കർണാടകയിലെ മതപരിവർത്തന നിരോധന നിയമം പിൻവലിക്കാനുള്ള തീരുമാനം അഭിനന്ദനാർഹം: കെസിബിസി ജാഗ്രത കമ്മീഷൻ

കർണ്ണാടകയിൽ ബിജെപി മന്ത്രിസഭ 2022 ൽ നടപ്പാക്കിയ മതപരിവർത്തന നിരോധന നിയമം പിൻവലിക്കാൻ പുതിയ സർക്കാർ എടുത്ത തീരുമാനം സ്വാഗതാർഹമാണ്. ബിജെപി ഭരിക്കുന്ന വിവിധ സംസ്ഥാനങ്ങളിൽ ഇതിനകം നടപ്പാക്കപ്പെട്ടു കഴിഞ്ഞിരിക്കുന്ന മതപരിവർത്തന നിരോധന നിയമങ്ങളിൽ കൂടുതൽ ദുരുപയോഗിക്കപ്പെടാൻ ഇടയുള്ള വ്യവസ്ഥകൾ കർണ്ണാടകയിലെ നിയമത്തിൽ ഉൾപ്പെടുത്തപ്പെട്ടിരുന്നു എന്നുള്ളതാണ് വാസ്തവം. കർണ്ണാടകയിൽ ഉൾപ്പെടെ പ്രസ്തുത നിയമം നടപ്പാക്കപ്പെട്ടു കഴിഞ്ഞിരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും നിയമത്തിലെ വിവിധ വകുപ്പുകൾ ദുരുപയോഗം ചെയ്തുകൊണ്ടുള്ള ഒട്ടനവധി വ്യാജ പരാതികൾ രജിസ്റ്റർ ചെയ്യപ്പെടുകയുണ്ടായിട്ടുണ്ട്. ക്രൈസ്തവ സ്ഥാപനങ്ങൾക്കെതിരെ ആക്രമണം അഴിച്ചുവിടാനും വൈദികരെയും സന്യസ്തരെയും കയ്യേറ്റം ചെയ്യാനും ചിലർ ഈ നിയമത്തെ മറയാക്കിയിട്ടുള്ള ഒട്ടേറെ സന്ദർഭങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യയുടെ ഭരണഘടന ഉറപ്പുനൽകുന്ന മത സ്വാതന്ത്ര്യത്തെ നിരാകരിക്കുന്നതോടൊപ്പം, ഒട്ടേറെ നിരപരാധികളെ കേസുകളിൽ അകപ്പെടുത്താനും കാരണമായിരിക്കുന്ന മതപരിവർത്തന നിരോധന നിയമങ്ങൾ ഹിന്ദുത്വ വർഗ്ഗീയ സംഘടനകൾ തങ്ങളുടെ സ്ഥാപിത താൽപ്പര്യങ്ങൾക്കു വേണ്ടി വ്യാപകമായി ദുരുപയോഗിച്ചുകൊണ്ടിരിക്കുന്നു എന്നുള്ളത് വ്യക്തമാണ്. ഇത്തരമുള്ള കരിനിയമങ്ങൾ ഇന്ത്യയുടെ ജനാധിപത്യ വ്യവസ്ഥിതിക്ക് കളങ്കവും ഭരണഘടനയ്ക്ക് വിരുദ്ധവുമാണ്. ഇന്ത്യയിലെ മതേതര സമൂഹത്തിന്റെ സുസ്ഥിതിയും ഭാവിയും സമുദായങ്ങൾ തമ്മിലുള്ള ഐക്യം പരിപോഷിപ്പിക്കേണ്ടതും കണക്കിലെടുത്ത് മതപരിവർത്തന നിരോധന നിയമങ്ങൾ പിൻവലിക്കാൻ മറ്റു സർക്കാരുകളും തയ്യാറാകണം.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group