എയ്ഡഡ് സ്കൂൾ നിയമനങ്ങൾ പി.എസ്.സിക്ക് വിടണമെന്ന് ഖാദർ കമ്മിറ്റി

തിരുവനന്തപുരം: സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിലെ നിയമനം പി.എസ്.സിക്ക് വിടണമെന്ന് ഡോ.എം.എ. ഖാദർ അധ്യക്ഷനായ കമ്മിറ്റി റിപ്പോർട്ടിന്‍റെ രണ്ടാം ഭാഗത്തില്‍ നിർദേശം.

മികച്ച അധ്യാപകരെ ഉറപ്പാക്കണമെങ്കില്‍ അധ്യാപന അഭിരുചിയുള്ളവരെ കണ്ടെത്തി നിയമിക്കാൻ കഴിയണം. നിയമനത്തില്‍ ഭരണഘടനാപരമായ സാമൂഹികനീതി ഉറപ്പാക്കാൻ എയ്ഡഡ് സ്കൂളുകള്‍ അടക്കം സർക്കാർ ശമ്ബളം നല്‍കുന്ന മുഴുവൻ വിദ്യാലയങ്ങളിലെയും നിയമനം പി.എസ്.സിക്ക് വിടേണ്ട കാര്യം ഗൗരവമായി പരിഗണിക്കണമെന്നാണ് റിപ്പോർട്ട് പറയുന്നത്. റിപ്പോർട്ടിലെ നിർദേശങ്ങള്‍ ഓരോന്നും പരിശോധിച്ച്‌ തീരുമാനമെടുക്കണമെന്ന വ്യവസ്ഥയിലാണ് മന്ത്രിസഭ തത്ത്വത്തില്‍ അനുമതി നല്‍കിയത്.

സമയ ബന്ധിതമായും അധ്യാപക അഭിരുചി അടക്കമുള്ളകാര്യങ്ങള്‍ അഭിമുഖീകരിച്ചും നിയമനം നടത്താനായി അധ്യാപക നിയമനത്തിനായി പ്രത്യേക ടീച്ചർ റിക്രൂട്ട്മെന്‍റ് ബോർഡ് രൂപവത്കരിക്കുന്നതിനുള്ള സാധ്യത ആരായാനും റിപ്പോർട്ടില്‍ പറയുന്നു. ഇതിനായുള്ള ബോർഡ് പി.എസ്.സി ആന്തരികമായി രൂപവത്കരിക്കുകയോ സ്വതന്ത്രസംവിധാനം എന്നനിലയില്‍ രൂപവത്കരിക്കുകയോ ആവാം.

എയ്ഡഡഡ് സ്കൂള്‍ നിയമനം പി.എസ്.സിക്ക് വിടണമെന്ന ചർച്ച പൊതുസമൂഹത്തില്‍ ശക്തിപ്പെടുകയും ദലിത്-പിന്നാക്ക സംഘടനകള്‍ ഉള്‍പ്പെടെ ശക്തമായി ഉന്നയിക്കുകയും ചെയ്യുന്നതിനിടെയാണ് ഇതുവഴിക്കുള്ള നിർദേശം മന്ത്രിസഭ അംഗീകരിച്ച റിപ്പോർട്ടില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഒന്നര വർഷത്തിലേറെ മുമ്ബ് സമർപ്പിച്ച റിപ്പോർട്ട് കഴിഞ്ഞ ദിവസമാണ് പുറത്തുവരുന്നത്.

എയ്ഡഡ് സ്കൂളുകളില്‍ മാനേജർമാർ ഇഷ്ടപ്രകാരം നിയമനം നടത്തുന്ന രീതി മാറ്റണമെന്നും നിർദേശിച്ചിട്ടുണ്ട്. ഒഴിവുള്ള തസ്തികകളുണ്ട് എന്ന് വിദ്യാഭ്യാസാധികാരികള്‍ നോട്ടിഫൈ ചെയ്താല്‍ മാത്രമേ മാനേജർ നിയമനം നടത്താവൂ. കുട്ടികളുടെ എണ്ണം ആറാം പ്രവൃത്തി ദിവസം കണക്കാക്കി എല്ലാ സ്കൂളുകളും ഡിജിറ്റല്‍ സംവിധാനം വഴി സർക്കാറിനെ അറിയിക്കുകയും വിജ്ഞാപനം വരുന്ന മുറക്ക് യോഗ്യരായവരെ നിയമിക്കുന്ന രീതിയില്‍ ചട്ടങ്ങള്‍ പരിഷ്കരിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.

തസ്തിക നിർണയത്തിന് മൂന്നു വർഷത്തിലൊരിക്കല്‍ റിവ്യൂ

മൂന്നുവർഷത്തിലൊരിക്കല്‍ ഓരോ വിദ്യാലയത്തിലുമുള്ള കുട്ടികളുടെ എണ്ണം വിലയിരുത്തി അധ്യാപക തസ്തിക സംബന്ധിച്ച്‌ റിവ്യൂ നടത്താൻ റിപ്പോർട്ട് നിർദേശിക്കുന്നു. ഇതിനായി ജില്ലയിലെ സ്കൂള്‍ വിദ്യാഭ്യാസ മേധാവി അധ്യക്ഷനായുള്ള ഉദ്യോഗസ്ഥർ മാത്രമടങ്ങുന്ന മൂന്നംഗ സമിതിയെ നിയോഗിക്കണം. റവന്യൂ ജില്ല ഓഫിസിലെ എ.എ, പ്രദേശത്തെ സ്കൂള്‍ എജുക്കേഷൻ ഓഫിസർ എന്നിവർ അംഗങ്ങള്‍ ആകാം.

ഒരു എല്‍.പി സ്കൂളില്‍ പരമാവധി 250 വരെ വിദ്യാർഥികളാവാം. യു.പി വിഭാഗത്തില്‍ 300 വരെ വിദ്യാർഥികളാവാം. എട്ടു മുതല്‍ 10 വരെയുള്ള വിഭാഗത്തില്‍ 500 വരെ കുട്ടികളാവാം. 11 – 12 വിഭാഗത്തില്‍ പരമാവധി 450 വിദ്യാർഥികളാവാം. അധിക ഡിവിഷൻ അനുവദിക്കാനും ഡിവിഷൻ കളയാനുമുള്ള എ.ഇ.ഒയുടെയും ഡി.ഇ.ഒയുടെയും അധികാരം എടുത്തുകളയണമെന്നും റിപ്പോർട്ട് നിർദേശിക്കുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m