ഫ്രാന്‍സിസ് പാപ്പായെ അനുസ്മരിച്ച് ലൂഥറന്‍, ആംഗ്ലിക്കന്‍ പ്രൊട്ടസ്റ്റന്‍റ് സഭകള്‍

ഫ്രാന്‍സിസ് പാപ്പായെ അനുസ്മരിച്ച് ലൂഥറന്‍, ആംഗ്ലിക്കന്‍ പ്രൊട്ടസ്റ്റന്‍റ് സഭകള്‍

m10

............................................
അഞ്ഞൂറു കൊല്ലം മുമ്പ് പാപ്പസിയെ "എതിര്‍ക്രിസ്തു" (Antichrist) എന്നു വിളിച്ച് കത്തോലിക്കാ സഭയില്‍ വലിയ കലാപത്തിനു തിരികൊളുത്തിയ വ്യക്തിയായിരുന്നു മാര്‍ട്ടിന്‍ ലൂഥര്‍. ഇന്ന് ലൂഥറുടെ സഭയ്ക്ക് ഫ്രാന്‍സിസ് മാർപാപ്പാ "വിശ്വാസതീവ്രതയോടെ സുവിശേഷത്തിന് സാക്ഷ്യം വഹിച്ച സഭാനേതാ"വാണ്.  മാര്‍പാപ്പായുടെ വിയോഗത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് 'ലൂഥറന്‍ വേള്‍ഡ് ഫെഡറേഷന്‍' തങ്ങളുടെ സംഘടനയുടെ സ്ഥാപകനായിരുന്ന മാര്‍ട്ടിന്‍ ലൂഥറുടെ അക്രൈസ്തവിക കാഴ്ചപ്പാടുകളെ പാടെ തള്ളിക്കളഞ്ഞിരിക്കുന്നു. മാര്‍പാപ്പായെ "സുവിശേഷത്തിന്‍റെ സാക്ഷി"യായി വിശേഷിപ്പിച്ചുകൊണ്ടാണ് അദ്ദേഹത്തിന്‍റെ വിയോഗത്തില്‍ ലൂഥറന്‍സ് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

♦️ലൂഥറൻ മൂവ്മെന്‍റിന്‍റെ അഞ്ഞൂറാം
വാര്‍ഷികത്തില്‍ മുഖ്യാതിഥി മാര്‍പാപ്പാ !

1517 ഒക്ടോബര്‍ 31-നാണ് കത്തോലിക്കാ സഭയെയും സഭയുടെ പഠിപ്പിക്കലുകളെയും പാപ്പസിയെയും ചോദ്യംചെയ്തുകൊണ്ട് മാര്‍ട്ടിന്‍ ലൂഥര്‍ "95 പ്രമേയങ്ങള്‍" (The Ninety-Five Theses) ജര്‍മിനിയിലെ വിറ്റന്‍ബര്‍ഗിലുള്ള കത്തോലിക്കാ ദേവാലയ വാതിലില്‍ എഴുതിവച്ചത്. തുടര്‍ന്ന് യൂറോപ്പിലെങ്ങും ലൂഥറുടെ നേതൃത്വത്തില്‍ മതകലാപം പൊട്ടിപ്പുറപ്പെട്ടു. രാജാക്കന്മാരും പ്രഭുക്കന്മാരും തുര്‍ക്കിയിലെ ഓട്ടോമാന്‍ ഇസ്ലാമിക് ഭരണാധികാരികളും ചേര്‍ന്ന് ഈ കലാപത്തെ ആളിക്കത്തിച്ചു. റോമാനഗരം കീഴടക്കാന്‍ കഴിയാതിരുന്ന തുര്‍ക്കികള്‍ക്ക് ഇതൊരു അവസരമായിരുന്നു. അവര്‍ പണംമുടക്കി ഈ കലാപത്തിന് വേണ്ട ഊര്‍ജ്ജം പകര്‍ന്നു. ഇതിന്‍റെയെല്ലാം  ഫലമായിട്ടായിരുന്നു യൂറോപ്പില്‍ ലൂഥറുടെ നേതൃത്വത്തില്‍ "ലൂഥറന്‍ ചര്‍ച്ച്" രൂപപ്പെട്ടത്.  

മാര്‍ട്ടന്‍ ലൂഥറുടെ സമകാലികനും അദ്ദേഹത്തിന്‍റെ പ്രൊട്ടസ്റ്റന്‍റ് വിപ്ലവത്തിന് വീര്യം പകര്‍ന്ന ഫ്രഞ്ചുകാരനായ സുഹൃത്തുമായിരുന്നു ജോണ്‍ കാല്‍വിൻ. പാപ്പസിയെ കടുത്ത ഭാഷയിലാണ് വിമര്‍ശിച്ചത്. "റോമിലെ ഒരു പാഗന്‍ മത"മാണ് കത്തോലിക്കാ സഭയെന്നായിരുന്നു കാല്‍വിൻ പരിഹാസിച്ചത്.

പൗലോസ് സ്ലീഹാ തെസലോനിക്കന്‍ സഭയ്ക്ക് എഴുതിയ രണ്ടാം ലേഖനത്തില്‍ വിവരിക്കുന്ന എതിര്‍ക്രിസ്തു ആയിട്ടായിരുന്നു മാര്‍പാപ്പയെ ലൂഥര്‍ വിളിച്ചത്. വാസ്തവത്തില്‍ യൂറോപ്പില്‍ രൂപപ്പെട്ട് ആഗോളതലത്തില്‍ വ്യാപിച്ച എല്ലാ പ്രൊട്ടസ്റ്റന്‍റ് മൂവ്മെന്‍റിനും അടിസ്ഥാനമായത് മാര്‍ട്ടിന്‍ ലൂഥറുടെ ഈ വ്യാഖ്യാനമായിരുന്നു. "ലൂഥറുടെ ഈ വ്യാഖ്യാനം ഇല്ലാതെ പ്രൊട്ടസ്റ്റന്‍റിസം ഉണ്ടാകില്ലായിരുന്നു" എന്നാണ് പ്രഫസര്‍ ഫിലിപ് കാരി (Phillip Cary (Luther: Gospel, Law and Reformation) വ്യക്തമാക്കുന്നത്. ഇക്കാര്യം അഡ്വന്‍റിസ്റ്റ് തിയോളജിക്കല്‍ സെമിനാരിയുടെ Martin Luther's Views on the Antichrist എന്ന ജേണലിൽ (2007, Dennis Pettibone, page-81) വിവരിക്കുന്നുണ്ട്.  അമേരിക്കന്‍ കോണ്‍ഗ്രസ് 2000ല്‍ പാസാക്കിയ റിസൊലൂഷ്യനില്‍ മാര്‍പാപ്പയെക്കുറിച്ചുള്ള ലൂഥറുടെ കാഴ്ചപ്പാടിനെ പൂര്‍ണ്ണമായും അപലപിക്കുന്നുണ്ട്. (US Congress, 106th Cong., 2d sess., S. Con.Res 85, February 29, 2000)

മാര്‍പാപ്പയെക്കുറിച്ചു ലൂഥറന്‍ സഭ നൂറ്റാണ്ടുകളോളേം വച്ചുപുലര്‍ത്തിയ കാഴ്ചപ്പാടല്ല ഇന്നുള്ള ലൂഥറന്‍ സഭയ്ക്കുള്ളത്. അതിന്‍റെ തെളിവാണ് ലൂഥറന്‍ സഭയുടെ അഞ്ഞൂറാം വാര്‍ഷികത്തില്‍ മുഖ്യാതിഥിയായി അവര്‍ ഫ്രാന്‍സിസ് മാര്‍പാപ്പായെ ക്ഷണിച്ചത്.  2016 ഒക്ടോബര്‍ 31നായിരുന്നു ആഘോഷങ്ങള്‍. ലൂഥറുടെ പ്രൊട്ടസ്റ്റന്‍റ് മൂവ്മെന്‍റു രൂപപ്പെട്ട ചരിത്രപശ്ചാത്തലത്തില്‍ നിന്ന് വിഭിന്നമായി  പാപ്പസിയെ കാണുന്ന ലൂഥറന്‍ സഭാനേതൃത്വവും എല്ലാം പൊറുത്തുകൊണ്ട് ലൂഥറന്‍ സഭയുടെ അഞ്ഞൂറാം വാര്‍ഷികത്തില്‍ പങ്കെടുത്ത ഫ്രാന്‍സിസ് പാപ്പായുടെ നിലപാടുകളും ക്രൈസ്തവ സാഹോദര്യത്തിന്‍റെയും എക്യൂമെനിക്കല്‍ പ്രവര്‍ത്തനങ്ങളുടെയും ഉദാത്ത മാതൃകയായിട്ടായിരിക്കും ഇനിയുള്ള സഭാചരിത്രത്തില്‍ രേഖപ്പെടുത്തുക. 

♦️ഫ്രാന്‍സിസ് പാപ്പായുടെ വിയോഗം:
ലൂഥറന്‍ സഭയുടെ അനുശോചനം

ലൂഥറന്‍ സഭയുടെ അമേരിക്ക, ഇംഗ്ലണ്ട്, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലെ നേതൃത്വം ഫ്രാന്‍സിസ് പാപ്പായുടെ വിയോഗത്തില്‍ അനുശോചന സന്ദേശം പ്രസിദ്ധീകിരച്ചിരുന്നു. ഇതില്‍ ഓസ്ട്രേലിയയുടെയും ന്യൂസീലാന്‍റിന്‍റെയും ബിഷപ്പ് പോള്‍ സ്മിത്ത് നല്‍കിയ അനുശോചനം വളരെ വൈകാരികമായിരുന്നു. 2024ല്‍ ലൂഥറന്‍ വേള്‍ഡ് ഫെഡറേഷന്‍ അംഗങ്ങള്‍ മാര്‍പാപ്പയെ സന്ദര്‍ശിച്ചതിനെ അദ്ദേഹം അനുസ്മരിച്ചു. "നമ്മുടെ ആത്മീയ അടിത്തറ സ്ഥാപിച്ചിരിക്കുന്നത് പാപമോചനത്തിനായുള്ള ഏക മാമോദിസായിലാണെന്ന് ഓര്‍മ്മിക്കുക, അതിനാല്‍ ആത്മവിശ്വാസത്തോടെ പ്രത്യാശയുടെ തീര്‍ഥാടകരാണെന്ന വിശ്വാസത്തോടെ മുന്നോട്ടു പോകുവാന്‍" മാര്‍പ്പാപ്പ പറഞ്ഞതും ബിഷപ് ഡോ പോള്‍ സ്മിത്ത് അനുസ്മരിച്ചു. 

"പൗലോസ് സ്ലീഹാ റോമായിലെ സഭയ്ക്ക് എഴുതിയ കത്തിലെ ഒരു വാചകത്തെ ആസ്പദമാക്കി ഫ്രാന്‍സിസ് പാപ്പാ ലോകജനതയ്ക്ക് പ്രത്യാശ പകര്‍ന്നുകൊടുത്തു"വെന്ന് ''ലൂഥറന്‍ വേള്‍ഡ് ഫെഡറേഷന്‍" അനുസ്മരിച്ചു. "പ്രത്യാശയുടെ ദൈവം നിങ്ങളുടെ വിശ്വാസത്താല്‍ സകല സന്തോഷവും സമാധാനവുംകൊണ്ടു നിങ്ങളെ നിറയ്ക്കട്ടെ! അങ്ങനെ, പരിശുദ്ധാത്മാവിൻ്റെ ശക്തിയാല്‍ നിങ്ങള്‍ പ്രത്യാശയില്‍ സമൃദ്ധി പ്രാപിക്കുകയും ചെയ്യട്ടെ" (റോമ 15:13). ഫ്രാന്‍സിസ് പാപ്പായെ അനുസ്മരിച്ച് ലൂഥറന്‍ സഭ നടത്തിയ പ്രാര്‍ത്ഥനയിലെ ഒരു വരി പതിനേഴാം നൂറ്റാണ്ടിലെ ഒരു ആംഗ്ലിക്കന്‍ ബിഷപ്പിന്‍റെ പ്രാര്‍ത്ഥനയില്‍നിന്നുള്ള ഉദ്ധരണികളായിരുന്നു. "കൃപയുടെ ദൈവമേ, ഞങ്ങള്‍ നിന്‍റെ പരിശുദ്ധ കത്തോലിക്കാ സഭയ്ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നു..." ലൂഥറന്‍ സഭയുടെ അനുശോചന കുറിപ്പില്‍ വായിക്കുന്നു.

♦️ജോണ്‍ കാല്‍വിന്‍റെ സഭകളും 
പാപ്പായുടെ വേര്‍പാടില്‍ അനുശോചിച്ചു

കത്തോലിക്കാ സഭയെ "പാപ്പാമതം" എന്നും "പാഗന്‍ ക്രൈസ്തവികത" എന്നുമാണ് ജോണ്‍ കാല്‍വിന്‍ പരിഹസിച്ചത്. കാല്‍വിന്‍റെ സ്വാധീനത്തില്‍ രൂപപ്പെട്ട ഒരു മൂവ്മെന്‍റാണ് "പ്രിസ്ബിറ്റേറിയന്‍ ചര്‍ച്ച്".  ഈ കൂട്ടായ്മയും ഫ്രാന്‍സിസ് പാപ്പായുടെ വിയോഗത്തില്‍ വലിയ ദുഃഖം രേഖപ്പെടുത്തി. "ദൈവം മനുഷ്യരെ സ്നേഹിച്ചതുപോലെ ഫ്രാന്‍സിസ് പാപ്പാ മനുഷ്യരെ സ്നേഹിച്ചുവെന്നും അദ്ദേഹത്തിന്‍റെ നേതൃത്വത്തിലും ശുശ്രൂഷകളിലും തങ്ങള്‍ക്ക് ദൈവത്തോടു കൃതജ്ഞതയുണ്ടെന്നു"മാണ് അവര്‍ കുറിച്ചത്. 

"മാര്‍പാപ്പായുടെ മരണവും പുതിയ പാപ്പായുടെ തെരഞ്ഞെടുപ്പും നടക്കുന്ന ഈ വേളയില്‍ അമേരിക്കയിലെ പ്രൊട്ടസ്റ്റന്‍റ് സഭകളുടെയെല്ലാം കൂട്ടായ്മയായ നാഷണല്‍ കൗണ്‍സില്‍ ഓഫ് ദി ചര്‍ച്ചസ് (എന്‍.സി.സി) തങ്ങളുടെ എല്ലാ അംഗങ്ങളുടെയും പ്രാര്‍ത്ഥനകള്‍" കത്തോലിക്കാ സഭയ്ക്ക് വാഗ്ദാനം ചെയ്തുകൊണ്ടാണ് പ്രസ്താവന തയ്യാറാക്കിയത്.

കാല്‍വിന്‍റെ സ്വാധീനത്തില്‍ രൂപപ്പെട്ട മറ്റൊരു ചര്‍ച്ചായിരുന്നു "റീഫോംഡ് ചര്‍ച്ച്". ഇവരുടെ അന്തര്‍ദേശീയ സംഘടനയായ "വേള്‍ഡ് കമ്യൂണിയന്‍ ഓഫ് റീഫോംഡ് ചര്‍ച്ച്" പ്രസ്താവനയിൽ പറഞ്ഞത് "ഒരു നേതാവിനെക്കാളുപരി സകലത്തെയും ഉള്‍ക്കൊള്ളുന്ന ദൈവത്തിന്‍റെ ഒരു സാക്ഷിയായിരുന്നു ഫ്രാന്‍സിസ് പാപ്പാ. സകല ജനങ്ങളിലേക്കും സുവിശേഷസന്ദേശം പ്രതിധ്വനിക്കുന്ന വിധമാണ് അദ്ദേഹം ജീവിച്ചത്" എന്നാണ് റീഫോംഡ് ചര്‍ച്ച് അനുശോചന സന്ദേശത്തില്‍ കുറിച്ചത്.

♦️ആംഗ്ലിക്കന്‍ കമ്യൂണിയനും 
ഫ്രാന്‍സിസ് പാപ്പായും

പ്രമുഖ പ്രൊട്ടസ്റ്റന്‍റ് സഭകള്‍ക്കൊന്നും കത്തോലിക്കാ സഭയുമായി നൂറ്റാണ്ടുകള്‍ക്കു മുമ്പുള്ള യാതൊരു ശത്രുതയും ഇന്നില്ല എന്നു തെളിയിക്കുന്നതായിരുന്നു ആംഗ്ലിക്കന്‍ സഭയുടെ പ്രതികരണം. ഫ്രാന്‍സിസ് പാപ്പായുടെ വേര്‍പാടില്‍ ആംഗ്ലിക്കന്‍ സഭ ദുഃഖം രേഖപ്പെടുത്തുകയും ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും ചെയ്തു. ഈ ഘട്ടത്തില്‍ ആര്‍ച്ച് ബിഷപ് ഓഫ് യോര്‍ക്കും ആംഗ്ലിക്കന്‍ ചര്‍ച്ചിന്‍റെ സെക്രട്ടറി ജനറലും മാര്‍പ്പാപ്പായുടെ സഭൈക്യ പ്രവര്‍ത്തനങ്ങളെ അനുസ്മരിച്ചു. ഫ്രാന്‍സിസ് പാപ്പായുടെ സംസ്കാരചടങ്ങില്‍ ആംഗ്ലിക്കന്‍ സഭയുടെ പ്രതിനിധികളും പങ്കെടുത്തു.  

ആംഗ്ലിക്കന്‍ കമ്യൂണിയന്‍ 1960-കള്‍ മുതല്‍ കത്തോലിക്കാ സഭയുമായി സഭൈക്യ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള (ecumenical) ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. ആംഗ്ലിക്കന്‍ സഭയ്ക്ക് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പായുടെ കാലം മുതല്‍ റോമുമായി നല്ല ബന്ധമാണുള്ളത്.  ലൂഥറന്‍ ചര്‍ച്ചും കത്തോലിക്കാ സഭയും തമ്മില്‍ 1999 മുതല്‍ വിവിധ വിഷയങ്ങളില്‍ സംഭാഷണങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. 2010 മുതല്‍ റീഫോംഡ്, പ്രിസ്ബിറ്റേറിയന്‍ ചര്‍ച്ചുകള്‍ക്ക് കത്തോലിക്കാ സഭയുമായുള്ള ബന്ധം കൂടുതല്‍ ശക്തമാണ്.

♦️കാലം ഉണക്കിയ മുറിവ്

1517ല്‍ മാര്‍ട്ടിന്‍ ലൂഥറുടെ നേതൃത്വത്തില്‍ സഭയില്‍ പ്രൊട്ടസ്റ്റന്‍റ് കലാപം ഉയര്‍ന്നപ്പോള്‍ പോപ്പ് ലിയോ പത്താമനായിരുന്നു പത്രോസിന്‍റെ സിംഹാസനത്തില്‍. ഇവര്‍ തമ്മില്‍ വലിയ വാഗ്വാദങ്ങളുണ്ടായി. പാപ്പായെ ലൂഥര്‍ എതിര്‍ക്രിസ്തു എന്നു വിളിച്ചു പരിഹസിച്ചപ്പോള്‍,  പാപ്പാ ലൂഥറെ വിശേഷിപ്പിച്ചത് "സഭയാകുന്ന മുന്തിരിത്തോട്ടത്തില്‍ കയറിയ കാട്ടുപന്നി" (Wild Boar in the Vineyard) എന്നാണ് .  അഞ്ഞൂറു കൊല്ലം കഴിഞ്ഞപ്പോഴേക്കും ലോകചരിത്രം ആകെ മാറിമറിഞ്ഞു. കത്തോലിക്കാ സഭയിലും വലിയ മാറ്റങ്ങള്‍ രൂപപ്പെട്ടു. രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ തുറന്നിട്ട വാതായനങ്ങളിലൂടെ ആദ്യം കത്തോലിക്കാ സഭയിലേക്കു കയറി വന്നത് പ്രൊട്ടസ്റ്റന്‍റ് സഭകളായിരുന്നു. 

16-ാം നൂറ്റാണ്ടില്‍ ഉയര്‍ന്ന വിഭാഗീയതയുടെ മതിലുകള്‍ കാലാന്തരത്തില്‍ അടര്‍ന്നുവീണിരിക്കുന്നു, വേര്‍പാടിന്‍റെ മതില്‍ നിലനിന്നിരുന്നു എന്നതിനു അവ്യക്തമായ ചില അതിര്‍വരമ്പുകള്‍ മാത്രമേ ഇന്നുള്ളൂ. വേര്‍പിരിഞ്ഞ ഈ സഭകളില്‍നിന്ന് ഇതിനോടകം അനേകായിരങ്ങള്‍ കത്തോലിക്കാ വിശ്വാസത്തിലേക്ക് മടങ്ങി വന്നിട്ടുണ്ട്. നൂറ്റാണ്ടുകളായുള്ള പ്രൊട്ടസ്റ്റന്‍റ് പ്രസ്ഥാനങ്ങള്‍ക്ക്  പൂര്‍ണ്ണമായും കത്തോലിക്കാ സഭയില്‍ ലയിച്ചുകൊണ്ട് സഭൈക്യം പ്രകടമാക്കാന്‍ ചരിത്രപരമായ കാരണങ്ങളാൽ ഇനി കഴിയില്ല. എന്നാല്‍ പരസ്പരമുള്ള കൂട്ടായ്മകളിലൂടെ, സ്നേഹത്തിലൂടെ, സഹകരണങ്ങളിലൂടെ ക്രൈസ്തവ സമൂഹം ഒന്നിച്ചുനിന്നു മുന്നേറേണ്ടത് കാലഘട്ടത്തിന്‍റെ ആവശ്യമാണെന്ന് കത്തോലിക്കാ സഭയും പ്രൊട്ടസ്റ്റന്‍റ് സമൂഹങ്ങളും തിരിച്ചറിഞ്ഞിരിക്കുന്നു.

ക്രൈസ്തവരുടെ ഐക്യത്തോടെയുള്ള പ്രവര്‍ത്തനങ്ങളിലൂടെയാണ് "സുവിശേഷം സത്യമാണെന്നും ക്രിസ്തു ദൈവത്താല്‍ അയയ്ക്കപ്പെട്ടവാനണെന്നും തെളിയുന്നത്". (യോഹ 17:20-21). അതിനുള്ള അവസരങ്ങളാണ് ഇനിയുണ്ടാകേണ്ടത്.


കടപ്പാട് :മാത്യൂ ചെമ്പുകണ്ടത്തിൽ

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....

????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m


Comment As:

Comment (0)