പെരുമഴയിൽ എട്ട് മരണം, വെള്ളിയാഴ്ച കാലവർഷമെത്തും; അതുവരെ വേനൽ മഴ

തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച കാലവർഷം എത്താനിരിക്കെ, അതുവരെ ശക്തമായ വേനല്‍ മഴ തുടർന്നേക്കും. തെക്കൻ, മദ്ധ്യ ജില്ലകളിലാകും കൂടുതല്‍.

ഇന്നലത്തെ കനത്ത മഴയില്‍ വ്യാപക നാശനഷ്ടം. നൂറുകണക്കിന് വീടുകള്‍ വെള്ളത്തില്‍ മുങ്ങി. നിരവധി വീടുകള്‍ തകർന്നു. മഴക്കെടുതിയില്‍ എട്ടുപേർ മരിച്ചു.

തിരുവനന്തപുരം മുതലപ്പൊഴിയില്‍ വള്ളംമറിഞ്ഞ് അഞ്ചുതെങ്ങ് സ്വദേശി എബ്രഹാം റോബർട്ട്(60), ആലപ്പുഴയില്‍ തെങ്ങുവീണ് കൊയ്പ്പള്ളി കാരാഴ്മയില്‍ ഡി.അരവിന്ദ് (30), എറണാകുളം വേങ്ങൂരില്‍ തോട്ടില്‍ കുളിക്കാനിറങ്ങിയ ഐക്കരകുടിയില്‍ എല്‍ദോസ്(16), കാഞ്ഞങ്ങാട് അരയിപ്പുഴയില്‍ കുളിക്കാനിറങ്ങിയ മുഹമ്മദ് സിനാൻ(16), കോട്ടയം വേമ്ബനാട്ടുകായലില്‍ വള്ളംമറിഞ്ഞ് ചെമ്ബ് സ്വദേശി സദാനന്ദൻ(58), കനത്ത മഴയില്‍ കാഴ്ച മങ്ങിയതുമൂലം കണ്ണൂർ മാഹി ബൈപ്പാസില്‍ നിറുത്തിയിട്ടിരുന്ന ലോറിയില്‍ കാറിടിച്ച്‌ ആലപ്പുഴ സ്വദേശി ജയപ്രസാദ്, പുഴയില്‍ വീണ് ഇടുക്കി മറയൂർ ചെമ്ബുകുളം രാജൻ (74) എന്നിവരാണ് മരിച്ചത്. കഴിഞ്ഞദിവസം കിള്ളിയാറ്റില്‍ ഒഴുക്കില്‍പെട്ട് കാണാതായ തിരുവനന്തപുരം മുക്കോല വയക്കോണം സ്വദേശി കെ.അശോകന്റെ മൃതദേഹം കണ്ടെത്തി.

എറണാകുളം നഗരം, കളമശേരി, പശ്ചിമകൊച്ചി പ്രദേശങ്ങളിലെ നൂറുകണക്കിന് വീടുകളിലടക്കം വെള്ളംകയറി. എഴുത്തുകാരി ഡോ.എം.ലീലാവതിയുടെ വീട്ടില്‍ വെള്ളംകയറി പുസ്തകങ്ങള്‍ നശിച്ചു. കോട്ടയത്ത് രണ്ടിടത്തുണ്ടായ ഉരുള്‍പൊട്ടലില്‍ വീടുകള്‍ തകർന്നു. ഫോർട്ട് കൊച്ചിയില്‍ കെ.എസ്.ആർ.ടി.സി ബസിലേക്ക് മരംവീണ് യാത്രക്കാരിക്ക് പരിക്കേറ്റു. വർക്കല ബലിമണ്ഡപത്തിനടുത്ത് കുന്നിന്റെ ഒരുഭാഗം ഇടിഞ്ഞു. തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്കൂളില്‍ ബസിന് മുകളിലേക്ക് മരം വീണു.

എറണാകുളത്ത് കളമശേരിയിലുള്‍പ്പെടെ ഇന്നലെയുണ്ടായ തീവ്രമഴയ്ക്ക് കാരണം മേഘ വിസ്‌ഫോടനം. രാവിലെ 9.30 മുതല്‍ 10.30വരെ പെയ്തത് 103 മില്ലി മീറ്റർ മഴയെന്ന് കുസാറ്റ് റാഡാർ കേന്ദ്രത്തിലെ മഴ മാപിനിയില്‍ രേഖപ്പെടുത്തി. ഒരുമണിക്കൂറില്‍ ചുരുങ്ങിയ പ്രദേശത്ത് 100 മില്ലി മീറ്റർ മഴ പെയ്യുന്നതാണ് മേഘവിസ്‌ഫോടനം.

ഇന്ന് മുന്നറിയിപ്പ്

ഓറഞ്ച് അലർട്ട്

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം

യെല്ലോ അലർട്ട്

തിരുവനന്തപുരം, കൊല്ലം, ഇടുക്കി, തൃശ്ശൂർ


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group