ചോദ്യപേപ്പര്‍ ചോര്‍ച്ച ബാധിച്ചത് ചുരുക്കം വിദ്യാര്‍ത്ഥികളെ; നീറ്റ് പരീക്ഷ റദ്ദാക്കാത്തതിന്റെ കാരണം പറഞ്ഞ് കേന്ദ്ര വിദ്യാഭ്യാസമന്ത്രി

ന്യൂഡല്‍ഹി: ചോദ്യ പേപ്പർ ചോർച്ച വിവാദമുയർന്നിട്ടും നീറ്റ് പരീക്ഷ റദ്ദാക്കാത്തതിന്റെ കാരണം വ്യക്തമാക്കി കേന്ദ്രവിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ.

സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. വളരെ ചുരുക്കം വിദ്യാർത്ഥികളെ മാത്രമേ ചോദ്യപേപ്പർ ചോർച്ച ബാധിക്കുകയുള്ളൂവെന്നും അതിനാല്‍ പരീക്ഷ റദ്ദാക്കേണ്ട ആവശ്യമില്ലെന്നുമായിരുന്നു വിദ്യാഭ്യാസമന്ത്രിയുടെ വിശദീകരണം. 2004, 2015 വർഷങ്ങളില്‍ ചോദ്യപേപ്പർ ചോർച്ച പരീക്ഷ റദ്ദാക്കേണ്ട സാഹചര്യങ്ങളിലെത്തിച്ചു. അതേസമയം, വളരെ നന്നായി കൃത്രിമത്വമില്ലാതെ നീറ്റ് എഴുതിയ ലക്ഷക്കണക്കിന് വിദ്യാർഥികളെ പരീക്ഷ റദ്ദാക്കിയാല്‍ ബാധിക്കുമെന്നും ധർമേന്ദ്ര പ്രധാൻ പറഞ്ഞു. കേസ് സുപ്രീംകോടതിയുടെ പരിഗണനയിലാണ്. കോടതിയാണ് ഇതു സംബന്ധിച്ച്‌ അന്തിമ തീരുമാനം എടുക്കേണ്ടതെന്നും മന്ത്രി വ്യക്തമാക്കി.

നീറ്റ് യു.ജി പരീക്ഷയില്‍ 67 വിദ്യാർത്ഥികള്‍ മുഴുവൻ മാർക്ക് നേടിയത് വിവാദം സൃഷ്ടിച്ചിരുന്നു. എന്നാല്‍ അവർ ഗ്രേസ്മാർക്ക് വഴിയാണ് മുഴുവൻ മാർക്ക് നേടിയതെന്ന് പിന്നീട് പരീക്ഷ നടത്തിപ്പ് ചുമതലയുള്ള നാഷനല്‍ ടെസ്റ്റിങ് ഏജൻസി വിശദീകരണം നല്‍കി. ചിലർക്ക് തെറ്റായ ചോദ്യങ്ങളാണ് ലഭിച്ചത്. ചിലവിദ്യാർത്ഥികള്‍ക്ക് ചോദ്യപേപ്പർ ലഭിക്കാൻ വൈകിയതും പ്രശ്നം സൃഷ്ടിച്ചു. ഇതാണ് ഗ്രേസ് മാർക്ക് നല്‍കാൻ കാരണമായത്.

ഈ വർഷം 24 ലക്ഷം വിദ്യാർത്ഥികളാണ് മേയ് അഞ്ചിന് നടന്ന നീറ്റ് യു.ജി പരീക്ഷ എഴുതിയത്. 1500 ലേറെ വിദ്യാർഥികള്‍ക്ക് ഗ്രേസ് മാർക്ക് നല്‍കിയതും ചോദ്യ പേപ്പർ ചോർച്ച വിവാദങ്ങളും പരീക്ഷയുടെ വിശ്വാസ്യത തകർത്തു. അതിനെതിരെ രാജ്യത്ത് വ്യാപക പ്രതിഷേധങ്ങളുണ്ടായി. നീറ്റ് ക്രമക്കേടിനെതിരെ സുപ്രീംകോടതികളിലടക്കം പരാതികളും നല്‍കി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group