അടിമത്തം: യഹൂദ, ക്രിസ്റ്റ്യൻ, ഇസ്ളാം വീക്ഷണങ്ങൾ - 1

അടിമത്തം: യഹൂദ, ക്രിസ്റ്റ്യൻ, ഇസ്ളാം വീക്ഷണങ്ങൾ - 1

j473

മാത്യൂ ചെമ്പുകണ്ടത്തിൽ
............................................
ഇസ്ലാമിന്‍റെ അടിമത്വത്തോടുള്ള നിലപാടുകള്‍ ഇക്കാലത്ത് കേരളസമൂഹത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുകയാണ്. എക്സ്-മുസ്ലിം (Ex-Muslim)  വിഭാഗത്തിലുള്ള പ്രമുഖരും ഇസ്ലാമത പണ്ഡിതരും രണ്ടുപക്ഷമായി നിന്നുകൊണ്ട് "ഇസ്ലാമില്‍ അടിമത്വം ഹലാല്‍ ആണോ ഹറാം ആണോ" എന്ന പേരിൽ സംവാദങ്ങളും തര്‍ക്കങ്ങളും പതിവാണ്. ഇസ്ലാമിക സമൂഹത്തിലെ പണ്ഡിതരും സാധാരണക്കാരുമായ വ്യക്തികളെല്ലാം ഈ ചര്‍ച്ചയുടെ ഭാഗമായി മാറിയിരിക്കുന്നു. 

????എക്സ് മുസ്ലിംകളും
അവര്‍ ഉയര്‍ത്തുന്ന ചോദ്യങ്ങളും

ഇസ്ലാമതത്തിലുള്ളവര്‍ക്ക് "എല്ലാ കാലത്തേക്കും പിന്‍പറ്റുവാന്‍ വേണ്ടി അള്ളാഹു നേരിട്ട് ഇറക്കിക്കൊടുത്തതാണ് ഖുറാന്‍" എന്ന അടിസ്ഥാനപരമായ വിശ്വാസമാണ് മുഹമ്മദീയര്‍ വച്ചുപുലര്‍ത്തുന്നത്. അള്ളാഹു ഖുറാനിലൂടെ നല്‍കിയിരിക്കുന്ന മത, രാഷ്ട്ര നിയമങ്ങളും വ്യക്തിപരവും സാമൂഹികവുമായ  ജീവിതരീതികളും കാലാതിവര്‍ത്തിയാണെന്നു ഇസ്ലാമികലോകം വിശ്വസിക്കുന്നു. എന്നാൽ,  ആധുനികലോകത്ത് ഒട്ടും പ്രസക്തമല്ലാത്തതും  കാലഹരണപ്പെട്ടതുമായ നിയമങ്ങളും വ്യവസ്ഥകളും ഈ മതശാസനങ്ങള്‍ക്കുള്ളില്‍ ഉണ്ടെന്നാണ് എക്സ് മുസ്ളിംസ് വാദിക്കുന്നത്. അതിൽ ഏറെ പ്രസക്തമായി അടിമത്തത്തെ അവർ ഉയര്‍ത്തിക്കാട്ടുന്നു. 

ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ മനുഷ്യസമൂഹം സാമൂഹിക തിന്മയായി കണക്കാക്കുന്നതും ക്രിമിനല്‍ കുറ്റവും ശിക്ഷാര്‍ഹവുമായ അടിമത്തം "എല്ലാക്കാലത്തേക്കും വേണ്ടി നല്‍കപ്പെട്ടത്" എന്നു പറയപ്പെടുന്ന ഗ്രന്ഥത്തില്‍ കാണപ്പെടുന്നതിലെ യുക്തിയാണ് എക്സ് മുസ്ലിംസ്  ചോദ്യംചെയ്യുന്നത്. ഇതിന് യുക്തിഭദ്രമായ ഉത്തരം ലഭിക്കാത്തതിനാല്‍ ഖുറാന്‍റെ ദൈവികതയെ ചോദ്യംചെയ്തുകൊണ്ട് അനേകായിരം മുസ്ലിംകള്‍ ഇസ്ളാമത വിശ്വാസം ഉപേക്ഷിച്ചതായി എക്സ്-മുസ്ലിംകള്‍ അവകാശപ്പെടുന്നു.

എക്സ് മുസ്ലിംകളുടെ അടിമത്തത്തെ സംബന്ധിച്ച വാദങ്ങളെ ഇസ്ലാമത പണ്ഡിതര്‍ ശക്തമായി നേരിടകയും വിശ്വാസികളുടെ സംശയങ്ങള്‍ ദുരീകരിച്ചുകൊണ്ട് അവരെ പ്രബോധിപ്പിക്കുകയും ഇസ്ലാമത വിശ്വാസത്തില്‍ അവരെ നിലനിര്‍ത്താന്‍ ഏറെ പരിശ്രമിക്കുകയും ചെയ്യുന്നുണ്ട്. "മനുഷ്യവംശത്തില്‍ ഇനി ഏതെങ്കിലുമൊരു കാലത്ത് അടിമത്ത വ്യവസ്ഥിതി വീണ്ടും സംജാതമാവുകയാണെങ്കില്‍ ആ കാലത്തെ മുന്‍കൂട്ടി കണ്ടുകൊണ്ടാണ് ഖുറാന്‍ അടിമത്വത്തെ നിരോധിക്കാത്തത്" എന്നു ചില പണ്ഡിതര്‍ അഭിപ്രായപ്പെടുന്നതായും ചില ചര്‍ച്ചകളില്‍ നിന്നു മനസ്സിലാക്കാന്‍ കഴിഞ്ഞു. 

ഖുറാൻ മുന്നോട്ടുവയ്ക്കുന്ന  നീതിയുടെ തത്ത്വങ്ങളുമായി അടിമത്തം  പൊരുത്തപ്പെടുന്നില്ലെന്നാണ് ഇന്നുള്ള ഭൂരിഭാഗം മുസ്ലീം പണ്ഡിതന്മാരും കരുതുന്നത്. അടിമത്തം നിഷിദ്ധമാണെന്നു  മുസ്ലീം നിയമജ്ഞർക്കിടയിൽ സമവായം (ഇജ്മ) ഉണ്ടെന്ന് ബെർണാഡ് ഫ്രീമൺ (Bernard Freamon, "Slavery, Freedom, and the Doctrine of Consensus in Islamic Jurisprudence". Harvard Human Rights Journal. 11 (1): 60–61) പറയുന്നു. എന്നാൽ , ലോകത്ത് ഇന്നു ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ ഇസ്ളാമിക പണ്ഡിതനായ സൗദി അറേബ്യയിലെ സാലിഹ് അൽ-ഫൗസാനെ (Shaikh Saleh Al-Fawzan of Saudi Arabia) പോലുള്ളവർ അടിമത്തത്തെ ശക്തമായി ന്യായീകരിക്കുന്നതു കാണാം. "Slavery is a part of Islam, slavery is part of jihad, and jihad will remain as long there's Islam" (ലിങ്ക് കമൻ്റ് ബോക്സ് 1) എന്ന നിലപാട് ഇസ്ലാമിലെ പുരോഗമന ആശയക്കാരെ ഏറെ പ്രതിസന്ധിയിലാക്കുന്നുമുണ്ട്.

ഇസ്ലാമിലെ അടിമത്തവും അടിമസമ്പ്രദായത്തോടുള്ള ഇവരുടെ സമീപനങ്ങളും പരിശോധിച്ചു ഗുണദോഷങ്ങള്‍ ചര്‍ച്ചചെയ്യുക എന്നത് ഈ ലേഖനത്തിന്‍റെ ലക്ഷ്യമല്ല. ഇസ്ലാമിലെ അടിമത്വത്തെ പരാമര്‍ശിക്കുമ്പോള്‍ ക്രിസ്തുമതത്തിനും യഹൂദമതത്തിനും അടിമത്തത്തോടുള്ള കാഴ്ചപ്പാടുകള്‍ പലരും ചര്‍ച്ചചെയ്യുന്നതു കാണാം. "ബൈബിളിലും അടിമത്വമുണ്ട്" എന്നു പലരും വിളിച്ചുപറയുന്നതും കേള്‍ക്കാം. അതിനാല്‍ ക്രൈസ്തവ സഭ ദൈവവചനമായി വിശ്വസിക്കുന്ന ബൈബിള്‍ പഴയ -പുതിയ നിയമങ്ങളും സഭയുടെ പാരമ്പര്യങ്ങളും സഭാപിതാക്കന്മാരുടെ നിരീക്ഷണങ്ങളും അടിമത്വത്തോടു സ്വീകരിച്ചിട്ടുള്ള നിലപാടുകളും പരിശോധിക്കുകയാണ് ഈ ലേഖനത്തിന്‍റെ ഉദ്ദേശ്യം. 

????അടിമത്തം: ചരിത്രങ്ങളിലൂടെ

മെസൊപ്പൊട്ടോമിയ, ഈജിപ്റ്റ്, ചൈന, ഗ്രീസ്, റോം തുടങ്ങി എല്ലാ പൗരാണിക നാഗരികതകളിലും അടിമത്തം നിലനിന്നിരുന്നു എന്നാണ് അടിമവ്യവസ്ഥിതിയെ സംബന്ധിച്ചുള്ള ചരിത്രം പരിശോധിക്കുമ്പോള്‍ കാണുന്നത്. "സ്വന്തം താല്‍പര്യങ്ങളില്ലാതെ മറ്റൊരാളുടെ താല്‍പര്യങ്ങള്‍ക്കു വേണ്ടി മാത്രം ജീവിതം പൂര്‍ണ്ണമായും സമര്‍പ്പിച്ചു ജീവിക്കുന്നവരാണ് അടിമകള്‍" എന്നൊരു നിര്‍വ്വചനം ഗ്രീക്ക് ചിന്തകനായ സിനോഫോണ്‍ (Xenophon BC 430) നല്‍കുന്നതായി കാണാം. "അടിമകളെ പരാമര്‍ശിക്കാത്ത പൗരാണിക ഗ്രന്ഥങ്ങള്‍ ഒന്നുമില്ല" എന്നാണ് ചരിത്രകാരന്മാർ പറയുന്നത്. അത്രമേല്‍ അടിമത്തം പൗരാണിക സംസ്കാരങ്ങളില്‍ സാമൂഹികജീവിതവുമായി ഇടപഴകിയിരുന്ന ഒരു വ്യവസ്ഥിതിയായിരുന്നു. 

മെസൊപ്പോട്ടോമിയന്‍, സുമേറിയന്‍  സംസ്കാരം മുതല്‍ (ബി.സി 5000) അടിമത്തവും ആരംഭിക്കുന്നു. ഈ സംസ്കാരത്തില്‍ നിന്നു രൂപപ്പെട്ട ബാബിലോണ്‍ സാമ്രാജ്യത്തിന്‍റെ ചക്രവര്‍ത്തിയായിരുന്ന ഹമ്മുറാബിയുടെ (Hammurabi BC -1750) ഭരണകാലത്ത് സാമ്രാജ്യത്തില്‍ രൂപംകൊണ്ട നിമയങ്ങളില്‍ (The Code of Hammurabi) അടിമത്വം സംബന്ധിച്ചുള്ള നിയമങ്ങള്‍ കാണപ്പെടുന്നുണ്ട്. 

ഗ്രീക്ക് സംസ്കാരത്തിൽ ബി.സി അഞ്ചിനും മൂന്നിനും ഇടയിലുള്ള നൂറ്റാണ്ടുകളില്‍ ഏഥന്‍സിലെ 50% ജനങ്ങളും ബി.സി ഒന്നാം നൂറ്റാണ്ടില്‍ റോമന്‍  ജനസംഖ്യയില്‍ 30%വും അടിമകളായിരുന്നുവെന്നുമാണ് വിവിധ ചരിത്രരേഖകള്‍ പറയുന്നത്. സ്വന്തമായി അടിമകളില്ലാത്തവന്‍ ഭവനരഹിതനായും രണ്ടോ മൂന്നോ അടിമകള്‍ മാത്രമുള്ളവന്‍ ദരിദ്രനായും സമൂഹം വിലയിരുത്തിയിരുന്നു. പത്ത് അടിമകളെങ്കിലും സ്വന്തമായുള്ളവന്‍ കഷ്ടിച്ചു ജീവിക്കുന്നവന്‍ എന്നാണ് കണക്കാക്കിയത്. 200 അടിമകള്‍ സ്വന്തമായുള്ളവന്‍ സമ്പന്നനും 1000 അടിമകള്‍ ഉള്ളവന്‍ വലിയ ധനികനുമായിരുന്നു. മഹാസമ്പന്നര്‍ക്ക് ഇരുപതിനായിരം അടിമകള്‍ വരെയുണ്ടായിരുന്നു എന്നും കണക്കാക്കുന്നു (The New Testament Milieu
A.B. Du Toit). എന്നാല്‍ ക്രിസ്തുവിനു ശേഷം 4-5 നൂറ്റാണ്ടുകള്‍ ആയപ്പോഴേക്കും റോമിലെ അടിമജനസംഖ്യ പത്തുശതമാനമായി കുറഞ്ഞുവെന്നതും ചരിത്രമാണ്. 

അടിമത്തം എന്നു കേള്‍ക്കുമ്പോള്‍ ആഫ്രിക്കന്‍ കറുത്തവര്‍ഗ്ഗക്കാരുമായി ബന്ധപ്പെട്ട ഒരു ചിത്രമാണ് നമുക്ക് ഓര്‍മ്മവരിക. ട്രാന്‍സ് അറ്റ്ലാന്‍റിക് അടിമക്കച്ചവടവും (The transatlantic slave trade) പടിഞ്ഞാറന്‍ രാജ്യങ്ങളിലെ അടിമസമ്പ്രദായവുമെല്ലാം ഈ വിഷയത്തോടനുബന്ധിച്ച് രംഗപ്രവേശനം ചെയ്യും. അതിനാല്‍ ഫറവോമാരുടെ കാലഘട്ടം മുതല്‍ ഈജിപ്റ്റ്  കറുത്തവര്‍ഗ്ഗക്കാരെ അടിമകളാക്കിയിരുന്നു എന്ന പൗരാണിക ചരിത്രം ഇവിടെ വിസ്മരിപ്പെടുന്നു. അടിമത്തവും ആഫ്രിക്കന്‍ ജനതയുമെന്നത് ഈ വ്യവസ്ഥിതിയുടെ ചെറിയൊരംശം മാത്രമാണെന്ന് അടിമസമ്പ്രദായത്തെ സംബന്ധിച്ച ചരിത്രം വായിച്ചാല്‍ മനസ്സിലാകും. 

യുദ്ധാനന്തരം ഒരു രാജ്യം മറ്റൊരു രാജ്യത്തെ കീഴടക്കിക്കഴിഞ്ഞാല്‍, പരാജയപ്പെട്ട രാജ്യത്തെ പട്ടാളക്കാരെ പിടിച്ചുകൊണ്ടുവന്ന് അടിമകളാക്കിയാണ് (prisoners of war) അടിമത്ത വ്യവസ്ഥിതി ലോകത്ത് ആരംഭിക്കുന്നത്. അരിസ്റ്റോട്ടില്‍ ഇത്തരം അടിമകളെ "നിയമാധിഷ്ഠിത അടിമകള്‍" (legal slaves) എന്നു വിളിച്ചു. കടം വീട്ടാന്‍ മാര്‍ഗ്ഗമില്ലാതെ വരുമ്പോള്‍ അടിമയാക്കപ്പെടുന്ന സമ്പ്രദായവും ഈ രാജ്യങ്ങളില്‍ നിലവില്‍വന്നു. ഹമ്മുറാബി കോഡില്‍ അടിമകളെ രണ്ടാംതര പൗരന്മാരായിട്ടാണ് കണക്കാക്കിയിരുന്നത്. 

????അടിമത്തവും പഴയനിയമവും

ബൈബിള്‍ പഴയനിയമത്തില്‍ നോഹയുടെ കാലത്തെ പ്രളയത്തെക്കുറിച്ച് വിവരിക്കുന്നുണ്ട്. പ്രളയാനന്തരം നോഹ ഒരു മുന്തിരിത്തോട്ടം നട്ടുപിടിപ്പിച്ചതായും വീഞ്ഞുകുടിച്ച് നഗ്നനായി കിടന്നതായും ഉല്‍പ്പത്തി 9-ല്‍ വായിക്കുന്നു. പിതാവിന്‍റെ നഗ്നത കണ്ടു മകനായ ഹാം തന്‍റെ സഹോദരന്മാരായ ഷേമിനോടും യാഫെത്തിനോടും ഇതേക്കുറിച്ചു പറയുകയുണ്ടായി. തൻ്റെ നഗ്നത കണ്ട മകൻ, അവൻ്റെ സഹോദരന്മാരോടു അത് വെളിപ്പെടുത്തിയതില്‍ കോപിഷ്ടനായ നോഹ മകന്‍ ഹാമിനെ ശപിക്കുന്നു (ഉല്‍പ്പത്തി 9:24-27). ഹാമിനേ ശാപിച്ചതിലൂടെ  ഹാമിന്‍റെ സന്തതികളായ ആഫ്രിക്കന്‍ ജനതകള്‍ മുഴുവന്‍ ശപിക്കപ്പെട്ടു എന്നു വ്യാഖ്യാനിക്കുന്നവരുണ്ട്. ഈ ദുർവ്യാഖ്യാനപ്രകാരം, ആഫ്രിക്കന്‍ ജനത അടിമകളാകുവാന്‍ വേണ്ടി സൃഷ്ടിക്കപ്പെട്ടവരാണ് എന്നൊരു ന്യായീകരണം പല കാലഘട്ടത്തിലെയും ജനങ്ങളെ, പ്രത്യേകിച്ച് ട്രാന്‍സ് അറ്റ്ലാന്‍റിക് അടിമവ്യാപാര കാലത്ത് സൗത്ത്, നോര്‍ത്ത് അമേരിക്കന്‍ ക്രൈസ്തവര്‍ വിശ്വസിച്ചിരുന്നു എന്നാണ് ചരിത്രം. വാസ്തവത്തില്‍ ഈ ദുർവ്യാഖ്യാനമാണ് അമേരിക്കന്‍ അടിമവ്യാപാരത്തിന് അടിസ്ഥാനമായതെന്നും ഒരു ആരോപണമുണ്ട്. 

നോഹയുടെ നഗ്നത കണ്ടത് ഹാം ആയിരുന്നു. നോഹ ഹാമിനെ ശപിച്ചുകൊണ്ട് പറയുന്നത് "കാനാന്‍ ശപിക്കപ്പെടട്ടെ. അവന്‍ സഹോദരര്‍ക്കു ഹീനമായ ദാസ്യവേല ചെയ്യുന്നവനായിത്തീരും"  "കാനാന്‍ ഷേമിന്‍റെ ദാസനായിരിക്കട്ടെ"  "കാനാന്‍ യാഫെത്തിനു അടിമയായരിക്കും"  (ഉൽപ്പത്തി 9:24-27).  ഹാമിന് നാല് മക്കളുണ്ടായി, കുഷ്, മിസ്രായീം, ഫുത്ത്, കാനാന്‍ എന്നിവര്‍ (ഉല്‍പ്പത്തി 10:6). ഹാമിന്‍റെ തെറ്റിന് അയാളുടെ നാലു മക്കളില്‍ ഒരുവന്‍ മാത്രമായിരുന്ന കാനാനെ മാത്രം ശാപിക്കുക എന്നത് യാതൊരു യുക്തിയുമില്ലാത്ത കാര്യമാണ്. ക്ഷിപ്രകോപിഷ്ഠനായ നോഹയുടെ വിവരക്കേടിനു നീതിമാനായ ദൈവം  കൂട്ടുനിൽക്കും എന്നു കരുതുക പ്രയാസകരമാണ്. അതിനാല്‍ ഈ ശാപം ഹാമിന്‍റെ തലമുറകളിലേക്ക് നീങ്ങില്ല, അത് ഹാം എന്ന ഒരു വ്യക്തിയില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നു എന്നാണ് വലിയൊരു വിഭാഗം ബൈബിള്‍ പണ്‍ഡിതരും അഭിപ്രായപ്പെടുന്നത്. 

ഹാമിന്‍റെ സന്തതിയായ കാനാനും അയാളില്‍നിന്ന് ഉത്ഭവിച്ചത് വംശങ്ങളായ ജബൂസ്യര്‍, അമോര്യര്‍, ഗിര്‍ഗാഷ്യര്‍, ഹിവ്യര്‍, അര്‍ക്കീയര്‍, സീന്യര്‍, അര്‍വാദീയര്‍, സെമറീയര്‍, ഹമാത്ത്യര്‍ എന്നീ വംശങ്ങളായിരുന്നു. ഇവര്‍  താമസിച്ചിരുന്നത് ഇന്നത്തെ പലസ്തീന്‍, ജോര്‍ദാന്‍, ഇറാന്‍, ഇറാക്ക് തുടങ്ങി കിഴക്കന്‍ സമതല പ്രദേശങ്ങളിലായിരുന്നു. ഇവര്‍ക്ക് ടുണീഷ്യമുതല്‍ സൗത്ത് ആഫ്രിക്ക വരെ വ്യാപിച്ചുകിടക്കുന്ന ആഫ്രിക്കന്‍ വന്‍കരയുമായി, അവിടുത്തെ ജനതകളുമായി ബൈബിള്‍ വിവരണത്തിന്‍റെ അടിസ്ഥാനത്തില്‍ യാതൊരു ബന്ധവുമില്ല. ഈ രണ്ട് വാദങ്ങള്‍ നിരത്തി ഹാമിന്‍റെ മക്കള്‍ക്ക് ആഫ്രിക്കന്‍ കറുത്തവര്‍ഗ്ഗക്കാരുമായി യാതൊരു ബന്ധവുമില്ല എന്നു സ്ഥാപിക്കുവാന്‍ കഴിയും. 

അബ്രഹാം മെസെപ്പൊട്ടോമിയയിലെ ഊര്‍ ദേശത്തുനിന്ന് കാനാന്‍ ദേശത്തേക്കു യാത്ര ചെയ്തപ്പോൾ "കാനാന്‍കാര്‍ അവിടെ പാര്‍ത്തിരുന്ന ദേശത്ത് എത്തിയെന്ന്" ഉല്‍പ്പത്തി 12:6ല്‍ കാണുന്നു. ഇതെല്ലാം ആഫ്രിക്കന്‍ കറുത്തവംശജരും ഹാമിന്‍റെ സന്തതിപരമ്പരയിലെ കാനാന്‍വംശജരും തമ്മില്‍ യാതൊരു ബന്ധവുമില്ല എന്നതിനു വ്യക്തമായ തെളിവുകളാണ്. കറുത്തവംശജരെ അടിമകളാക്കുവാന്‍വേണ്ടി ചിലര്‍ പഴയനിയമ ഗ്രന്ഥത്തെ ദുര്‍വ്യാഖ്യാനം നടത്തുകയായിരുന്നു എന്നാണ് ഇതെല്ലാം വ്യക്തമാക്കുന്നത്.  

ഉല്‍പ്പത്തി 25:12-ല്‍ അബ്രഹാമിന്‍റെ ഭാര്യ സാറായ്ക്ക് ഈജിപ്റ്റുകാരിയായ ഹാഗാര്‍ എന്നൊരു അടിമസ്ത്രീ കൂടെയുണ്ടായിരുന്നു എന്നു വായിക്കുന്നു. അപ്പോള്‍ അടിമത്തം എന്നത് ആഫ്രിക്കന്‍ ജനതയെ മാത്രം കണ്ടുകൊണ്ട് ലോകത്ത് രൂപപ്പെട്ട ഒരു സാമൂഹികക്രമം ആയിരുന്നില്ല. ഇതില്‍ ആഫ്രിക്കരും ഈജിപ്റ്റുകാരും ഉള്‍പ്പെടെ നോഹയുടെ സന്താനപരമ്പരകളിലെ എല്ലാ വംശങ്ങളിലും നിന്നുള്ളവര്‍ ഉള്‍പ്പെട്ടിരുന്നു എന്നു സ്പഷ്ടമാണ്.

????  ഇസ്രായേല്‍ ജനതയുടെ  ഈജിപ്തിലെ
 അടിമത്തം അവരുടെ ഓർമ്മയിലെന്നും

ഇസ്രായേല്‍ ജനത ഈജിപ്റ്റില്‍ എത്തിച്ചേര്‍ന്നതിന്‍റെ ചരിത്രവും അവരുടെ അവിടെയുള്ള ജീവിതവും ഉല്‍പ്പത്തി 37-ാം അധ്യായം  മുതല്‍ പുറപ്പാട് പുസ്തകം 14-ാം  അധ്യായം വരെ സവിസ്തരം വിവരിക്കുന്നുണ്ട്. ഈ ചരിത്രത്തില്‍, യാക്കോബിന്‍റെ മക്കള്‍ ഈജിപ്റ്റില്‍ ജോസഫിന്‍റെ അടുത്തു വന്നപ്പോഴാണ് അടിമയാക്കുന്ന സമ്പ്രദായത്തെക്കുറിച്ച് ബൈബിളില്‍ ആദ്യമായി വായിക്കുന്നത്. "ഈജിപ്റ്റുകാര്‍ നമ്മെ കീഴ്പ്പെടുത്തി അടിമകളാക്കുമോ" (ഉല്‍പ്പത്തി 43:18) എന്നൊരു ഭയം യാക്കോബിന്‍റെ മക്കളില്‍ വ്യാപരിച്ചിരുന്നു. ഈജിപ്റ്റില്‍ അബ്രഹാമിന്‍റെ തലമുറകള്‍ക്ക് നൂറ്റാണ്ടുകള്‍ മുമ്പുതന്നെ അടിമസമ്പ്രദായം നിലനിന്നിരുന്നു എന്നതിന് ഇതൊരു തെളിവാണ്. 

അടിമനുകത്തിന്‍റെ ഭാരവും വേദനയും ഏറെ അനുഭവിച്ചവരാണ് ദൈവത്തിന്‍റെ സ്വന്തം ജനമായ ഇസ്രായേല്‍ വംശം. "നീ ഒരിക്കല്‍ ഈജിപ്തില്‍ അടിമയായിരുന്നു" എന്ന ഓര്‍മ്മപ്പെടുത്തല്‍ കൂടെക്കൂടെ നിയമാവര്‍ത്തനപുസ്തകത്തില്‍ ഉയരുന്നതു കാണാം (5:15, 15:15, 16:12, 24:18, 22). മോശെയുടെ പഞ്ചഗ്രന്ഥങ്ങളില്‍ 36 തവണയാണ് ഈ ഓര്‍മ്മപ്പെടുത്തല്‍ ഉയരുന്നത്. അടിമത്തത്തിന്‍റെയും സ്വാതന്ത്ര്യത്തിന്‍റെയും ചരിത്രമാണ് യഹൂദര്‍ക്ക് പറയാനുള്ളത്. ഓരോ സാബത്തിലും ഓരോ വിശേഷദിവസങ്ങളിലും ഇന്നും അവര്‍ ആവര്‍ത്തിക്കുന്നത്  ''ഈജപ്റ്റില്‍നിന്നുള്ള പുറപ്പെടലിനെ ഓര്‍മ്മിക്കുന്നു" എന്നാണ്. (തുടരും)

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....

????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m


Comment As:

Comment (0)