിൻ്റെ ലേഖനത്തിലുണ്ട്. അതിപ്രകാരമാണ്: "ഒരു സഹശ്രേഷ്ഠനും ക്രിസ്തുവിന്റെ സഹനങ്ങളുടെ ദൃക്സാക്ഷിയും വെളിപ്പെടാനിരിക്കുന്ന മഹത്വത്തിൻ്റെ പങ്ക്കാരനും എന്ന നിലയിൽ ഞാൻ നിങ്ങളുടെ ഇടയിലെ ശ്രേഷ്ഠന്മാരെ ഉപദേശിക്കുന്നു." (1 പത്രോസ് 2, 1) പരിശുദ്ധ പിതാവ് നമുക്കെഴുതിയത് കർത്താവിൻ്റെ സഭയെ നയിക്കാൻ അവിടുന്ന് ഭരമേല്പ്പിച്ച ശ്രേഷ്ഠന്മാരുടെ തലവൻ എന്ന നിലയിലാണ്. അഥവാ റോമാ സഭയുടെ അജപാലകൻ എന്ന നിലയിലാണ് അദ്ദേഹം മറ്റു സഭകളുടെ അജപാലകരെ ഉപദേശിക്കുന്നത്. ഇവിടെ ശ്രേഷ്ഠൻ എന്ന പദം കൊണ്ട് ഉദ്ദേശിക്കുന്നത് നേതൃത്വത്തിൽ ഉള്ളയാൾ എന്നാണ്. അതൊരു ദൈവശാസ്ത്ര തത്വമാണ്. കാനോനിക തത്വമല്ല. നമ്മുടെ നാട്ടിൽ ഗോത്രജനങ്ങൾക്ക് നാട്ടുമൂപ്പന്മാരുണ്ട്. ഉത്തര ഭാരതത്തിൽ ഗ്രാമമൂപ്പന്മാർ അല്ലെങ്കിൽ മുഖ്യന്മാരുണ്ട്. അവരുടെ വാക്കുകൾ ഗോത്രത്തിലെ അംഗങ്ങൾ അല്ലെങ്കിൽ ഗ്രാമവാസികൾ ചോദ്യം ചെയ്യാതെ അംഗീകരിക്കുന്നതാണ് പതിവ്. അതുപോലെ ഇസ്രായേലിൽ മൂപ്പന്മാരുണ്ടായിരുന്നു. ആ പതിവ് സഭയിലേക്കും കടന്ന് വന്നു.
കർത്താവ് പത്രോസിനോട് പറയുന്ന ഒരു ഭാഗവും ഇവിടെ പ്രസക്തമാണ്: ശിമയോൻ, ശിമയോൻ, ഇതാ സാത്താൻ നിങ്ങളെ ഗോതമ്പ് പോലെ പാറ്റാൻ ഉദ്യമിച്ചു. എന്നാൽ, നിൻ്റെ വിശ്വാസം ക്ഷയിക്കാതിരിക്കാൻ ഞാൻ നിനക്ക് വേണ്ടി പ്രാർത്ഥിച്ചു. നീ തിരിച്ച് വന്ന് നിൻ്റെ സഹോദരരെ ശക്തിപ്പെടുത്തണം (ലൂക്കാ 22,32). തന്റെ സഹോദരരെ ശക്തിപ്പെടുത്തുന്ന പത്രോസിനെയാണ് പരാമർശിതമായ കത്തിലൂടെ നാം കണ്ടു മുട്ടുന്നത്. ഈശോമിശിഹായിലുള്ള വിശ്വാസത്തിൽ ഉറച്ച് നില്കേണ്ടത് എങ്ങിനെയെന്ന് അദ്ദേഹം തന്റെ സഭാസമൂഹത്തെ ഉപദേശിച്ചതിന് ശേഷം സൂചിപ്പിക്കുന്ന വചനഭാഗവും ഇവിടെ പ്രസക്തമാണ്: നിങ്ങൾ ഇക്കാര്യങ്ങൾ അറിയുകയും നിങ്ങൾക്ക് ലഭിച്ചിരിക്കുന്ന സത്യത്തിൽ ഉറച്ച് നില്ക്കുകയും ചെയ്യുന്നെങ്കിലും അവയെക്കുറിച്ച് എപ്പോഴും നിങ്ങളെ ഞാൻ ഓർമ്മിപ്പിച്ചുകൊണ്ടിരിക്കും. ഞാൻ ഈ കൂടാരത്തിൽ ആയിരിക്കുന്നിടത്തോളം കാലം ഓർമ്മപ്പെടുത്തൽ വഴി നിങ്ങളെ ഉണർത്തുന്നത് ഉചിതമാണെന്ന് കരുതുന്നു (2 പത്രോസ് 1: 12-13).
കത്തിൽ അഭിസംബോധന ചെയ്യപ്പെട്ടിരിക്കുന്ന മെത്രാന്മാരെപ്പോലെ തന്നെ പോലെ തന്നെ പരിശുദ്ധ പിതാവും ഒരു പ്രാദേശിക സഭയുടെ, റോമാ സഭയുടെ, അജപാലകനാണ്. ഒരു ക്രിസ്ത്യാനി അല്ലെങ്കിൽ ക്രിസ്തുവിൽ വിശ്വസിക്കുന്നവരുടെ സമൂഹം കത്തോലിക്കൻ അല്ലെങ്കിൽ കത്തോലിക്കം ആണെന്ന് പറയുന്നത് റോമാ മെത്രാനോടും റോമാ സഭയോടും കൂട്ടായ്മയിൽ ആയിരിക്കുമ്പോഴാണ്. അദ്ദേഹത്തിൻ്റെ ഉപദേശം ഭരണപരമായ ഒരു പ്രവൃത്തിയല്ല. പ്രത്യുത, അജപാലനപരമാണ്. അതുകൊണ്ടാണ് കല്പിക്കുന്നു, ഉത്തരവിടുന്നു എന്നൊന്നും എഴുതാത്തത്. അതിനർത്ഥം അത് സ്വീകരിക്കണ്ട എന്നല്ല. മാതാപിതാക്കൾ മക്കളോട് കല്പിക്കുന്നു, ഉത്തരവിടുന്നു എന്നൊന്നും പറയാറില്ല. അവർ ഉപദേശിക്കുകയാണ് ചെയ്യുന്നത്. അതിനർത്ഥം അവർ അത് മനസ്സുണ്ടെങ്കിൽ സ്വീകരിച്ചാൽ മതി എന്നല്ല.
റോമാ മെത്രാന്റെ ആസ്ഥാനം സെന്റ് ജോൺ ലാറ്ററൻ ആണ്. വത്തിക്കാൻ ആഗോളസഭയുടെ തലവൻ്റെ ആസ്ഥാനമാണ്. ഈ കത്തെഴുതുന്നതിന് വിശ്വാസപരവും ദൈവശസ്ത്രപരവുമായ ഒരു അർത്ഥമാണുള്ളത് എന്ന് സൂചിപ്പിച്ചല്ലൊ. അത് റോമാ മെത്രാനും റോമാ സഭയുമായുള്ള കൂട്ടായ്മയുടെ ആവിഷ്കാരമാണ്. അതുകൊണ്ടാണ് വത്തിക്കാനിൽ നിന്ന് എന്നെഴുതാത്തത് എന്നു വേണം മനസ്സിലാക്കാൻ. പത്രോസിന്‍റെ പിൻഗാമിയാണ് റോമാ സഭയുടെ തലവൻ. ആ നിലയിൽ എഴുതുന്നതുകൊണ്ടാണ് പാപ്പാ എന്ന് എഴുതാത്തത്. സെന്റ് ജോൺ ലാറ്ററൻ എന്ന് സ്ഥലപ്പേർ വച്ചിരിക്കുന്നതിലൂടെ താൻ എഴുതുന്നത് ആ നിലയിലാണെന്ന് പറയാതെ പറയുകയാണ് പരിശുദ്ധ പിതാവ് ചെയ്യുന്നത്. ഇപ്പോൾ തന്നിരിക്കുന്ന ഉപദേശം നമ്മുടെ കത്തോലിക്കതയുടെ അളവുകോലാണ് എന്ന് അപ്പസ്തോലിക്ക് ന്യുൻഷ്യോ താഴെ ഉദ്ധരിച്ചിട്ടുള്ള തന്റെ പ്രസംഗമദ്ധ്യേ സൂചിപ്പിച്ചതും അതുകൊണ്ടാണ്.
തുടരും...
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....
https://whatsapp.com/channel/0029VaELOKJId7nMsgAl330m