കേരള സർവകലാശാലയ്ക്ക് കീഴിലുള്ള വിദൂര പഠന കേന്ദ്രം പ്രവർത്തനം അവസാനിപ്പിക്കുന്നു

തിരുവനന്തപുരം: കേരള സർവകലാശാലയ്ക്ക് കീഴിലുള്ള വിദൂര പഠന കേന്ദ്രം പൂർണ്ണമായും പ്രവർത്തനം അവസാനിപ്പിക്കുന്നു.

സ്കൂള്‍ ഓഫ് ഡിസ്റ്റൻസ് എഡ്യൂക്കേഷനെ ഓണ്‍ലൈൻ കോഴ്സുകള്‍ പഠിപ്പിക്കുന്നതിനുള്ള സംവിധാനമാക്കി മാറ്റാനാണ് തീരുമാനം. അടുത്ത അക്കാദമിക വർഷം മുതല്‍ യുജിസി അനുമതിയോടെ ഓണ്‍ലൈൻ കോഴ്സുകള്‍ ആരംഭിച്ചേക്കും.

സംസ്ഥാനത്തെ വിദൂര വിദ്യാഭ്യാസം ഏകീകരിക്കുന്നതിന് വേണ്ടിയാണ് സർക്കാർ ശ്രീനാരായണഗുരു ഓപ്പണ്‍ സർവകലാശാല സ്ഥാപിച്ചത്. ഓപ്പണ്‍ യൂണിവേഴ്സിറ്റി ആക്‌ട് പ്രകാരം മറ്റ് സർവ്വകലാശാലകള്‍ വിദൂര വിദ്യാഭ്യാസ കോഴ്സുകള്‍ നടത്താൻ പാടില്ല എന്ന് വ്യവസ്ഥയും ചെയ്തു. ഇതുമൂലമാണ് വിദൂരപഠന കേന്ദ്രത്തിൻ്റെ പ്രവർത്തനം പൂർണമായും അവസാനിപ്പിക്കാൻ കേരള സർവകലാശാല തീരുമാനിച്ചത്. നിലവിലുള്ള ഡിസ്റ്റൻസ് എഡ്യൂക്കേഷൻ സംവിധാനം പൊളിച്ചു പണിത് സ്കൂള്‍ ഓഫ് ഓണ്‍ലൈൻ എഡ്യൂക്കേഷൻ ആക്കി മാറ്റാനാണ് തീരുമാനം. ശേഷം യുജിസി അംഗീകരിച്ച ഓണ്‍ലൈൻ കോഴ്സുകള്‍ ഇതിന് കീഴില്‍ ആരംഭിക്കും. ആദ്യഘട്ടം യുജിസിയുടെ അനുമതി തേടുക എന്നതാണ്. ശേഷം ലഭ്യമാകുന്ന കോഴ്സുകള്‍ ക്രോഡീകരിക്കും. സ്കൂള്‍ ഓഫ് ഡിസ്റ്റൻസ് എഡ്യൂക്കേഷൻ ഡയറക്ടർക്ക് തന്നെയാണ് പുതിയ സംവിധാനത്തിന്‍റെയും ചുമതല.

പ്രാരംഭ പ്രവർത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി സിൻഡിക്കേറ്റ് ഒരു സമിതിയെ ഉടൻ നിശ്ചയിക്കും. അക്കാദമിക വിദഗ്ധരെയും സർവകലാശാലയിലെ മുതിർന്ന ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തിയാകും സമിതി രൂപീകരിക്കുക. 10 ലക്ഷം രൂപയാണ് സംവിധാനത്തിനുവേണ്ടി ബജറ്റില്‍ നീക്കിവച്ചിട്ടുള്ളത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group