May 08: ടാരെന്‍ടൈസിലെ മെത്രാപ്പോലീത്തയായിരുന്ന വിശുദ്ധ പത്രോസ്

May 08: ടാരെന്‍ടൈസിലെ മെത്രാപ്പോലീത്തയായിരുന്ന വിശുദ്ധ പത്രോസ്

m8

വിശുദ്ധ പത്രോസ് ഡോഫിന്‍ സ്വദേശിയായിരുന്നു. പഠിക്കുവാനുള്ള അടങ്ങാത്ത താല്‍പ്പര്യവും, ബുദ്ധി സാമര്‍ത്ഥ്യവും, അപാരമായ ഓര്‍മ്മശക്തിയും വിശുദ്ധന്റെ സവിശേഷതകള്‍ ആയിരുന്നു. ഇവയെല്ലാം തന്റെ പഠനത്തില്‍ വിശുദ്ധന് വളരെയേറെ സഹായകരമായി തീര്‍ന്നു. തന്റെ 20-മത്തെ വയസ്സില്‍ വിശുദ്ധന്‍ ബോന്നെവോക്സ് ആശ്രമത്തില്‍ നിന്നും സന്യാസവസ്ത്രം സ്വീകരിച്ചു. കഠിനമായ സന്യാസജീവിതവും പ്രാര്‍ത്ഥനയുമായി വിശുദ്ധന്‍ തന്റെ ജീവിതം മുന്നോട്ട് നീക്കി. വിറക് വെട്ടുക, നിലം ഉഴുതുക തുടങ്ങിയ അദ്ധ്വാനങ്ങളും, കൂടാതെ ഭക്തിപൂര്‍വ്വമായ പ്രാര്‍ത്ഥനകള്‍ കൊണ്ടും വിശുദ്ധന്‍ ജീവിതം മുന്നോട്ട് നീക്കി.

പച്ചിലയും കായ്കനികളും മാത്രം ഉള്‍പ്പെടുത്തി ദിവസത്തില്‍ ഒരു പ്രാവശ്യം ഭക്ഷണം കഴിക്കുക, നാല് മണിക്കൂര്‍ മാത്രം ഉറക്കം ഇതൊക്കെയായിരുന്നു വിശുദ്ധന്റെ ജീവിതരീതികള്‍. എല്ലാ സഹനങ്ങളും വിശുദ്ധന്‍ ഭക്തിയോടും സന്തോഷത്തോടും കൂടി സ്വീകരിച്ചു.

വളരെയേറെ ദൈവഭക്തരും കാരുണ്യമുള്ളവരുമായ വിശുദ്ധന്റെ കുടുംബവും പിന്നീട് വിശുദ്ധന്റെ പാത തന്നെ സ്വീകരിച്ചു, പിതാവും രണ്ട് സഹോദരന്‍മാരും വിശുദ്ധന്റെ ആശ്രമത്തിലും, മാതാവും സഹോദരിയും ഇതേ സഭയുടെ തന്നെ അടുത്തുള്ള കന്യകാമഠത്തിലും ചേര്‍ന്നു.

വിശുദ്ധന്‍ സന്യാസവസ്ത്രം സ്വീകരിച്ചതിന്റെ അടുത്ത വര്‍ഷം കോണ്‍റാഡ് ചക്രവര്‍ത്തിയുടെ അടുത്ത ബന്ധുവായിരുന്ന അമേഡിയൂസും മറ്റു പതിനാറ് വിശേഷ വ്യക്തികളും വിശുദ്ധന്റെ മാതൃക പിന്തുടര്‍ന്നു. അമേഡിയൂസ് തന്റെ സഭയുടെ നാല് ആശ്രമങ്ങള്‍ പണികഴിപ്പിച്ചു. ടാരെന്‍ടൈസ് രൂപതയിലെ പര്‍വ്വത പ്രദേശത്തുള്ള ടാമിസ് അഥവാ സ്റ്റോമേഡിയം എന്ന ആശ്രമവും ഇതില്‍ ഉള്‍കൊള്ളുന്നു. ഈ ആശ്രമത്തിന്റെ ആദ്യ ആശ്രമാധിപതിയായി അദ്ദേഹം തന്റെ പ്രിയപ്പെട്ട സുഹൃത്തായ വിശുദ്ധ പത്രോസിനെയാണ് നിയമിച്ചത്. അപ്പോള്‍ വിശുദ്ധന് 30-വയസ്സിനോടടുത്ത് മാത്രമായിരുന്നു പ്രായം.

ഭൂമിയിലെ മാലാഖമാരുടെ ഭവനം പോലെയായിരുന്നു ടാമിസ് ആശ്രമം. അവര്‍ നിരന്തരം ദൈവത്തെ സ്തുതിക്കുകയും, ആരാധിക്കുകയും, സ്നേഹിക്കുകയും ചെയ്തു പോന്നു. സാവോയിയിലെ നാടുവാഴിയായിരുന്ന അമേഡിയൂസ് മൂന്നാമന്റെ സഹായത്തോടെ വിശുദ്ധന്‍ അവിടെ പാവപ്പെട്ടവര്‍ക്കും, രോഗികള്‍ക്കുമായി ഒരാശുപത്രി സ്ഥാപിച്ചു. വിശുദ്ധന്‍ തന്നെയായിരുന്നു അവരെ പരിപാലിക്കുന്ന അവിടത്തെ ആദ്യ ദാസന്‍.

1142-ല്‍ സാവോയിയിലെ നാടുവാഴി വിശുദ്ധനെ ടാരെന്‍ടൈസ് രൂപതയിലെ മെത്രാപ്പോലീത്തയായി തിരഞ്ഞെടുത്തു. പുതിയ പദവിയില്‍ വിശുദ്ധന് താല്‍പ്പര്യമില്ലായിരുന്നുവെങ്കിലും, വിശുദ്ധ ബെര്‍ണാര്‍ഡും, തന്റെ സഭയുടെ ജെനറല്‍ സമിതിയും പുതിയ ദൗത്യം സ്വീകരിക്കുവാനായി വിശുദ്ധനെ നിര്‍ബന്ധിച്ചതിനാല്‍ വിശുദ്ധന്‍ ആ പദവി സ്വീകരിച്ച് അവിടത്തെ മെത്രാപ്പോലീത്തയായി തീര്‍ന്നു. വിശുദ്ധനേപോലെയുള്ള ഒരു അപ്പസ്തോലന്റെ ആവശ്യം ആ രൂപതക്കുണ്ടായിരുന്നു. അത്രക്ക് അധ:പതിച്ച നിലയിലാരുന്നു രൂപതയുടെ അവസ്ഥ.

ഇടവക ദേവാലയങ്ങള്‍ ഭൂരിഭാഗവും അല്‍മായര്‍ അശുദ്ധമാക്കുകയും കയ്യടക്കുകയും ചെയ്തു. പുരോഹിതന്‍മാരാകട്ടെ അധര്‍മ്മങ്ങളില്‍ മുഴുകുകയും ചിലപ്പോഴൊക്കെ തങ്ങളുടെ മാതൃകകൊണ്ട് അനീതിയെ പ്രചരിപ്പിക്കുകയും ചെയ്തു. തന്റെ രൂപതയുടെ അവസ്ഥകണ്ട് വിശുദ്ധന്‍ കരഞ്ഞുപോയി. രാത്രിയും, പകലും വിശുദ്ധന്‍ ദൈവത്തിന്റെ സഹായത്തിനായി പ്രാര്‍ത്ഥിച്ചു. തന്റെ ഉപവാസങ്ങളും, പ്രാര്‍ത്ഥനകളും വിശുദ്ധന്‍ തന്റെ കുഅജഗണത്തിനായി സമര്‍പ്പിച്ചു. തന്റെ ജീവിതത്തിലെ ആശ്രമപരമായ ലാളിത്യത്തിനു വിശുദ്ധന്‍ യാതൊരുമാറ്റവും വരുത്തിയില്ല

1155-വരെ 13 വര്‍ഷത്തോളം തന്റെ സഭാപരമായ ദൗത്യം വിജയകരമായി നിര്‍വഹിക്കുകയും, തന്റെ അതിരൂപതയെ ഒരു നല്ല രൂപതയാക്കി മാറ്റിയതിനു ശേഷം വിശുദ്ധന്‍ പെട്ടെന്നൊരു ദിവസം അപ്രത്യക്ഷനായി. ജെര്‍മ്മനിയിലെ സിസ്റ്റേര്‍ഷ്യന്‍ സന്യാസിമാരുടെ ഒരാശ്രമത്തിലേക്കാണ് അദ്ദേഹം പോയത്. അദ്ദേഹം എവിടെയെന്നു ആര്‍ക്കും അറിവുണ്ടായിരുന്നില്ല. വിശുദ്ധന്റെ കുടുംബവും രൂപതയും വിശുദ്ധന്റെ തിരോധാനത്തില്‍ സങ്കടപ്പെട്ടു. ശക്തമായ അന്വോഷണങ്ങള്‍ നടത്തിയെങ്കിലും അവയെല്ലാം വൃഥാവിലായി. എന്നാല്‍ ദൈവകടാക്ഷത്താല്‍ വിശുദ്ധനെ കണ്ടെത്തുവാന്‍ കഴിഞ്ഞു.

വിശുദ്ധന്റെ ശ്രദ്ധയില്‍ വളര്‍ന്നു വന്ന ഒരു യുവാവ് ഒരു ദിവസം വിശുദ്ധന്‍ ഒളിവില്‍ താമസിക്കുന്ന ആശ്രമം സന്ദര്‍ശിക്കുവാനിടയായി. അവിടത്തെ സന്യാസികള്‍ ദേവാലയത്തിന് പുറത്തു ജോലികള്‍ക്കായി പോകുന്നത് നിരീക്ഷിച്ച ആ യുവാവിന് തന്റെ മെത്രാനെ തിരിച്ചറിയുവാന്‍ കഴിയുകയും അവന്‍ അത് എല്ലാവരെയും അറിയിക്കുകയും ചെയ്തു. താന്‍ കണ്ടുപിടിക്കപ്പെട്ടതില്‍ വിശുദ്ധന്‍ അതിയായി ദുഖിച്ചെങ്കിലും ഇത് ഒരു ദൈവനിശ്ചയമാണെന്ന് കണ്ട് തിരികെ തന്റെ രൂപതയിലെത്തുകയും ചെയ്തു.

മുന്‍പൊരിക്കലും ഇല്ലാത്ത ഉത്സാഹത്തോട് കൂടി വിശുദ്ധന്‍ തന്റെ ദൗത്യം തുടര്‍ന്നു. ദരിദ്രര്‍ എപ്പോഴും വിശുദ്ധന്റെ പ്രത്യേക ശ്രദ്ധക്ക് പാത്രമായിരുന്നു. ധാരാളം ദാനധര്‍മ്മങ്ങളും കാരുണ്യപ്രവര്‍ത്തികളും വിശുദ്ധന്‍ നിര്‍വഹിച്ചു വന്നു. ദരിദ്രരായ യാത്രക്കാരെ സഹായിക്കുവാനായി വിശുദ്ധന്‍ ആല്‍പ്സ് പര്‍വ്വത പ്രദേശത്ത് ഒരാശുപത്രി സ്ഥാപിച്ചു.

ഫ്രഡറിക്ക് ഒന്നാമന്‍ ചക്രവര്‍ത്തി മതവിരുദ്ധവാദിയായ ഒക്ടാവിയനെ, വിക്ടര്‍ എന്ന നാമത്തില്‍ യഥാര്‍ത്ഥപാപ്പായായ അലെക്സാണ്ടര്‍ മൂന്നാമനെതിരായി അനൗദ്യോഗിക പാപ്പായായി അവരോധിച്ചു. ചക്രവര്‍ത്തിയുടെ ഈ അനീതിക്കെതിരെ ആ സാമ്രാജ്യത്തില്‍ ധൈര്യത്തോട് കൂടി ശബ്ദിച്ച ഏക വ്യക്തി വിശുദ്ധ പത്രോസായിരുന്നു. നിരവധി സമിതികളില്‍ അദ്ദേഹം ഇതിനെതിരായി സംസാരിച്ചു. വിശുദ്ധനെ പിന്താങ്ങിയവരെയെല്ലാം ചക്രവര്‍ത്തി നാടുകടത്തിയെങ്കിലും വിശുദ്ധന്റെ മുന്‍പില്‍ ഭക്തിയോടു കൂടി നില്‍ക്കുവാന്‍ മാത്രമാണ് ചക്രവര്‍ത്തിക്ക് കഴിഞ്ഞത്.

അല്‍സെസ്, ബുര്‍ഗുണ്ടി, ലോറൈന്‍, കൂടാതെ ഇറ്റലിയുടെ നിരവധി പ്രദേശങ്ങളില്‍ വിശുദ്ധന്‍ സുവിശേഷ പ്രഘോഷണം നടത്തി. ഈ അവസരങ്ങളില്‍ നിരവധി അത്ഭുതങ്ങള്‍ വിശുദ്ധന്‍ പ്രവര്‍ത്തിച്ചിട്ടുള്ളതായി പറയപ്പെടുന്നു.

 


Comment As:

Comment (0)