കമ്മ്യൂണിസ്റ്റ് ഭരണകാലത്ത് രക്തസാക്ഷിയായ വൈദികനെ വാഴ്ത്തപ്പെട്ട നിരയിലേക്ക് ഉയര്‍ത്തി

ക്രിസ്തു വിശ്വാസത്തെ പ്രതി കമ്മ്യൂണിസ്റ്റ് ഭരണകാലത്ത് പോളണ്ടില്‍ രക്തസാക്ഷിത്വം വരിച്ച വൈദികനായ മിഹാവു റപാത്സിനെ വാഴ്ത്തപ്പെട്ട പദത്തിലേക്ക് ഉയര്‍ത്തി.

പോളണ്ടിലെ ക്രാക്കോവിൽ, ലഗേവ്നിക്കി ദൈവ കരുണയുടെ ദേവാലയത്തിൽ നടന്ന തിരുക്കര്‍മ്മങ്ങള്‍ക്ക് ഫ്രാന്‍സിസ് പാപ്പയുടെ പ്രതിനിധിയായി വിശുദ്ധരുടെ നാമകരണ നടപടികൾക്കായുള്ള സംഘത്തിൻറെ അധ്യക്ഷൻ കർദ്ദിനാൾ മർസെല്ലൊ സെമെരാറോ മുഖ്യകാര്‍മ്മികനായി.

1904 സെപ്റ്റംബർ 14-ന് പോളണ്ടിലെ ക്രക്കോവ് നഗരത്തിലുള്ള ടെൻഷ്യൻ എന്ന സ്ഥലത്തായിരുന്നു മിഹാവുവിന്റെ ജനനം. 1926-ൽ ക്രാക്കോവിലെ സെമിനാരിയിൽ വൈദിക പരിശീലനം ആരംഭിച്ച അദ്ദേഹം 1931 ഫെബ്രുവരി 1-ന് പൗരോഹിത്യം സ്വീകരിച്ചു. പോവ്ക്കിയിലെ ഇടവകയിൽ സഹവികാരിയായി അജപാലന ദൗത്യത്തിനും തുടക്കമിട്ട റപാത്സ് രണ്ടുവർഷത്തിനു ശേഷം റയിത്സ എന്ന സ്ഥലത്ത് സേവനത്തിനായി നിയുക്തനായി. 1937-ൽ പോവ്ക്കിയിലെ ഇടവകയുടെ ചുമതലയുമായി അവിടെ തിരിച്ചെത്തി. എന്നാൽ 1939-ൽ ജർമ്മൻ ആധിപത്യവേളയിൽ അജപാലന പ്രവർത്തനങ്ങൾ അദ്ദേഹത്തിന് പരിമിതമാക്കേണ്ട സാഹചര്യമുണ്ടായി. യുദ്ധാനന്തരം കമ്മ്യൂണിസ്റ്റ് ആധിപത്യത്തിൻ കീഴിലായ പോളണ്ടിൽ ഭരണ നേതൃത്വം വിശ്വാസത്തിനെതിരെ തിരിഞ്ഞു. കത്തോലിക്കാ സഭയ്ക്കെതിരെയായിരിന്നു പോളിഷ് ഭരണകൂടത്തിന്റെ പോരാട്ടം. 1946 മെയ് 11-ന് ഇരുപതോളം പേരടങ്ങിയ ഒരു സായുധ സംഘം പോവ്ക്കിയിലെ വൈദിക മന്ദിരത്തിലെത്തി. മൈക്കിൾ റപാത്സിനെ വനത്തിലേക്കാണ് പിടിച്ചുകൊണ്ടു പോയത്. വൈകാതെ നാല്‍പ്പത്തിയൊന്നുകാരനായ വൈദികന് നേരെ കമ്മ്യൂണിസ്റ്റ് അധികാരികൾ നിറയൊഴിച്ചു കൊലപ്പെടുത്തുകയായിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group