ഉപതെരഞ്ഞെടുപ്പ്: യുകെയില്‍ തീവ്ര വലതുപക്ഷത്തിന് അട്ടിമറി വിജയം

ഉപതെരഞ്ഞെടുപ്പ്: യുകെയില്‍ തീവ്ര വലതുപക്ഷത്തിന് അട്ടിമറി വിജയം

app127

ലോക തൊഴിലാളി ദിനമായ മേയ് ഒന്നിനു ബ്രിട്ടീഷ് പാർലമെൻ്റ് സീറ്റിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പില്‍ യുകെയില്‍ തീവ്രവലതുപക്ഷമായ ''Reform UK" അട്ടിമറി വിജയം നേടി. ഭരണകക്ഷിയായ ലേബര്‍ പാര്‍ട്ടിയുടെ എം.പി രാജിവച്ചതിനെ തുടര്‍ന്ന്  Runcorn and Helsby - ൽ നടന്ന ഉപതെരഞ്ഞെടുപ്പിലാണ് ലേബര്‍ പാര്‍ട്ടിയുടെ കുത്തകസീറ്റ് റീഫോം യു.കെ പിടിച്ചെടുത്തത്. റീഫോം യു.കെ സ്ഥാനാര്‍ത്ഥി സാറാ പോച്ചിന്‍ (Sarah Pochin) ആറു വോട്ടുകള്‍ക്കാണ് വിജയിച്ചത്. ഇതോടെ റീഫോം യുകെയുടെ അഞ്ച് എംപിമാർ  ബ്രിട്ടീഷ് പാര്‍ലമെന്‍റിൽ ഉണ്ടാകും. 

ഉപതെരഞ്ഞെടുപ്പിനോടൊപ്പം 1600 ഓളം പ്രാദേശിക കൗണ്‍സില്‍ സ്ഥാനങ്ങളിലേക്കും ആറ് മേയര്‍ സ്ഥാനങ്ങളിലേക്കും തെരഞ്ഞെടുപ്പുകള്‍ നടന്നിരുന്നു. ഇതില്‍ ആദ്യമായിട്ടാണ് Reform UK മത്സരികന്നത്.  ഇതിൽ  677 സീറ്റുകളാണ് ലഭിച്ചത്. ലേബര്‍ പാര്‍ട്ടിക്ക് വെറും 99 സീറ്റില്‍ ഒതുങ്ങേണ്ടിവന്നു. റീഫോം യു.കെയുടെ സ്ഥാനാർത്ഥിയായി മത്സരിച്ച മലയാളി ബേബിച്ചന്‍ തോമസ്  30 ശതമാനം വേട്ടുകള്‍ നേടി രണ്ടാം സ്ഥാനത്തെത്തി. ഈ സീറ്റിൽ ലേബർ നാലാം സ്ഥാനത്താണ്.

ബ്രിട്ടീഷ് യാഥാസ്ഥിതിക പാര്‍ട്ടിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍നിന്ന് രാജിവച്ച് റീഫോം യു.കെയില്‍ ചേര്‍ന്ന ആന്‍ഡ്രിയ ജന്‍കിന്‍ പുതുതായി രൂപംകൊണ്ട ഗ്രേറ്റര്‍ ലിങ്കണ്‍ഷിയറിലെ ആദ്യത്തെ മേയറായി തെരഞ്ഞെടുക്കപ്പെട്ടു. കൂടാതെ Hull and East Yorkshire-ന്‍റെ മേയര്‍ സ്ഥാനവും റീഫോം യു.കെയ്ക്ക് ലഭിച്ചു. കൂടാതെ, കെന്‍റ്, നോട്ടിംഗ്ഹാംഷിയര്‍, ഡാര്‍ബി, ഡറാം, സ്റ്റാഫോര്‍ഡ്ഷിയര്‍ തുടങ്ങിയ കൗണ്‍സിലുകളുടെ പൂര്‍ണ്ണ നിയന്ത്രണവും റീഫോം പാര്‍ട്ടിക്കാണ്. കൂടാതെ നിരവധി കൗണ്‍സിലുകളില്‍ പ്രതിപക്ഷമായും റീഫോം യു.കെയാണ് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

ആകെ പോള്‍ ചെയ്ത വോട്ടുകളുടെ 30 ശതമാനമാണ് റീഫോം യു.കെയ്ക്കു ലഭിച്ചത്. ഭരണകക്ഷിയായ ലേബര്‍ പാര്‍ട്ടിക്ക് 20 ശതമാനവും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് വെറും 15 ശതമാനം വോട്ടുവിഹിതവുമാണ് ലഭിച്ചിരിക്കുന്നത്. റീഫോം യു.കെയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന വലിയ ജനകീയ പിന്തുണയാണ് ഇത് വെളിവാക്കുന്നത്.

യുണൈറ്റഡ് കിംഗ്ഡം യൂറോപ്യന്‍ യൂണിയനില്‍നിന്ന് പുറത്തുപോകണം എന്ന കാംപയിനു വേണ്ടി  2017 -ല്‍ "ബ്രക്സിറ്റ് പാര്‍ട്ടി"യായും പിന്നീട് UKIP എന്ന പേരിലും രൂപപ്പെട്ട ജനകീയ മുന്നേറ്റമാണ് ഇപ്പോള്‍ "റീഫോം യു.കെ" എന്ന പേരില്‍ രാഷ്ട്രീയ പാര്‍ട്ടിയായി മുന്നേറിക്കൊണ്ടിരിക്കുന്നത്. 

കീര്‍ സ്റ്റാമറുടെ (Keir Starmer) നേതൃത്വത്തില്‍ വലിയ ഭൂരിപക്ഷത്തിന് ലേബര്‍ പാര്‍ട്ടി രാജ്യത്ത് അധികാരത്തില്‍ വന്നിട്ട് ഒരു വര്‍ഷം മാത്രമേ ആയിട്ടുള്ളൂ. അതിനിടയില്‍ ലേബര്‍ സര്‍ക്കാരിനെതിരേ ശക്തമായ ജനകീയവികാരമാണ് ഇപ്പോൾ ഉയരുന്നത്. ഇതിനു നേതൃത്വം നൽകാൻ  റീഫോം യൂകെയുടെ നേതാവ് നൈജല്‍ ഫറാജിന് (Nigel Farage) കഴിഞ്ഞു. അതിന്‍റെ തെളിവാണ് ഉപതെരഞ്ഞെടുപ്പിലും കൗണ്‍സില്‍ തെരഞ്ഞെടുപ്പുകളിലും ഉണ്ടായ അട്ടിമറി വിജയങ്ങള്‍. തീവ്രവലതുപക്ഷവും യാഥാസ്ഥിതിക പാര്‍ട്ടിയും കട്ടയ്ക്കു കട്ട മുന്നേറുകയും ലേബര്‍ പാര്‍ട്ടിക്ക് കനത്ത തിരിച്ചടി ലഭിക്കുകയും ചെയ്തത് ലിബറല്‍, ഇടത്, ഇസ്ലാമിക പ്രീണന രാഷ്ട്രീയത്തോടും കുടിയേറ്റ നയങ്ങളോടുമുള്ള ബ്രിട്ടീഷ് ജനതയുടെ എതിര്‍പ്പാണ് പ്രകടമാക്കുന്നത്.

അമേരിക്കയില്‍ ഡൊണാള്‍ഡ് ട്രംപ് അധികാരത്തില്‍ വന്നതോടെ ആഗോളതലത്തില്‍ രൂപപ്പെടുന്ന തീവ്രവലതുപക്ഷ രാഷ്ട്രീയം യൂറോപ്പിലെങ്ങും അതിശക്തമായി ഉരുണ്ടുകൂടുകയാണ്. അനിയന്ത്രിതമായ അഭയാര്‍ത്ഥിപ്രവാഹവും നിയമവിരുദ്ധമായി യൂറോപ്പില്‍ താമസിക്കുന്ന അഭയാര്‍ത്ഥികളും ഉയര്‍ത്തുന്ന അക്രമങ്ങളും ഭീകരാക്രമണങ്ങളും യൂറോപ്പില്‍ പതിവായി മാറിയിട്ടുണ്ട്. ഇതിനോടുള്ള ജനങ്ങളുടെ പ്രതികരണം തീവ്രവലതുപക്ഷ രാഷ്ട്രീയ പാര്‍ട്ടികളിലൂടെ പുറത്തുവരികയാണ്. ഇതിന്‍റെ ഫലമായി നൂറ്റാണ്ടുകള്‍ പഴക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ ഇല്ലാതാകുന്ന കാഴ്ചയാണ് യൂറോപ്യന്‍ രാജ്യങ്ങളില്‍ എല്ലായിടത്തും കാണുന്നത്.

കടപ്പാട് : മാത്യു ചെമ്പൂ കണ്ടത്തിൽ

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....

????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m


Comment As:

Comment (0)