ബിഷപ്പ് ജോസ് പൊരുന്നേടം (മാനന്തവാടി രൂപതയുടെ മെത്രാൻ)എഴുതുന്നു....
ആമുഖം
സീറോമലബാർസഭയിലെ വി.കുർബാനയർപ്പണരീതിയിൽ ദീർഘകാലമായി നിലവിലിരിക്കുന്ന വിഭാഗീയത അവസാനിപ്പിച്ച് 1999 ൽ സിനഡ് അംഗീകരിച്ച ഏകീകൃതരീതി ഉടനടി നടപ്പാക്കാനുള്ള പ്രക്രിയയുമായി മുന്നോട്ട് പോകണം എന്ന് ഉപദേശിച്ചുകൊണ്ട് പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പ 2020 ജുലൈ 3 ന് സീറോമലബാർസഭയിലെ മെത്രാന്മാർ, വൈദികർ, സമർപ്പിതർ, അത്മായർ എന്നിവരെ അഭിസംബോധന ചെയ്ത് എഴുതിയ കത്തും തുടർന്നുണ്ടായ സിനഡ് തീരുമാനവും സഭയിലും സമൂഹത്തിലും വലിയ ചർച്ചക്കും തർക്ക വിതർക്കങ്ങൾക്കും ഇടവരുത്തിയ സാഹചര്യത്തിൽ ഇക്കാര്യങ്ങളെപ്പറ്റി ചില വിശദീകരണങ്ങൾ അത്യന്താപേക്ഷിതമാണ് എന്ന ബോദ്ധ്യത്തിന്റെ അടിസ്ഥാനത്തിലുള്ളതാണ് ഈ പഠനം. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടോളം ഈ വിഷയസംബന്ധമായ പലരേഖകളും ചർച്ചകളും കൈകാര്യം ചെയ്യുകയും ഔദ്യോഗിക കത്തിടപാടുകളിൽ സജീവമായ ഭാഗഭാഗിത്വം വഹിക്കുകയും ചെയ്ത വ്യക്തിയെന്ന നിലയിലുള്ള അനുഭവപരിജ്ഞാനം ഈ പഠനത്തിൽ എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്.
മറ്റൊരു സഭയിലും ഇല്ലാത്തവണ്ണം സീറോമലബാർസഭയിൽ വി. കുർബാനയർപ്പണത്തെച്ചൊല്ലിയുള്ള തർക്കങ്ങളുടെ കാരണം കൂടുതലും ചരിത്രപരമാണ്. പാശ്ചാത്യസഭയിൽ ഒരു നൂറ്റാണ്ടിലേറെ കാലം പരീക്ഷണ നിരീക്ഷണങ്ങൾ നടത്തി വരുത്തിയ മാറ്റങ്ങൾ നമ്മുടെസഭയിൽ ഏതാനും വർഷങ്ങൾകൊണ്ട് നടത്തിയപ്പോൾ ഉണ്ടായ ഒരു അനിവാര്യതയാണ് ഇത് എന്ന് പറയാം. ഒരു സമുദായത്തിന്റെ അല്ലെങ്കിൽ സമൂഹത്തിന്റെ മുന്നോട്ടുള്ള ഗമനത്തിൽ അനധികൃതവും അനാശാശ്യാസവും ആയ ഇടപെടലുകൾ, അത് ആരിൽ നിന്നായാലും, ഉണ്ടാകുമ്പോൾ എന്തു സംഭവിക്കും എന്നതിന്റെ നേർക്കാഴ്ച കൂടിയാണ് നമ്മുടെ സഭയിലെ ഈ പ്രതിഭാസം. എന്നാൽ ഈ സഭയിലെ അംഗങ്ങളായ നമ്മെ സംബന്ധിച്ചിടത്തോളം ഇനി ചെയ്യാനുള്ളത് വ്യക്തികളെയോ സാഹചര്യങ്ങളെയോ കുറ്റം വിധിക്കാതെ ഭാവിയിലേക്ക് നോക്കി അതിനെ യുക്തിഭദ്രമായി ധൈര്യപൂർവം അഭിമുഖീകരിക്കുകയും രൂപപ്പെടുത്തുകയും ചെയ്യുക എന്നതാണ്. അതിനുള്ള തുടക്കമാണ് പരിശുദ്ധപിതാവ് അദ്ദേഹത്തിന്റെ കത്തിലൂടെ ഇട്ടിരിക്കുന്നത്.
പൊതുതലവനും ഭരണസംവിധാനവും
കത്തോലിക്കാ കൂട്ടായ്മയിൽ പൗരസ്ത്യ സഭകൾ ഉൾപ്പെടെ എല്ലാ സ്വയാധികാര സഭകളുടെയും പരമോന്നത തലവൻ റോമാ മാർപ്പാപ്പയാണെങ്കിലും, പാത്രിയാർക്കീസ് അല്ലെങ്കിൽ മേജർ ആർച്ച് ബിഷപ്പ് തുടങ്ങിയ സ്ഥാനപ്പേരുള്ള ഒരു പൊതുതലവനും നിയമനിർമ്മാണത്തിനുൾപ്പെടെ അധികാരമുള്ള ഒരു മെത്രാൻ സിനഡും അവയിൽ ഉണ്ടായിരിക്കണം എന്നതാണ് പാരമ്പര്യവും സഭാനിയമവും. 1599 ലെ ഉദയമ്പേരൂർ സൂനഹദോസ് വരെ നമ്മുടെ സഭയും അങ്ങനെ തന്നെയായിരുന്നു. നമ്മുടെ തലവൻ കൽദായ സഭയുടെ പാത്രിയാർക്കീസ് ആയിരുന്നു എന്ന് മാത്രം. അദ്ദേഹത്തിന്റെ നേതൃത്വം നമ്മുടെ മേൽ അടിച്ചേല്പ്പിച്ചതല്ല, പ്രത്യുത നമ്മൾ സ്വമനസ്സാ സ്വീകരിച്ചതാണ് എന്ന് കരുതുന്നതാണ് ചരിത്രപരമായി യുക്തിഭദ്രം. എന്നാൽ ഉദയമ്പേരൂർ സൂനഹദോസോടുകൂടികാര്യങ്ങൾ മാറിമറിഞ്ഞു.
2. വിഭാഗീയതയുടെ തുടക്കം: പദ്രൊവാദൊ കരാറും പോർട്ടുഗീസ് അധീശത്വവും
കത്തോലിക്കാ രാജ്യമായിരുന്ന പോട്ടുഗലും പരിശുദ്ധ സിംഹാസനവും തമ്മിൽ പതിനഞ്ചാം നൂറ്റാണ്ടിൻ്റെ മദ്ധ്യത്തിൽ ഉണ്ടാക്കിയ പദ്രൊവാദൊ (Padroado) എന്ന പേരിൽ ഉണ്ടാക്കിയ ഒരു കരാറനുസരിച്ച് പോട്ടുഗീസ് രാജാവിന് അദ്ദേഹം കോളനിവത്ക്കരിക്കുന്ന എല്ലാ സ്ഥലങ്ങളിലും ആളുകളെ ക്രൈസ്തവമതത്തിൽ ചേർക്കുന്നതിനും അവർക്കായി രൂപതകൾ സ്ഥാപിച്ച് മെത്രാന്മാരെ നിയമിക്കുന്നതിനും മറ്റുമുള്ള അധികാരം ലഭിച്ചു. അങ്ങനെയാണ് അവർ ഇൻഡ്യയിൽ എത്തിയതും അധികാരം പിടിച്ചെടുത്ത് ഇവിടെ കോളനികൾ സ്ഥാപിച്ചതും അവരുടെ നേതൃത്വത്തിൽ ആളുകളെ ക്രൈസ്തവമതത്തിൽ ചേർത്ത് അവർക്ക് വേണ്ടി രൂപതകൾ ഉണ്ടാക്കിയതും. അങ്ങനെ സ്ഥാപിക്കപ്പെട്ട ഇൻഡ്യയിലെ ആദ്യത്തെ രൂപതയാണ് ഗോവ. ലത്തീൻ റീത്ത്കാരായിരുന്ന പോർട്ടുഗീസുകാർ സ്ഥാപിച്ച രൂപത സ്വാഭാവികമായും ലത്തീൻ രൂപത ആയിരുന്നു.
അതേ സമയം ഇൻഡ്യയിൽ ക്രിസ്തുവർഷത്തിന്റെ മദ്ധ്യം മുതൽ തന്നെ റോമാ മെത്രാനോടൂം റോമാ സഭയോടും കൂട്ടായ്മയിലുള്ള മാർത്തോമ്മാ ക്രിസ്ത്യാനികൾ എന്ന പേരിൽ ക്രിസ്ത്യാനികൾ ഉണ്ടായിരുന്നു എന്നതും നമ്മൾ ഓർക്കേണ്ടതുണ്ട്. അവർക്ക് കൽദായ പാത്രിയാർക്കീസിൻ്റെ കീഴിൽ മെത്രാന്മാരും ഉണ്ടായിരുന്നു. മാർത്തോമ്മാ ക്രിസ്ത്യാനികളുടെ മേൽ അദ്ദേഹത്തിൻ്റെ അധികാരം റോമാ മാർപ്പാപ്പ അംഗീകരിച്ചതുമായിരുന്നു. എന്നാൽ ഇവിടുത്തെ സഭാഭരണസംവിധാനം ലത്തീൻ സഭയുടേതിൽ നിന്ന് വളരെ വ്യത്യസ്തമായിരുന്നു എന്നതും മനസ്സിലാക്കണം.
തുടരും...
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം Follow this link to join WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J
Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0