ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വിപുലമായ നിരീക്ഷണ സംവിധാനങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം 2122 കാമറകള്‍ ഉപയോഗിച്ച് തത്സമയ നിരീക്ഷണം നടത്തിവരുന്നതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗള്‍ അറിയിച്ചു.
മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസിലും ജില്ലകളിലും സജ്ജമാക്കിയിട്ടുള്ള കണ്‍ട്രോള്‍ റൂമുകളില്‍ ദൃശ്യങ്ങള്‍ നിരന്തരം നിരീക്ഷിക്കുന്നുണ്ട്.
സംസ്ഥാനത്തെ ചെക്ക്പോസ്റ്റുകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍, പെരുമാറ്റചട്ട ലംഘനം കണ്ടെത്തുന്നതിനുള്ള ഫ്ലയിംഗ് സ്ക്വാഡുകള്‍, സ്റ്റാറ്റിക് സർവ്വെയിലൻസ് ടീം എന്നിവയുടെ വാഹനങ്ങളില്‍ ഘടിപ്പിച്ചിട്ടുള്ള ക്യാമറകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ തുടങ്ങി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു നടക്കുന്ന പ്രധാന പ്രവർത്തനങ്ങളെല്ലാം തത്സമയം നിരീക്ഷിക്കും.
20 ലോക്സഭാ മണ്ഡലങ്ങളിലെ ആർ.ഒമാരുടെ കീഴില്‍ സജ്ജമാക്കിയിട്ടുള്ള കണ്‍ട്രോള്‍ റൂമുകളിലും ദൃശ്യങ്ങള്‍ നിരീക്ഷിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് പരിശീലനം നല്‍കുന്ന കേന്ദ്രങ്ങളില്‍ 391 കാമറകള്‍ സ്ഥാപിച്ചു. നാമനിർദേശ പത്രിക സമർപ്പിക്കുന്ന കാലയളവില്‍ എല്ലാ വരണാധികാരികളുടെയും ഓഫീസുകളുമായി ബന്ധപ്പെടുത്തി 187 കാമറകള്‍ സ്ഥാപിച്ച് നിരീക്ഷണം നടത്തിയിരുന്നു.
അവശ്യ സർവീസ് വിഭാഗത്തിലുള്ളവർക്കും ഉദ്യോഗസ്ഥർക്കുമായി പോസ്റ്റല്‍ വോട്ടിങ് സൗകര്യം ഒരുക്കുന്ന കേന്ദ്രങ്ങളില്‍ തത്സമയ നിരീക്ഷണ സംവിധാനം ഒരുക്കിയിട്ടുണ്ട്. പോളിങ് സാമഗ്രികളുടെ വിതരണ കേന്ദ്രങ്ങളിലും പോളിങ് ദിവസം ബൂത്തുകളിലും കാമറകള്‍ സ്ഥാപിച്ച് തത്സമയ നിരീക്ഷണം നടത്തും. സ്ട്രോംഗ് റൂമുകളിലും വോട്ടെണ്ണല്‍ കേന്ദങ്ങളിലും ഇതേ രീതിയില്‍ നിരീക്ഷണ സംവിധാനം ഒരുക്കും. സുതാര്യവും സുരക്ഷിതവുമായി തെരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള ക്രമീകരണങ്ങളുടെ ഭാഗമായാണ് തത്സമയ നിരീക്ഷണ സംവിധാനങ്ങള്‍ ഒരുക്കിയതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group