പൊലീസിന്റെ പേരിലും സ്ത്രീകൾക്ക് ചതിക്കുഴി; വീട്ടിലെത്തിക്കാൻ വാഹനം അയയ്ക്കുമെന്ന് സന്ദേശം

തിരുവനന്തപുരം : കേരള പൊലീസിന്റെ പേരില്‍ വ്യാജ സന്ദേശം പ്രചരിപ്പിച്ച്‌ സ്ത്രീകളെ കെണിയില്‍ വീഴ്ത്തുന്ന സംഘങ്ങളും സോഷ്യല്‍ മീഡിയയില്‍ സജീവം.

രാത്രിയില്‍ സ്ത്രീകളെ വീട്ടിലെത്തിക്കാൻ വാഹനം ലഭ്യമാക്കുന്ന പദ്ധതിക്ക് പൊലീസ് തുടക്കമിട്ടെന്നാണ് സന്ദേശം. കണ്‍ട്രോള്‍ റൂമില്‍ നിന്നോ സ്റ്റേഷനില്‍ നിന്നോ വാഹനം എത്തുമെന്നും സന്ദേശത്തിലുണ്ട്.

രാത്രി 10നും രാവിലെ 6നും ഇടയില്‍ സഹായം ആവശ്യമുള്ളവർ വിളിക്കാൻ മൊബൈല്‍ നമ്ബരും നല്‍കിയിട്ടുണ്ട്. മിസ്ഡ് കാളിലൂടെയും മെസേജിലൂടെയും സഹായം അഭ്യർത്ഥിക്കാം. വ്യാജ മൊബൈല്‍ നമ്ബരിനൊപ്പം കേരള പൊലീസിന്റെ ടോള്‍ഫ്രീ നമ്ബരുകളായ 1091,100 എന്നിവയും നല്‍കിയിട്ടുണ്ട്. വ്യാജ സന്ദേശത്തിലെ 7837018555 എന്ന നമ്പരും പൊലീസിന്റേതാണെന്ന് വിശ്വസിപ്പിക്കാനുള്ള തന്ത്രമാണിത്.

സംശയം തോന്നിയ പുരുഷൻമാർ മൊബൈല്‍ നമ്ബരിലേക്ക് വിളിച്ചപ്പോള്‍ ശബ്ദം കേട്ട ഉടൻ കട്ടാക്കി. തുടർന്ന് സ്വിച്ച്‌ ഓഫാക്കി. പൊലീസിന്റെ ടോള്‍ഫ്രീ നമ്ബരുകളില്‍ വിളിച്ച്‌ തിരക്കിയപ്പോള്‍, അടിയന്തരഘട്ടങ്ങളില്‍ സഹായം ലഭിക്കാൻ കണ്‍ട്രോള്‍ റൂമില്‍ വിളിച്ചാല്‍മതിയെന്ന മറുപടിയാണ് ലഭിച്ചത്.

വ്യാജനമ്ബർ പഞ്ചാബിലേതാണെന്നാണ് പ്രാഥമിക വിവരം. അക്കൗണ്ടുകളിലെ പണം തട്ടുകയാണ് ലക്ഷ്യമെന്ന് കരുതുന്നു.

സ്ത്രീകള്‍ വിളിക്കുമ്ബോഴാണ് തട്ടിപ്പ് ആരംഭിക്കുക. പൊലീസെന്ന് വിശ്വസിച്ച്‌ ആവശ്യപ്പെടുന്ന വിവരങ്ങള്‍ സ്ത്രീകള്‍ പങ്കുവയ്ക്കും. വാഹനം അയക്കാനെന്ന പേരില്‍ ആധാർ നമ്ബർ, അ‌ഡ്രസ്, അവർ അയച്ചുതരുന്ന ഒ.ടി.പി തുടങ്ങിയവ കൈക്കലാക്കാനുള്ള തന്ത്രമാണെന്ന് പൊലീസ് സംശയിക്കുന്നു.

അടിയന്തര സഹായത്തിന് 112 :

ഒറ്റപ്പെട്ടുപോയാല്‍ അടിയന്തരസഹായത്തിന് ആർക്കും 112ല്‍ വിളിക്കാം.

പൊലീസ് ആസ്ഥാനത്താണ് 112 എമർജൻസി റസ്‌പോണ്‍സ് സപ്പോർട്ട് സിസ്റ്റം പ്രവർത്തിക്കുന്നത്.

സ്മാർട്ട് ഫോണുകളില്‍ ‘112 ഇന്ത്യ’ എന്ന മൊബൈല്‍ ആപ്ലിക്കേഷനിലൂടെയും സേവനം ലഭ്യമാണ്.

ജി.പി.എസ് സംവിധാനത്തിലൂടെ സേവനം തേടിയ ആളുടെ ലൊക്കേഷൻ പൊലീസിന് ലഭിക്കും. പൊലീസ് ഉദ്യോഗസ്ഥർ വിവരങ്ങള്‍ ചോദിച്ച്‌ സഹായം ലഭ്യമാക്കും.

വ്യാജസന്ദേശം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് സൈബർ ഓപ്പറേഷൻസ് എസ്. പി. ഹരിശങ്കർ പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group