പഠനപ്രക്രിയയെ നിയന്ത്രിക്കുന്ന ബാഹ്യശക്തികളെ ക്യാമ്പസുകളില്‍ അനുവദിക്കരുതെന്നും, കലാലയ അന്തരീക്ഷം പരിപാവനമായിരിക്കണമെന്നും ഉദ്ബോധിപ്പിച്ച് മലങ്കര മാര്‍ത്തോമ്മാ സഭാ പരമാദ്ധ്യക്ഷന്‍ ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പൊലീത്താ.
അറിവും അക്ഷരവും തേടി കാലാലയങ്ങളിലെത്തുന്ന ജീവിതങ്ങള്‍ അപായപ്പെടുന്നു എന്ന വാര്‍ത്ത ഞെട്ടലുളവാക്കുന്നു. സഹപാഠികളായി സഹവര്‍ത്തിത്തത്തോടെ കഴിയേണ്ട വിദ്യാര്‍ത്ഥികള്‍ രാഷ്ട്രീയമായി ചേരിതിരഞ്ഞ് തമ്മിലടിച്ചും പോരാട്ടവീര്യങ്ങളുയര്‍ത്തി തെരുവിലിറങ്ങിയും കൂട്ടുകാരന്റെ ജീവനെടുക്കുന്നത് പഠനകാലയളവിനെ ഇല്ലായ്മ ചെയ്യുന്നു എന്ന് മാത്രമല്ല, തലമുറകളില്‍ കിരാത സംസ്ക്കാരത്തെ പ്രോത്സാഹിപ്പിക്കുകയാണെന്നും മലങ്കര മാര്‍ത്തോമ്മാ സഭാ പരമാദ്ധ്യക്ഷന്‍ ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പൊലീത്താ പ്രസ്താവനയില്‍ രേഖപ്പെടുത്തി. കലാലയ അന്തരീക്ഷം പരിവാപനമായിരിക്കണം. സംസ്കാര സമ്പന്നമായ തലമുറയെ വാര്‍ത്തെടുക്കുക എന്നതായിരിക്കണം വിദ്യാഭ്യാസത്തിന്റെ പരമപ്രധാനമായ ലക്ഷ്യം. അതിനിടെ വന്ന് ചേരുന്ന തെറ്റായ സ്വാര്ത്ഥതാല്പര്യങ്ങള് തലമുറകളെ നശിപ്പിക്കും. പഠനപ്രക്രിയയെ നിയന്ത്രിക്കുന്ന ബാഹ്യശക്തികളെ ക്യാമ്പസുകളില്‍ അനുവദിക്കരുതെന്നും മാര്‍ത്തോമ്മാ മെത്രാപ്പൊലീത്താ ആവശ്യപ്പെട്ടു. ഇവിടെ അദ്ധ്യാപകര്‍ക്കും അനദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഒരു പോലെ ഉത്തരവാദിത്വമുണ്ട്. ക്രൂരതയ്ക്ക് മുന്നില്‍ നിശബ്ദമാകുന്നതല്ല സാംസ്ക്കാര സമ്പന്നമായ സമൂഹത്തിന്റെ അടയാളം, മറിച്ച് ജീവനെ നിലനിര്‍ത്താനുള്ള നിലവിളിക്ക് മുന്നില്‍ സത്യത്തിനും നീതിക്കും ഒപ്പം നില്ക്കുകയാണാവശ്യമെന്നും ഓര്‍മ്മപ്പെടുത്തി, പൂക്കോട് വെറ്റിനറി സര്‍വ്വകലാശാല വിദ്യാര്‍ത്ഥി ജെ.എസ് സിദ്ധാര്‍ത്ഥിന്റെ ക്രൂരമായ കൊലപാതകം തികച്ചും അപലപനീയമാണ്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നിയമ നടപടികളാണ് ആവശ്യം. കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും, അതില്‍ യാതൊരു തരത്തിലുള്ള രാഷ്ട്രീയ ഇടപെടലുകളും അനുവദിക്കരുതെന്നും, സിദ്ധാര്‍ത്ഥിന്റെ കുടുംബാംഗങ്ങളുടെ ദുഖത്തില്‍ പങ്ക് ചേരുന്നതായും ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പൊലീത്താ അറിയിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….