അംഗീകാരമില്ലാത്ത നഴ്സിങ് കോളേജുകളിൽ പ്രവേശനം; കർണാടകത്തിൽ മലയാളി വിദ്യാർത്ഥികൾ തട്ടിപ്പിനിരയായി

കോട്ടയം: കർണാടകയില്‍ നഴ്സിങ് കൗണ്‍സിലിന്റെ അംഗീകാരമില്ലാത്ത കോളേജുകളില്‍ അഡ്‌മിഷനെടുത്ത നൂറിലധികം മലയാളി വിദ്യാർത്ഥികള്‍ തട്ടിപ്പിനിരയായി.

കേരളത്തിലെ വിവിധ ജില്ലകളില്‍നിന്നായി ഏജൻസികള്‍ മുഖേനയും നേരിട്ടും കർണാടകയിലെ ചില കോളേജുകളില്‍ അഡ്മിഷൻ നേടിയ വിദ്യാർഥികളുടെ പഠനമാണ് ദുരിതത്തിലായത്‌.

2023 ഒക്‌ടോബറില്‍ അഡ്മിഷൻ നേടിയ വിദ്യാർഥികള്‍ ഒരു സെമസ്റ്റർ പഠനം പൂർത്തിയാക്കിയപ്പോഴാണ്‌ കോളേജിന് നഴ്‌സിങ്‌ കൗണ്‍സിലിന്റെ അംഗീകാരമില്ലെന്ന് അറിയുന്നത്. നിശ്‌ചിത മാനദണ്ഡങ്ങള്‍ ഇല്ലാത്തതിനാല്‍ പല കോളേജുകളുടേയും അംഗീകാരം ഐ.എൻ.സി. പിൻവലിച്ചിരുന്നു.

ഇത് മറച്ചുവെച്ചാണ്‌ ചില ഏജൻസികള്‍ വിദ്യാർഥികളെ തട്ടിപ്പിനിരയാക്കിയത്‌. ഐ.എൻ.സി. അംഗീകാരമില്ലെന്നറിഞ്ഞതോടെ നിരവധി വിദ്യാർഥികള്‍ പഠനം നിർത്തി. നഴ്സിങ് പഠനം പാതിവഴിയില്‍ നിർത്തിയവർക്ക്‌ നിർത്തിയവർക്ക്‌ സർട്ടിഫിക്കറ്റ് തിരികെ കിട്ടണമെങ്കില്‍, കോഴ്സിന്റെ മുഴുവൻ ഫീസും അടയ്ക്കണമെന്നാണ് കോളേജധികൃതർ പറയുന്നത്‌. പണവും സർട്ടിഫിക്കറ്റും തിരികെ നല്‍കണമെന്നാവശ്യപ്പെട്ട്‌ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്‌ വിദ്യാർഥികള്‍.

തട്ടിപ്പ് മനസ്സിലാക്കിയ വിദ്യാർഥികള്‍ സർട്ടിഫിക്കറ്റുകള്‍ തിരികെ നല്‍കാൻ ആവശ്യപ്പെട്ടപ്പോഴും, നാലുവർഷത്തെ കോഴ്സിന്റെ മുഴുവൻ ഫീസ് അടയ്ക്കാനായിരുന്നു നിർദേശം. അടച്ച തുക നഷ്ടപ്പെടുമെന്ന ഭയത്തില്‍ പഠനം തുടരുന്നവരുമുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m