സംസ്ഥാനത്ത് ചെള്ളുപനി ബാധിതരുടെ എണ്ണം കൂടുന്നു, തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശം

പാലക്കാട്: എലിപ്പനിക്കുപിറകെ സംസ്ഥാനത്ത് ചെള്ളുപനി ബാധിതരുടെ എണ്ണവും കൂടുന്നു. ജൂലായില്‍ ഇതുവരെ 88 പേർക്ക് ചെള്ളുപനി (സ്ക്രബ് ടൈഫസ്) സ്ഥിരീകരിച്ചു.

രോഗലക്ഷണങ്ങളോടെ നാലുപേർ ചികിത്സതേടി. ചെള്ളുപനി ബാധിച്ച്‌ ഒരു മരണവും സംശയിക്കുന്നു.

ജൂലായ് ഒന്നുമുതല്‍ 24 വരെയുള്ള കണക്കാണിത്. ജൂണില്‍ 36 പേർക്കും മേയില്‍ 29 പേർക്കുമാണ് ചെള്ളുപനി സ്ഥിരീകരിച്ചത്. ഒരാള്‍ മരിച്ചു.

പുല്ലുകള്‍, ചെടി എന്നിവയുമായി കൂടുതല്‍ സമ്ബർക്കമുണ്ടാകുന്ന കർഷകർ, തൊഴിലുറപ്പ് തൊഴിലാളികള്‍ തുടങ്ങിയവർക്ക് രോഗംബാധിക്കാനുള്ള സാധ്യത കൂടുതലാണ്. രോഗലക്ഷണങ്ങളുള്ളവർ ഉടൻ വൈദ്യസഹായം തേടണമെന്നും ആരോഗ്യവിദഗ്ധർ നിർദേശിക്കുന്നു. ഓറിയൻഷ്യ സുസുഗാമുഷി എന്ന ബാക്ടീരിയ ശരീരത്തില്‍ പ്രവേശിക്കുന്നതുമൂലമുണ്ടാകുന്ന പനിയാണിത്. എലികളില്‍നിന്നും മറ്റും ചെള്ളുവഴി പടരുന്ന ബാക്ടീരിയയാണിത്. ഈ ചെള്ള് മനുഷ്യനെ കടിച്ചാല്‍ രോഗം പിടിപെടും.

ചെള്ളിന്റെ കടിയേറ്റ് ബാക്ടീരിയ ശരീരത്തില്‍ കടന്നാല്‍ രണ്ടാഴ്ചയ്ക്കകം രോഗലക്ഷണങ്ങള്‍ കാണിക്കും. കടിയേറ്റഭാഗത്ത് കറുപ്പുനിറം കാണാം. പനി, കടുത്ത തലവേദന, ശരീരത്തില്‍ പാടുകള്‍ കാണപ്പെടുക, വിറയല്‍ തുടങ്ങിയവയാണ് ലക്ഷണങ്ങള്‍.ജൂലായില്‍ ഇതുവരെ കൂടുതല്‍പേർക്ക് ചെള്ളുപനി ബാധിച്ചത് തിരുവനന്തപുരം ജില്ലയിലാണ് -73 പേർ. കൊല്ലം -അഞ്ച്, പത്തനംതിട്ട -ഒന്ന്, ഇടുക്കി -ഒന്ന്, കോട്ടയം – രണ്ട്, എറണാകുളം -ഒന്ന്, പാലക്കാട് -മൂന്ന്, കോഴിക്കോട് -രണ്ട് എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ കണക്ക്.

ആരോഗ്യ സംബന്ധമായ വാർത്തകളും ആർട്ടിക്കിളുകളും വായിക്കാൻ വാട്സാപ്പ് ഗ്രൂപ്പില്‍ ജോയിൻ ചെയ്യൂ

എന്താണ് ചെള്ളുപനി?

ഓറിയൻഷ്യ സുസുഗാമുഷി എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന പകർച്ചവ്യാധിയാണ് ചെള്ളുപനി അഥവാ സ്ക്രബ് ടൈഫസ്. പ്രധാനമായും എലി, അണ്ണാൻ, മുയല്‍ തുടങ്ങിയ കരണ്ടു തിന്നുന്ന ജീവികളിലാണ് ഈ രോഗാണുക്കള്‍ കാണപ്പെടുന്നത്. എന്നാല്‍ മൃഗങ്ങളില്‍ ഇത് രോഗമുണ്ടാക്കുന്നില്ല. ചെറു പ്രാണികളായ മൈറ്റുകളുടെ ലാർവ ദശയായ ചിഗ്ഗർ മൈറ്റുകള്‍ വഴിയാണ് മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം പകരുന്നത്.

ലക്ഷണങ്ങള്‍

ചിഗ്ഗർ മൈറ്റ് കടിച്ച്‌ 10 മുതല്‍ 12 ദിവസം കഴിയുമ്ബോഴാണ് രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്. ചിഗ്ഗർ കടിച്ച ഭാഗം തുടക്കത്തില്‍ ഒരു ചെറിയ ചുവന്ന തടിച്ച പാടായി കാണുകയും പിന്നീട് കറുത്ത വ്രണമായി (എസ്കാർ) മാറുകയും ചെയ്യുന്നു. കക്ഷം, കാലിന്റെ ഒടി, ജനനേന്ദ്രിയങ്ങള്‍, കഴുത്ത് തുടങ്ങിയ ശരീര ഭാഗങ്ങളിലാണ് സാധാരണയായി ഇത്തരം പാടുകള്‍ കാണാറ്.

വിറയലോടുകൂടിയ പനി, തലവേദന, കണ്ണ് ചുവക്കല്‍, കഴലവീക്കം, പേശീവേദന, വരണ്ട ചുമ എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങള്‍. ചുരുക്കം ചിലരില്‍ തലച്ചോറിനെയും ഹൃദയത്തേയും ബാധിക്കുന്ന തരത്തിലുള്ള സങ്കീർണതകളുണ്ടാകാറുണ്ട്. അതിനാല്‍ രോഗലക്ഷണമുള്ളവർ ഉടൻ തന്നെ വൈദ്യസേവനം തേടേണ്ടതാണ്.

രോഗനിർണയം

സ്ക്രബ് ടൈഫസിന് ടൈഫോയ്ഡ്, എലിപ്പനി, ഡെങ്കിപ്പനി എന്നീ രോഗങ്ങളുടെ ലക്ഷണങ്ങളുമായി സാമ്യമുള്ളതിനാല്‍ രോഗനിർണയം പ്രയാസമാണ്. രോഗി വരുന്ന പ്രദേശത്തെ രോഗ സാധ്യത, തൊലിപ്പുറമെയുള്ള എസ്കാർ, രക്ത പരിശോധനാ ഫലം എന്നിവ രോഗനിർണയത്തിന് സഹായകരമാണ്. ഒരാഴ്ചയില്‍ നീണ്ടുനില്‍ക്കുന്ന പനിയാണെങ്കില്‍ ചെള്ളുപനിയല്ലെന്ന് ഉറപ്പ് വരുത്തണം. നേരത്തെ കണ്ടെത്തിയാല്‍ സ്ക്രബ് ടൈഫസിനെ ആന്റി ബയോട്ടിക് മരുന്നുകള്‍ ഉപയോഗിച്ച്‌ ഫലപ്രദമായി ചികിത്സിക്കാൻ കഴിയും.

രോഗ പ്രതിരോധ നിയന്ത്രണ മാർഗങ്ങള്‍ :

സ്ക്രബ് ടൈഫസ് പരത്തുന്ന ചിഗ്ഗർ മൈറ്റുകളെ കീടനാശിനികള്‍ ഉപയോഗിച്ച്‌ നിയന്ത്രിക്കാൻ കഴിയുന്നതാണ്. ഇതിനായി രോഗം സ്ഥിരീകരിച്ചാല്‍ ഉടൻ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലോ, ആരോഗ്യ പ്രവർത്തകരെയോ അറിയിക്കുക.

പ്രതിരോധ മാർഗങ്ങള്‍ :

പുല്ലില്‍ കളിക്കുമ്ബോഴും ജോലി ചെയ്യുമ്ബോഴും ശരീരം മൂടത്തക്കവിധമുള്ള വസ്ത്രം ധരിക്കണം.

പുല്‍ നാമ്ബുകളില്‍ നിന്നാണ് കൈകാലുകള്‍ വഴി ചിഗ്ഗർ മൈറ്റുകള്‍ ശരീരത്തില്‍ പ്രവേശിക്കുന്നത്. അതിനാല്‍ കൈകാലുകള്‍ മറയുന്ന വസ്ത്രം ധരിക്കണം.

എലി നശീകരണ പ്രവർത്തനങ്ങള്‍, പുല്‍ച്ചെടികളും മറ്റും വെട്ടി പരിസരം വൃത്തിയാക്കല്‍ എന്നിവ പ്രധാനമാണ്.

ആഹാരാവശിഷ്ടങ്ങള്‍ വലിച്ചെറിയാതെ ശരിയായ രീതിയില്‍ സംസ്കരിക്കണം.
പുല്‍മേടുകളിലോ വനപ്രദേശത്തോ പോയി തിരിച്ച്‌ വന്നതിനുശേഷം ചൂടുവെള്ളവും സോപ്പും ഉപയോഗിച്ച്‌ ശരീരം നന്നായി തേച്ചുരച്ച്‌ കഴുകണം. വസ്ത്രങ്ങളും കഴുകണം.

വസ്ത്രങ്ങള്‍ കഴുകി നിലത്തോ പുല്ലിലോ ഉണക്കുന്ന ശീലം ഒഴിവാക്കുക
രോഗസാധ്യതയുള്ള ഇടങ്ങളില്‍ ജോലി ചെയ്യുമ്ബോള്‍ കൈയ്യുറയും കാലുറയും ധരിക്കുക.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group