നിര്‍മ്മിത ബുദ്ധി മനുഷ്യനെ കൊന്നു?; യുക്രെയിനിനെതിരെ എ.ഐ റഷ്യ പ്രയോഗിച്ചുവെന്ന് റിപ്പോർട്ട്

അനേകം മനുഷ്യരെ കൊല്ലാനുള്ള ശക്തി ഏകദേശം രണ്ടു വർഷത്തിനുള്ളിൽ നിര്‍മിത ബുദ്ധി കൈവരിക്കുമെന്ന് യുകെ പ്രധാനമന്ത്രി റിഷി സുനകിന്റെ ഉപദേശകനായ മാറ്റ് ക്ലിഫോര്‍ഡ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

എന്നാല്‍, ദിവസങ്ങള്‍ക്കകം തന്നെ അത്തരമൊരു റിപ്പോര്‍ട്ട് വന്നതിന്റെ ഞെട്ടലിലാണിപ്പോള്‍ ലോകം. റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍, 15 മാസമായി നീളുന്ന യുക്രെയ്നിനെതിരായ യുദ്ധത്തില്‍ റഷ്യയാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസിന്റെ സഹായത്തോടെ ആദ്യത്തെ നരഹത്യ നടത്തിയത്.

തങ്ങളുടെ എസ്-350 വിത്യാസ് എന്ന വ്യോമ പ്രതിരോധ സംവിധാനം ഒരു യുക്രേനിയൻ വിമാനത്തെ വെടിവച്ചു വീഴ്ത്തിയതായാണ് റഷ്യ അവകാശപ്പെടുന്നത്. ഓട്ടോമാറ്റിക് മോഡില്‍ പ്രവര്‍ത്തിക്കുന്ന എയര്‍ ഡിഫൻസ് സിസ്റ്റം ഒരു അസാധാരണമായ ദൗത്യം പൂര്‍ത്തിയാക്കിയതായി റഷ്യൻ ഉപപ്രധാനമന്ത്രി സ്ഥിരീകരിച്ചു. ഇത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് വഴി നടത്തുന്ന ആദ്യത്തെ കൊലപാതകമാണ്.

എൻ‌വി‌ഒ സോണില്‍ പ്രവര്‍ത്തിക്കുന്ന വിത്യാസ് വിമാനവേധ മിസൈല്‍ സംവിധാനം, ഓപ്പറേറ്റര്‍മാരുടെ ഇടപെടലില്ലാതെ യുക്രേനിയൻ വ്യോമ ടാര്‍ഗറ്റുകള്‍ സ്വയം കണ്ടെത്തുകയും ട്രാക്കുചെയ്യുകയും നശിപ്പിക്കുകയും ചെയ്തുകൊണ്ട് സമാനതകളില്ലാത്ത കഴിവുകള്‍ പ്രകടിപ്പിച്ചതായി മന്ത്രി അറിയിച്ചു. യുദ്ധസാഹചര്യങ്ങളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് ഉപയോഗിച്ച്‌ ഒരു സിസ്റ്റം പൂര്‍ണ്ണമായി യാന്ത്രികമായി പ്രവര്‍ത്തിപ്പിക്കുന്ന ആദ്യത്തെ ഉദാഹരണമായാണ് എസ്-350 വിത്യാസ് വ്യോമ പ്രതിരോധ സംവിധാനത്തെ അടയാളപ്പെടുത്തുന്നത്.

ആഗോളതലത്തില്‍ തന്നെ ഹൈപ്പര്‍സോണിക് മിസൈലുകളെ തടയാനും നശിപ്പിക്കാനും കഴിവുള്ള ഏക സംവിധാനമാണ് തങ്ങളുടെ എയര്‍ ഡിഫൻസ് സിസ്റ്റമെന്ന് റഷ്യ അവകാശപ്പെടുന്നു. ഉക്രെയ്‌നിലെ നിരവധി യുദ്ധവിമാനങ്ങളും ഡ്രോണുകളും ഈ സംവിധാനത്തിന്റെ മിസൈലുകളാല്‍ വെടിവച്ചിട്ടതായും ഉപ പ്രധാനമന്ത്രി വെളിപ്പെടുത്തി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group