ഫ്രാൻസീസ് പാപ്പയുടെ ജീവിതത്തെ നിർവചിക്കാനുതകുന്ന ഒരു രൂപക കഥയായി തന്നെ ഇതിനെ വായിച്ചെടുക്കണം
ഫ്രാൻസീസ് പാപ്പയുടെ ജീവിതത്തെ നിർവചിക്കാനുതകുന്ന ഒരു രൂപക കഥയായി തന്നെ ഇതിനെ വായിച്ചെടുക്കണം
2019 ഒക്ടോബർ മാസത്തിലാണ്. ലാറ്റിൻ അമേരിക്കൻ ബിഷപ്പുമാരുടെ ഒരൊത്തു ചേരൽ വത്തിക്കാനിൽ വെച്ച് നടന്നു.Amazonian synod - എന്നാണത് വിശേഷിക്കപ്പെടുന്നത്.
തദ്ദേശജന്യമായ രീതികൾക്കും പരിസ്ഥിതിക്കുമൊക്കെ മുൻഗണന കല്പിച്ചുകൊടുത്തുള്ള ഒത്തു ചേരലായിരുന്നു അത്.
അതിനിടയിൽ സാംസ്ക്കാരിക അനുരൂപണങ്ങളുടെ സൂചനയായി ഏതാനും
ഗോത്രബിംബങ്ങൾ Traspontina യിലെ കാർമ്മലൈറ്റ് ദേവാലയത്തിൽ പ്രദർശിപ്പിച്ചു.
അതിൽ ഏറ്റവും പ്രധാനപ്പെട്ടത് പാച്ചമാമായായിരുന്നു .പെറുവിലെ ഗോത്രങ്ങളിൽ അത് ഒരു ഉർവ്വരതാ സങ്കല്പമാണത്.ഭൂമി മാതാവ് എന്നൊക്കെ നമുക്ക് അർത്ഥം കൽപ്പിക്കാം.
ഗർഭിണിയായ ഒരു നഗ്നസ്ത്രീയായാണ് അവരതിനെ കൊത്തിയിരിക്കുന്നത്.
പോപ്പ് ബഹുദൈവാരാധനയിൽ പങ്കാളിയായി എന്ന ആരോപണം വൈകാതെ സംഭവിക്കും.ജീവനും പ്രകൃതിക്കുമുള്ള സങ്കീർത്തനം മാത്രമായി അതിനെ കണ്ടാൽ മതി എന്നൊക്കെ പള്ളി സൗഹൃദം പറഞ്ഞു നോക്കി.കാര്യമായിട്ട് ഫലിച്ചില്ല.
ദൈവ സംരക്ഷരകരായ രണ്ട് ചെറുപ്പക്കാർ പള്ളിയിൽ പ്രവേശിച്ച് ബിംബങ്ങളെ എടുത്ത് അടുത്തുള്ള ടൈബർ നദിയിലൊഴുക്കി തങ്ങളുടെ ദൈവത്തിന്റെ മാനം കാത്തു!
കലയിലും ജീവിതത്തിലുമൊക്കെ ഘോഷിക്കപ്പെടുന്ന പോളിഫോണി മതത്തിൽ മാപ്പില്ലാത്ത പാപമാണ്.
വല്ലാതെ ഉലഞ്ഞു പോയി ആ മനുഷ്യൻ.
വൈകാതെ നദിയിൽ നിന്നവ വീണ്ടെടുക്കപ്പെട്ടു.
ഹൃദയഭാരത്തോടെ പോപ്പ് മതാന്ധതയിൽ പെട്ട മനുഷ്യർ നിരന്തരം ലംഘിച്ചുകൊണ്ടിരിക്കുന്ന മാനുഷിക മൂല്യങ്ങൾക്ക് വേണ്ടി ഇനി മാപ്പ് പറയും : As bishop of this dioces I ask forgiveness from those who have been offended by this gesture.
നിങ്ങൾ പോകുന്നിടത്തൊക്കെ അവർ നിങ്ങൾക്ക് വിളമ്പി തരുന്നത് ഭക്ഷിക്കുക എന്നരുൾ ചെയ്ത ഒരാളുണ്ടായിരുന്നു.യേശുവാണത് !
പല അടരുകളുള്ള സാംസ്കാരിക സങ്കലത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പഴക്കമുള്ള
പാഠമാണത്.
ഭക്ഷണം സംസ്ക്കാരത്തിന്റെ നടുത്തുണ്ടാണ്.
അത്തരം ഭംഗികളൊന്നും മൂന്ന് നൂറ്റാണ്ടിനപ്പുറം നീണ്ടില്ല.
തങ്ങൾ എത്തി ചേർന്ന ദേശങ്ങളിലെ ആരാധന രീതികളെ ഫെറ്റീഷ് (an object worshipped, especially because a spirit is supposed to lodge in it ) എന്ന് വിളിച്ച് അപമാനിക്കുകയായിരുന്നു പൊതുവെ ഉള്ള രീതി.
രണ്ട് സഹസ്രാബ്ദങ്ങൾക്കിപ്പുറം ചെറിയ ചെറിയ സൂചനകളിലൂടെ അതിന് അനുതാപ ശുശ്രൂഷ ചെയ്യാനാണ് പാപ്പ ശ്രദ്ധിച്ചത്. അതു പോലും പിടുത്തം കിട്ടാത്ത മനുഷ്യർ എത്ര അടഞ്ഞവരാണ്.പുതുക്കി പണിയാത്ത ദൈവം ചെകുത്താനായി മാറുമെന്ന് പറഞ്ഞത് നമ്മുടെ ഭാഷയിൽ ആനന്ദാണ്.
അവരെ ഉള്ളിൽ കണ്ടു കൊണ്ടാണ് സ്ലോവാക്യ സന്ദർശിക്കുമ്പോൾ ഇങ്ങനെ പറഞ്ഞത്. തന്റെ തന്നെ സമൂഹത്തിൽ പെട്ട വൈദികരോട് സംസാരിക്കുമ്പോഴായിരുന്നു അത്.സുഖമാണോ എന്ന ചോദൃത്തിന് മറുപടിയായിട്ട് ,ജീവിച്ചിരിക്കുന്നു, ചിലർ ഞാൻ മരിക്കണമെന്ന് കരുതുമ്പോൾ പോലും !
അതത്ര ഫലിതമായിരുന്നില്ല.ഉണ്ടെങ്കിൽ തന്നെ ഷേവിംഗ് റേസിലെ പതപോലെയാണ്.നാലു വർഷം മുമ്പൊരു സെപ്റ്റംബറിലായിരുന്നു അത്.
യേശുവിന്റെ കരുണയിലേക്ക് തിരിഞ്ഞു നടക്കുകയെല്ലാതെ സഭയുടെ മുമ്പിൽ വേറൊരു ഭാവിയില്ലെന്ന് അയാൾ കരുതി.അങ്ങനെ ഉറ്റവരുടെ ഇടയിൽ അനഭിമതനായി. യേശുവിനെക്കുറിച്ച് പ്രവചനങ്ങൾ പറയുന്ന വൈരുദ്ധ്യത്തിന്റെ ചിഹ്നമെന്ന വിശേഷണം അയാൾക്കും ഏതൊക്കെയോ അനുപാതങ്ങളിൽ വഴങ്ങും.മനുഷ്യനിലേക്ക് നോക്കൂ എന്നാണ് പല രീതികളിൽ അയാൾ പറയാൻ ശ്രദ്ധിച്ചത്. പണ്ട് മെക്സിക്കോയിൽ ഒരു വംശം അടിമുടി തുടച്ചു മാറ്റപ്പെട്ടു.യാഹി വംശമായിരുന്നു അത്. ഒരാൾ എങ്ങനെയോ രക്ഷപ്പെട്ടു.എന്നാൽ
അയാൾക്ക് പേരില്ല.ആ വംശത്തിന്റെ രീതിയനുസരിച്ച് ഒരാൾക്ക് സ്വയം പേരു പറഞ്ഞ് പരിചയപ്പെടുത്താനാവില്ല.അതിനൊരാൾ ഇനിയില്ലാത്തത് കൊണ്ട് അയാൾക്ക് നിശ്ശബ്ദനായി നിൽക്കേണ്ടി വന്നു.നരവംശ ശാസ്ത്രഞ്ജൻമാർ അയാളെ ഇഷി എന്നു വിളിച്ചു(1861 – March 25, 1916) .യാനഭാഷയിൽ മനുഷ്യനെന്ന് മാത്രം അർത്ഥം.
വെറും മനുഷ്യൻ/ വെറുതെ മനുഷ്യൻ.മറ്റൊന്നും ഇനി ആരായേണ്ടതില്ലെന്ന് ഒരു മിന്നൽ വെളിച്ചത്തിന്റെ വരപ്രസാദം അയാൾക്കുണ്ടായി.
നമ്മുടെ ദേശത്തിന്റെ ഗുരുവിന് അയാൾ വാക്കിന്റെ പ്രണാമമർപ്പിക്കുന്നത് സുജനമര്യാദ കൊണ്ടാണെന്ന് നിങ്ങൾ കരുതുന്നുണ്ടോ.?
തന്റെ അടയാള പദമായി അയാൾ വത്തിക്കാനിലേക്ക് കൊണ്ടു വന്നത് ബ്യൂണസ് ഐറിസിൽ മെത്രാനായി മാറിയപ്പോൾ സ്വീകരിച്ച അതേ വാക്യമാണ്.
miserando atque eligendo,കരുണയോടെ നോക്കി വിളിച്ചു എന്ന് സാരം. സുവിശേഷത്തിൽ ചുങ്കം പിരിച്ചിരുന്ന മാത്യുവിലേക്ക് യേശുവെത്തിയ പാഠഭാഗത്തെ വിശുദ്ധ ബീഡ് വായിച്ചെടുത്ത രീതിയായിരുന്നു അത്.
പതിനേഴാം വയസ്സിൽ മാത്യുവിന്റെ തിരുന്നാൾ ദിനത്തിലാണ് ജീവിതം യേശു പാദങ്ങളിൽ അർപ്പിക്കാൻ ഉതകുന്ന വിധത്തിൽ അയാൾക്കൊരു സ്നേഹാനുഭവം ഉണ്ടായത്. തന്നിലേക്കെത്തിയ കരുണയ്ക്ക് ശിഷ്ടജീവിതം കൊണ്ടയാൾ ചുങ്കം കൊടുക്കുകയായിരുന്നു.
അവസാനത്തോളം.
കരുണയായിരുന്നു അയാളുടെ ഇഷ്ടപദം. സംഭാഷണങ്ങളിലും പ്രഭാഷണങ്ങളിലും ആ പദം ആവർത്തിച്ചു കൊണ്ടേയിരുന്നു...
കുടിയേറ്റത്തിന്റെ പശ്ചാത്തലമുള്ള ഒരാളെന്ന നിലയിൽ അയാൾ പല കാരണങ്ങൾ കൊണ്ട് കാല് വെന്ത നായയെപ്പോലെ ഓടുന്ന മനുഷ്യരിലേക്ക് ഏകാഗ്രമായി. അവർക്കൊരോരുത്തർക്കും പേരും മുഖവുമുണ്ടെന്ന് പറഞ്ഞ് നമ്മളെ ശകാരിച്ചു. തന്നെ സന്ദർശിക്കാൻ വന്ന മറ്റൊരു ദേശത്തിലെ ഭരണാധികാരിയോട് അയാളുടെ വസ്ത്രത്തെ പരിഹസിച്ച് ഉറക്കെ ചിരിക്കുന്ന മനുഷ്യരുടെ കാലമായതു കൊണ്ടാവണം അയാൾക്കിത്രയും ചന്തം.
അന്യദേശത്തൊഴിലാളികളെ ബംഗാളിയെന്ന് വിളിക്കുന്ന നമുക്കൊന്നും അയാളെ പിടുത്തം കിട്ടണമെന്നില്ല.
സാങ്കേതികമായി അയാളും ഒരു രാഷ്ട്രത്തിന്റെ അധികാരിയാണ്. 110 ഏക്കർ വിസ്തീർണ്ണവും ഏതാണ്ട് 800 പേർ മാത്രം പാർക്കുന്ന നഗരം അളവിലും ആളിലും ലോകത്തിലെ ഏറ്റവും ചെറിയ പരമാധികാരരാഷ്ട്രമാണ്.
രോഗക്കിടക്കയിൽ പോലും ഗാസയിൽ ചിതറി വീഴുന്ന മനുഷ്യരെ കുറിച്ച് വ്യാകുലപ്പെട്ടു കൊണ്ടേയിരുന്നു.ഞങ്ങൾ അനാഥരായി എന്നാണ് ഗാസയിൽ നിന്ന് ഇപ്പോൾ കേൾക്കുന്ന വിഷാദം.കഴിഞ്ഞ ദിവസത്തെ ഒരു ബി ബി സി വാർത്തയുടെ ശീർഷകം അതായിരുന്നു.
ന്യൂനപക്ഷത്തോടൊപ്പം നിൽക്കുന്നതാണ് ശരിയെന്ന് തിരിച്ചറിയുമ്പോളാണ് ഒരാൾ പൊളിറ്റക്കലാവുന്നത്. എണ്ണം കൊണ്ടല്ല അത് നിശ്ചയിക്കുന്നത്.കൂട്ടത്തിൽ സ്വാധീനവും ബലവും കുറഞ്ഞത് ആരാണോ അവരോടൊപ്പം ആയിരിക്കുക. നാൽപതു പേരുള്ള ഒരു ഏകാധ്യപക വിദ്യാലയത്തിലും കുട്ടികൾ തന്നെയാണ് ന്യൂനപക്ഷം!ഏതിലും എവിടെയും
അതിലാണയാൾ ഏറ്റവും ശ്രദ്ധിച്ചത്. സുവിശേഷ ഭാഷയിൽ ഗലീലിയൻ പ്രഭവത്തെ തിരിച്ചു പിടിക്കുക.ഗലീലിയ കടലോരമാണ്. ദേശത്തിന്റെ വിളുമ്പാണത്. അവിടെ നിന്നാണ് അത് ആരംഭിച്ചത്. അവിടെ നിന്നാണ് അത് അകന്നു പോയത്. .
മടങ്ങി വരു എന്നാണയാൾ ഒരു വ്യാഴവട്ടമായി പറഞ്ഞു കൊണ്ടിരിക്കുന്നത്.ദരിദ്രരുടെ എളിയ സഭയെന്നയാൾ സഭയെ പുനർ നിർവചിച്ചു.അതിനെ മിനുക്കി കൊണ്ടിരിക്കുകയാണ് പഞ്ച ഭൂതങ്ങളിലേക്ക് ഇപ്പോൾ അലിഞ്ഞ് പോകുന്ന ഒരാൾക്കുള്ള കുലീന തർപ്പണം.
കടപ്പാട് : ഫാ . ബോബി ജോസ്