ദരിദ്രനും അന്ധനും നഗ്നനുമായ ലെവോദിക്യന്‍ സഭ

ദരിദ്രനും അന്ധനും നഗ്നനുമായ ലെവോദിക്യന്‍ സഭ

j421

മാത്യൂ ചെമ്പുകണ്ടത്തില്‍
.........................................
വേഗത ഇഷ്ടപ്പെടുന്നവരെ ഹഠാദാകര്‍ഷിക്കുന്നതാണ് തുര്‍ക്കിയിലെ ഹൈവേകളിലൂടെയുള്ള യാത്ര. മണിക്കൂറിൽ 140 കിലോമീറ്ററാണ് (90 മൈല്‍) രാജ്യത്ത് നിയമപരമായി വാഹനമോടിക്കാൻ അനുവദിച്ചിരിക്കുന്ന പരമാവധി വേഗത. റോഡ് നിയമങ്ങള്‍ക്ക് കാര്‍ക്കശ്യമുള്ളതും വേഗതയ്ക്കു കടുത്ത നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിയിട്ടുള്ളതുമായ യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്നു തുര്‍ക്കിയിലെത്തുന്നവരും തദ്ദേശീയരായ സ്പീഡ് ഭ്രാന്തന്മാരും മിന്നുന്ന വേഗത്തിലാണ് ഹൈവേകളിലൂടെ  കടുന്നുപോകുന്നത്. കിലോമീറ്ററുകളോളം യാതൊരു വളവും തിരിവുമില്ലാതെ നീണ്ടുകിടക്കുന്നതാണ് ദേശീയ പാതകള്‍. വലിയ മലകളെ തമ്മില്‍ ബന്ധിപ്പിച്ചിരിക്കുന്ന പാലങ്ങള്‍ ഹൈവേയിലെ പതിവു കാഴ്ചയാണ്.  ഏഷ്യയെയും യൂറോപ്പിനെയും ബന്ധിപ്പിക്കുന്ന രാജ്യമായതിനാല്‍ ഭൂഖണ്ഡാന്തര യാത്രചെയ്യുന്ന നിരവധി ചരക്കുവാഹനങ്ങളെയും  ഈ പാതകളില്‍ കാണാം. 

ഇ.യു അംഗത്വം (European union membership) എങ്ങനെയും തരപ്പെടുത്തിയെടുക്കാന്‍ 1999 മുതല്‍ തുര്‍ക്കി ശ്രമിച്ചുകൊണ്ടിരിക്കുന്നു. എന്നാല്‍, 2010 മുതല്‍ ഈ വിഷയത്തിലുള്ള എല്ലാ ചര്‍ച്ചകളും നിര്‍ത്തിവച്ചിരിക്കുകയാണ്. പല കാരണങ്ങള്‍കൊണ്ടും തുര്‍ക്കിയെ ഉള്‍ക്കൊള്ളാന്‍ യൂറോപ്പിനു കഴിഞ്ഞിട്ടില്ല. തുര്‍ക്കിയുടെ കടുത്ത ഇസ്ലാമിക നിലപാടുകളും അതിര്‍ത്തി രാജ്യങ്ങളുമായുള്ള തര്‍ക്കങ്ങളും എല്ലാം യൂറോപ്യന്‍ രാജ്യങ്ങളെ ഇരുത്തി ചിന്തിപ്പിക്കുന്ന വസ്തുതകളാണ് (Turkey and the EU: A ‘new’ European identity in the making? Ingrid Kylstad, London School of Economics and Political Science) യൂറോപ്യന്‍ യൂണിയനില്‍ അംഗത്വം നേടാനാവശ്യമായ മാനദണ്ഡങ്ങളില്‍ പ്രധാനപ്പെട്ട ഒരു ഘടകം യാത്രാസൗകര്യമാണ്. ഏതെങ്കിലും കാലത്ത് അംഗത്വം ലഭിക്കും എന്നു പ്രതീക്ഷിച്ച് യൂറോപ്യന്‍ സ്റ്റാന്‍ഡേര്‍ഡിലുള്ള റോഡുകളാണ് രാജ്യത്ത് എല്ലായിടത്തും നിര്‍മ്മിച്ചിരിക്കുന്നത്. അഞ്ഞൂറോ ആയിരമോ കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡു യാത്രകള്‍ അനായാസമായി നടത്താന്‍ സാധിക്കും.

ഹൈവേകളുടെ ഇരുവശങ്ങളിലുമായി ഉയരംകൂടിയ മലകളാണ്. വിവിധയിനം ചെമ്മരിയാടുകളും പശുക്കളും മേയുന്നതു കാണാം. കണ്ണെത്താ ദൂരത്തോളം ഒലിവ്, ഓറഞ്ച്, മാതളനാരകം തോട്ടങ്ങള്‍. തുര്‍ക്കിയിലെ ഏറ്റവും വലിയ പര്‍വ്വതം മൗണ്ട് അരാരത്താണ് (Mount Ararat). മഹാപ്രളയത്തിനു ശേഷം നോഹയുടെ പെട്ടകം ഉറച്ചതു ഈ പര്‍വ്വതത്തിലാണെന്ന് കരുതപ്പെടുന്നു. ഇതുകൂടാതെ പേരിട്ടു വിളിക്കുന്ന 13,702 മലകളാണ് ഈ രാജ്യത്തുള്ളത്.

???? തുര്‍ക്കിയുടെ ചെങ്കൊടിയും 
താരചന്ദ്രികയും 

തുര്‍ക്കിയില്‍ എവിടെ ചെന്നാലും കെട്ടിടങ്ങളിലും ഹോട്ടലുകളിലും ഫാമുകളിലുമെല്ലാം രാജ്യത്തിന്‍റെ പതാകയായ  "ചെങ്കൊടി" പാറിപ്പറക്കുന്നതു കാണാം. ചെങ്കൊടിയില്‍ "അരിവാളും ചുറ്റികയും നക്ഷത്രവും" കണ്ടു ശീലിച്ച നമുക്ക്, ചെങ്കൊടിയില്‍ ചന്ദ്രികയും നക്ഷത്രവും കാണുമ്പോള്‍ തുര്‍ക്കിയും കമ്യൂണിസവും ഒരേ പതാക പങ്കിട്ടെടുത്തോ എന്നു തോന്നിപ്പോകും. 

തുര്‍ക്കിയുടെ പതാകയിലും മോസ്കുകളുടെ മിനാരങ്ങളിലും   ചന്ദ്രികയും നക്ഷത്രവും കണ്ടപ്പോഴാണ് ഇസ്ലാമും ചന്ദ്രികയുമായി എന്താണ് ബന്ധമെന്ന് ചിന്തിച്ചത്. ഗൂഗിളില്‍ അന്വേഷിച്ചപ്പോള്‍ വളരെ രസകരമായ പല വിവരങ്ങളും കിട്ടി. ഇംഗ്ലണ്ടിലെ "ഗാര്‍ഡിയന്‍" പത്രം പ്രസിദ്ധീകരിച്ച ഒരു ലഘു വിവരണമാണ് ഇതില്‍ ഏറെ ആധികാരികവും രസകരവുമായി തോന്നിയത്. മാഞ്ചസ്റ്ററിനടുത്ത് ചെസ്റ്ററിലുള്ള "ഫ്ളാഗ് ഇന്‍സ്റ്റിറ്റ്യൂട്ടി"ന്‍റെ (The Flag Institute ) ഡയറക്ടര്‍ വില്യം ജി ക്രാംപ്ടണ്‍ ചന്ദ്രക്കലയും ഇസ്ലാമും തമ്മിലുളള ബന്ധത്തിന്‍റെ ചരിത്രം വിവരിക്കുന്നുണ്ട്.

ചന്ദ്രക്കലയ്ക്ക് ഇസ്ലാമതവുമായി നേരിട്ട് യാതൊരു ബന്ധവുമില്ല. മരുഭൂമിയില്‍ ദിശ മനസ്സിലാക്കുന്നതിനും ചന്ദ്രമാസത്തില്‍ അധിഷ്ഠിതമായി കാലഗണനയ്ക്കും എല്ലാവിഭാഗം മരുഭൂവാസികളായ എല്ലാ ജനങ്ങളും ചന്ദ്രനെ ആശ്രയിച്ചിട്ടുണ്ട്. ഇസ്ളാമിൻ്റെ ആവിർഭാവത്തോടെ അവരുടെ പുണ്യമാസമായ ''റംസാൻ നോമ്പ്" തുടങ്ങുന്നതിനും അവസാനിപ്പിക്കുന്നതിനും ചന്ദ്രോദയങ്ങളെ ആശ്രയിച്ചിരുന്നു.  'ലോകചരിത്രത്തില്‍ മനുഷ്യന്‍ ഉപയോഗിച്ചിരിക്കുന്ന ഏറ്റവും പൗരാണികമായ അടയാളം (sign)  ചന്ദ്രക്കലയുടേതാണ്. ബാബിലോണ്‍, മെസെപ്പൊട്ടോമിയന്‍ സംസ്കാരങ്ങളുടെ കാലത്ത് "ചന്ദ്രക്കല" (Crescent) എന്നത് സിന്‍, ഷാമെഷ് ദേവന്മാരെ സൂചിപ്പിക്കാന്‍ ഉപയോഗിച്ചിരുന്നു. പിന്നീടുള്ള നൂറ്റാണ്ടുകളില്‍ മെഡിറ്ററേനിയന്‍ രാജ്യങ്ങളില്‍ പ്രമുഖയായിരുന്ന അര്‍ത്തിമിസ് ദേവിയുടെയും അവളുടെ വ്യത്യസ്ത പേരുകളില്‍ വിവിധയിടങ്ങളില്‍ അറിയപ്പെട്ടിരുന്ന ദേവതകളുടെയും തലയിൽ ചന്ദ്രക്കല ഒരു അലങ്കാരമായിരുന്നു.  ലൂണാര്‍ ഡിയറ്റികളെ (lunar deities) ഉപയോഗിക്കാത്ത ഒരു സംസ്കാരവും ഭൂമുഖത്ത് നിലനിന്നിട്ടില്ല. വൃദ്ധിക്ഷയങ്ങള്‍ക്കൊടുവില്‍ പൂര്‍ണ്ണശ്ശോഭയോടെ കിഴക്കന്‍ ചക്രവാളത്തില്‍ ഉദിച്ചുയരുന്ന ചന്ദ്രന്‍ അഭിവൃദ്ധിയുടെയും സമ്പത്തിന്‍റെയും ഫലസമൃദ്ധിയുടെയും അടയാളമായി ലോകസംസ്കാരങ്ങളില്‍ എല്ലാം പ്രകീര്‍ത്തിക്കപ്പെട്ടിരുന്നു. 

"സൂര്യനെ ഉടയാടയാക്കി" ചന്ദ്രക്കലയില്‍ പദമൂന്നി നില്‍ക്കുന്ന ഒരു സ്ത്രീയെക്കുറിച്ചു ബൈബിളില്‍ വെളിപാടു പുസ്തകത്തില്‍ (വെളിപാട് 12:1) രേഖപ്പെടുത്തിയിട്ടണ്ട്. ദൈവമാതാവ്, സഭ, ഇസ്രായേല്‍, ഇതിലൊന്നും ഉള്‍പ്പെടാത്ത മറ്റൊരു വെളിപാട് പുസ്തക ബിംബം എന്നിങ്ങനെ വിവിധ ക്രൈസ്തവസഭകള്‍ പല വ്യാഖ്യാങ്ങളാണ് ഈ വചനഭാഗത്തിന് നല്‍കുന്നത്. ഏഷ്യാമൈനറിന്‍റെ പശ്ചാത്തലത്തില്‍ ഈ ആലങ്കാരിക ചിത്രത്തിന് ഏറെ പ്രത്യേകതയുണ്ട്. എഫേസോസില്‍ ആരാധിച്ചിരുന്ന പേഗന്‍ ചന്ദ്രദേവതയായ അര്‍ത്തമിസിനു മുകളില്‍ ഉയര്‍ന്നുനില്‍ക്കുന്ന ക്രിസ്തീയ വിശ്വാസമായിരിക്കാം വെളിപാടു പുസ്തകം ഇതിലൂടെ വ്യക്തമാക്കുന്നത്.  

????ബൈസാന്‍റിയവും 
ചന്ദ്രദേവതാ സങ്കല്‍പ്പവും

ബൈസാന്‍റിയത്തിന്‍റെ കുലദൈവം ചന്ദ്രദേവതയായ ഡയാന ആയിരുന്നു (ബ്രിട്ടാനിക്ക എന്‍സൈക്ലൊപ്പീഡിയ). അതിനാല്‍ ബൈസാന്‍റിയത്തിലെയും ഏഷ്യാമൈനറിലെ മറ്റു പ്രദേശങ്ങളിലെയും വീടുകളില്‍ ചന്ദ്രക്കലയുടെ വിവിധ ചിത്രങ്ങളും പ്രതിമകളും സ്ഥാപിച്ചിരുന്നു. 12-ാം നൂറ്റാണ്ടില്‍ ഏഷ്യാമൈനര്‍ കീഴ്പ്പെടുത്തിയ സെല്‍ചൂക് തുര്‍ക്ക് (Seljuk Empire) ഭരണാധികാരികള്‍ ചന്ദ്രക്കലയെ  തങ്ങളുടെ രാജ്യത്തിന്‍റെ അടയാളമായി സ്വീകരിച്ചു. തുടര്‍ന്നുവന്ന ഒട്ടോമാന്‍ തുര്‍ക്കികള്‍ "ചന്ദ്രക്കലയും നക്ഷത്രവും" തങ്ങളുടെ ഔദ്യോഗിക മുദ്രയായി പതാകയിലും സ്വീകരിച്ചു. ഒട്ടോമാന്‍ തുര്‍ക്കുകള്‍ ഏഷ്യാമൈനര്‍ കീഴടക്കി ഇതിനെ  ഇസ്ലാമിക രാജ്യമാക്കിയതോടെ  ഈ സാമ്രാജ്യം കീഴടക്കിയ ദേശങ്ങളിലെല്ലാം ഇസ്ളാം പ്രചരിപ്പിക്കുകയും ഇസ്ലാമിന്‍റെയും തുർക്കികളുടെയും പ്രതീകമായി ചന്ദ്രക്കലയും നക്ഷത്രവും പ്രചരിപ്പിക്കുകയും ചെയ്തു. ഇസ്ലാമികലോകത്ത് ഒട്ടോമാന്‍ തുര്‍ക്കിയുടെ സ്വാധീനമാണ് കാലാന്തരത്തില്‍ ചന്ദ്രക്കലയെ ഇസ്ലാമിന്‍റെ അടയാളമാക്കി മാറ്റിയെടുത്തത്.

പത്തൊമ്പതാം നൂറ്റാണ്ടില്‍ ഇസ്ലാമിക രാഷ്ട്രചിന്ത ഏറെ കലശലായിരുന്ന സുല്‍ത്താന്‍ ഹമദ് രണ്ടാമന്‍ "ചന്ദ്രികയും നക്ഷത്രവും പച്ചനിറമുള്ള പതാക"യില്‍ മുദ്രണംചെയ്ത് ഇസ്ലാമിക അധിനിവേശത്തിന്‍റെ അടയാളമായി ഉപയോഗിച്ചു തുടങ്ങി. ഒട്ടോമാന്‍ കീഴടക്കുന്ന സ്ഥലങ്ങളിലെല്ലാം ഇത്തരം  പതാകകള്‍ അവർ നാട്ടി. ഈ പാരമ്പര്യമാണ് പിന്നീട് വിശാലമായ ഒട്ടോമാന്‍ സാമ്രാജത്തിനു കീഴിലുണ്ടായിരുന്ന ഇസ്ലാമിക രാജ്യങ്ങളും പിന്തുടര്‍ന്നത്. ചന്ദ്രക്കലയെ ഇതിനോടകം ഇസ്ലാമിന്‍റെ പ്രതീകമായി ലോകം അംഗീകരിച്ചിരുന്നതിനാല്‍ അള്‍ജീരിയ, അസര്‍ബൈജാന്‍, മലേഷ്യ, പാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളും ചന്ദ്രക്കലയെ തങ്ങളുടെ പതാകയില്‍ ഉള്‍പ്പെടുത്തി. ലോകത്തുള്ള 57 ഇസ്ലാമിക രാജ്യങ്ങളില്‍ 27 എണ്ണത്തിന്‍റെ പതാകകളിലും ചന്ദ്രികയോ നക്ഷത്രമോ ഇവ രണ്ടുമോ ഇടംപിടിച്ചിട്ടുണ്ട്. ഇന്ന് ചന്ദ്രക്കല എന്നത് ഇസ്ലാമിന്‍റെ ഔദ്യോഗിക അടയാളമായിട്ടാണ് ആഗോളതലത്തില്‍ അറിയപ്പെടുന്നത്. പച്ചപ്പതാകയില്‍നിന്ന് തുര്‍ക്കി ചെങ്കൊടിയില്‍ ആലേഖനം ചെയ്തിട്ടുള്ള താരചന്ദ്രിക സ്വീകരിച്ചത് പത്തൊമ്പതാം നൂറ്റാണ്ടില്‍ മാത്രമാണ്. എന്നാൽ മറ്റ് ഇസ്ലാമിക രാജ്യങ്ങൾ  പച്ചക്കൊടിയിലുളള ചന്ദ്രികയെ തങ്ങളുടെ രാജ്യത്തിൻ്റെയും  മതത്തിന്‍റെയും അടയാളമായി നിലനിർത്തി.

ചന്ദ്രക്കലയെ സംബന്ധിച്ച് ഇസ്ലാമിക ലോകത്ത് ഇന്ന് ഒരേ അഭിപ്രായമില്ല. പൗരാണിക മതങ്ങള്‍ക്കു ചന്ദ്രികയുമായുള്ള ബന്ധം ഇസ്ലാമിക പണ്ഡിതലോകത്തു ചര്‍ച്ചയായിട്ടുള്ള വിഷയമാണ്. "ശരിയാ നിയമ"പ്രകാരം ചന്ദ്രക്കല ഇസ്ലാമിക അടയാളമല്ലെന്നാണ് പറയപ്പെടുന്നത്. കൂടാതെ ചില മുസ്ലിം പണ്ഡിതന്മാര്‍ ഇസ്ലാമിക അടയാളമായി ചന്ദ്രക്കലയെ അംഗീകരിക്കുന്നുമില്ല. ഒട്ടോമാന്‍ സാമ്രാജ്യത്തിലൂടെയാണ് ഇസ്ലാമികലോകത്ത് ചന്ദ്രക്കല ഉദയം ചെയ്തത് എന്ന് "എന്‍സൈക്ലൊപ്പീഡിയ ബ്രിട്ടാനിക്ക" ഉള്‍പ്പെടെ എല്ലാ പ്രമുഖ ഗ്രന്ഥങ്ങളും വ്യക്തമാക്കുന്നുണ്ട്.

ലോകചരിത്രത്തില്‍ അറിയപ്പെടുന്ന എല്ലാ പൗരാണിക സംസ്കാരങ്ങളിലും ചന്ദ്രദേവനോ ചന്ദ്രദേവതയോ ആരാധിക്കപ്പെട്ടിട്ടുണ്ട്. ഹിന്ദുമതത്തില്‍ പരമശിവന്‍റെ തലയിൽ ചന്ദ്രിക കാണപ്പെടുന്നുണ്ട്. മധ്യേഷ്യന്‍ സംസ്കാരവുമായി നേരിട്ട് ബന്ധമില്ലാതിരുന്നിട്ടു കൂടി തെക്കേ അമേരിക്കന്‍ "മായന്‍ സംസ്കാരത്തിലും" ചന്ദ്രദൈവത്തിന് പ്രത്യേക സ്ഥാനമുണ്ടായിരുന്നു.ചന്ദ്രന് മതവുണ്ട്, രാഷ്ട്രീയവുമുണ്ട്, പൗരാണിക കാലം മുതല്‍ ചന്ദ്രന്‍ മതത്തിനും രാഷ്ട്രീയത്തിനും ഒരുപോലെ വേണ്ടപ്പെട്ടവനുമാണ്.

???? ശീതവാനും ഉഷ്ണവാനുമല്ലാത്ത
ലവോദിക്യൻ സഭയിലേക്ക്

തുര്‍ക്കിയിലെ മലയിടുക്കുകളിലൂടെ ലവോദിക്യയിലേക്കുള്ള യാത്ര തുടരുന്നു. നൂറു മൈല്‍ ദൂരമാണ് എഫേസോസില്‍നിന്ന് ലവോദിക്യയിലേക്ക്. ഒലിവ്, ഓറഞ്ച്, മാതളനാരകം എസ്റ്റേറ്റുകള്‍ക്ക് ഇടയിലൂടെ, ദേശീയപാതയിലൂടെയും  ചിലപ്പോള്‍ ടർക്കിഷ് ഗ്രാമങ്ങളിലൂടെയും സഞ്ചരിച്ച് മധ്യാഹ്നത്തോടെയാണ് ഞങ്ങള്‍ ലവോദിക്യയില്‍ എത്തിച്ചേര്‍ന്നത്. "സ്മിത്തിന്‍റെ ബൈബിള്‍ ഡിക്ഷണറി"യില്‍ പറയുന്നത് സല്‍ബാക്കോസ് (Mt. Salbakos) മലനിരകളുടെ ഭാഗമായ മിയാണ്ടര്‍ താഴ്വരയില്‍ (Valley of the Maeander) ലൈക്കസ് (Lycus) നദിയുടെ കരയിലാണ് ലവോദിക്യ പഴയ പട്ടണം സ്ഥിതിചെയ്യുന്നത്. തൊട്ടടുത്തായികൊളോസോസും  ഹയരപ്പൊലീസും സ്ഥിതിചെയ്യുന്നു.

കൊളോസോസ് സഭയ്ക്ക് കത്തെഴുതുമ്പോള്‍ ലവോദിക്യ സഭയ്ക്കും ആശംസ അറിയിക്കാന്‍ പൗലോസ് ആവശ്യപ്പെടുന്നുണ്ട്. ഇതിനാല്‍ ലെവദോക്യയിലെ സഭ പൗലോസിന്‍റെ ശിഷ്യന്മാര്‍ ആരെങ്കിലുമായിരിക്കാം സ്ഥാപിച്ചത് എന്നും കുരുതുന്നു. പൗലോസ് ലവോദിക്യാ സഭയ്ക്ക് മാത്രമായി ഒരു ലേഖനം എഴുതിയെന്നു കൊളോസോസ് (കൊളോ 4:16) സഭയ്ക്കുള്ള കത്തില്‍ പരാമര്‍ശമുണ്ട്. എന്നാല്‍ ഇത് നഷ്ടപ്പെട്ടുപോയി.

മിയാണ്ടര്‍ താഴ്വരയിലെ ചെറിയൊരു കുന്നു കയറിച്ചെല്ലുമ്പോള്‍ വിശാലമായ പൗരാണികനഗരത്തിന്‍റെ അവശിഷ്ടങ്ങള്‍ കാണാം. ഒരുകാലത്ത് ഭീമാകാരങ്ങളായ കല്‍ത്തൂണുകളില്‍ കെട്ടിയുര്‍ത്തിയ പൗരാണിക ക്ഷേത്രങ്ങളുടെ ഏതാനും മേല്‍ക്കൂരകള്‍ മാത്രം നിലംപൊത്താതെ അവശേഷിച്ചിരിക്കുന്നു. അതിനടുത്തേക്ക് സഞ്ചാരികള്‍ക്കു പ്രവേശനം നിരോധിച്ചുകൊണ്ടുള്ള വേലിക്കെട്ടുകളുണ്ട്. പൗരാണിക കച്ചവടസ്ഥാപനങ്ങളും സിനഗോഗുകളും ക്രൈസ്തവ ദേവാലയങ്ങളുമെല്ലാം ഇപ്രകാരം വേലികെട്ടി സൂക്ഷിച്ചിട്ടുണ്ട്. 

യോഹന്നാന്‍റെ ദേവാലയങ്ങളുടെ എല്ലാം മാതൃക ഒരുപോലെയാണ്. ദിവ്യബലി അര്‍പ്പിക്കുന്നതിന് അള്‍ത്താരയും സുവിശേഷ പ്രസംഗത്തിന് വേര്‍തിരിച്ച ബേമയും പുതിയ വിശ്വാസികളെ സഭയിലേക്ക് സ്വീകരിക്കുന്നതിന് മുമ്പ് അവരെ സ്നാനപ്പെടുത്തുന്നതിന് ദേവാലയത്തില്‍ തന്നെ സ്നാനക്കുളവും. ഇത്രയും ചേര്‍ന്നാല്‍ മാത്രമേ ഏഷ്യാമൈനറിലെ ഒരു പാരമ്പര്യ ക്രൈസ്തവ ദേവാലയം പൂര്‍ത്തിയാവുകയുള്ളൂ. 

ലവോദിക്യയിലെ ക്രൈസ്തവ ദേവാലയത്തിൽ പ്രസംഗപീഠവും (ബേമ) അള്‍ത്താരയും "കുരിശ്" ആകൃതിയുള്ള സ്നാനക്കുളവും കാണാം. അനേകായിരങ്ങള്‍ സ്നാനപ്പെട്ട് ക്രിസ്തുവിനെ ധരിച്ച് ചുവടുവച്ചു കയറിയ സ്നാനക്കുളത്തിന്‍റെ പടികള്‍! പ്രസംഗപീഠങ്ങളില്‍നിന്നും ഉയര്‍ന്നുകേട്ട ശബ്ദം യോഹന്നാന്‍റെയോ പൗലോസിന്‍റെയോ അവരുടെ ശിഷ്യന്മാരുടെയോ ആയിരിക്കാം! വചനപ്രഘോഷണം നടന്ന  ബേമയ്ക്കു മുന്നില്‍, നിത്യജീവന്‍റെ പ്രത്യാശ പകര്‍ന്നുകൊണ്ട് അവര്‍ തിരുശ്ശരീരരക്തങ്ങളെ കരങ്ങളിലെടുത്ത അള്‍ത്താരയ്ക്കു മുന്നില്‍ നിര്‍ന്നിമേഷനായി ഏറെനേരം നിന്നു. 

ആത്മാവ് സഭകള്‍ക്കു മുന്നറിയിപ്പു കൊടുത്തതു കേള്‍ക്കാന്‍ ചെവിയുണ്ടായിട്ടും ലവോദിക്യന്‍ സഭയുടെ നേതൃത്വം എല്ലാം അവഗണിച്ചു. സമ്പത്തിലും സമൃദ്ധിയിലും മതിമറന്ന് അവര്‍ അഹങ്കരിച്ചു. പൗലോസും യോഹന്നാനും നട്ടുനനച്ച് വളര്‍ത്തിയെടുത്ത ഈ സഭയ്ക്കു  കാലാന്തരത്തില്‍ വന്നുഭവിച്ചത് ആക്ഷരികമായ പ്രവചനനിവൃത്തിയായിരുന്നു (വെളിപാട് 3:14-22). അതിനു ദൃക്സാക്ഷിയാകേണ്ടി വന്നതിലുള്ള വേദനയോടെയാണ് ഞങ്ങള്‍ കുന്നിറങ്ങിയത് (തുടരും)
 

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍                                                                                                           Follow this link to join  WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J


Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0


Comment As:

Comment (0)