”വിശുദ്ധ യൗസേപ്പ് ഊമനാരുന്നോ? ”

”പ്ലസ് ടു ക്കാരി മകളുടേതാണ് ചോദ്യം…
അതും അപ്പനായ
മറ്റൊരു യൗസേപ്പിനോട്‌…!!! വിശുദ്ധ ഗ്രന്ഥം വായിക്കണം….
പഠിക്കണം… നൂറു വാക്കിൽ ഉത്തരമെഴുതാനല്ല…
ഒറ്റവാക്കിൽ പ്രതിബന്ധങ്ങളെ തകർത്തെറിയാൻ എന്നൊക്കെ മകളെ ഉപദേശിച്ചുകൊടുത്തിട്ടുള്ള അപ്പനു നേരെയാണ് ഈ ചോദ്യം….!!! അൽപനേരം ഈ യൗസേപ്പ് ഊമനായി…!!! പിന്നെ പറഞ്ഞു തുടങ്ങി…. ”വിശുദ്ധ ഗ്രന്ഥത്തിൽ പ്രത്യക്ഷപ്പെടുന്നവരൊക്കെ
തങ്ങളുടേതായ റോളുകളിൽ അത്യാവശ്യം സംസാരിക്കുന്നതായിത്തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്….
വി. യൗസേപ്പ് മാത്രം അത്രയും പോലും സംസാരിച്ചു കാണുന്നില്ല….
അതാണ് അവളുടെ സംശയം….
അത് സത്യമാണ്…. സഖറിയാസ്…., എലിസബത്ത്…, യോഹന്നാൻ…., ശിഷ്യന്മാർ…,
എന്തിന്, മുപ്പതു വെള്ളിക്കാശിനുവേണ്ടി ഗുരുവിനെ ഒറ്റിക്കൊടുത്ത യൂദാസിനും….
യേശുവിനെ ചമ്മട്ടികൊണ്ട് അടിപ്പിച്ചതിനുശേഷം ക്രൂശിക്കാൻ വിട്ടുകൊടുക്കുന്നതിന് മുൻപ് വരെ പീലാത്തോസിനു പോലും പറയുവാനുണ്ടായിരുന്നു….. കുരിശിൽ തറച്ച യേശുവിനെ നോക്കി പുരോഹിത പ്രമുഖന്മാർക്കും നിയമജ്ഞർക്കും പരിഹസിച്ച് പറയുവാനുമുണ്ടായിരുന്നു…. പക്ഷേ, യൗസേപ്പ് എന്ന ആ മനുഷ്യൻ മാത്രം ഒന്നും സംസാരിക്കുന്നതായി നാം കാണുന്നില്ല…
അതേസമയം ഒത്തിരി ഒത്തിരി കാര്യങ്ങൾ ചെയ്തിട്ടുണ്ട്…. മറിയത്തിന്റെ പേരിൽ മനമുരുകുന്ന ആ നല്ല മനുഷ്യൻ, അവൾക്കു മാനഹാനി വരുത്താതെ സ്വീകരിച്ചുകൊണ്ടാണ് ഒത്തിരി കാര്യങ്ങളുടെ തുടക്കം കുറിച്ചത് തന്നെ…. പൂർണ്ണ ഗർഭിണിയായ മറിയത്തിനു വേണ്ടി ബേത് ലഹേമിൽ ”ലേബർ റൂം ”അന്വേഷിച്ച് അലയുന്നു….. സ്വപ്നദർശനത്തിലെ മുന്നറിയിപ്പ് അനുസരിച്ച് മറിയത്തെയും ശിശുവിനെയും സ്വദേശത്തേക്ക് മടക്കിക്കൊണ്ടു പോകുന്നു… ശിശുവിനെ കർത്താവിനു കാഴ്ച വയ്ക്കാൻ ജെറുസലേമിലേയ്ക്ക് കൊണ്ടു പോകുന്നു….ഈജിപ്തിലേക്ക് ഒളിച്ചോടുന്നു….. മറിയത്തെയും ഉണ്ണീശോയെയും കൂട്ടി ആണ്ടു തോറും പെസഹായ്ക്ക് പോകുന്നു….
മടക്കയാത്രയിൽ ഒരിക്കൽ കാണാതെ പോയ യേശുവിനെ തേടി അലയുന്നു….തന്റെ കുലത്തൊഴിലായ മരപ്പണിയിൽ വ്യാപൃതനാകുന്നു…..യേശുവിനെ മരപ്പണി പഠിപ്പിക്കുന്നു….തിരുക്കുടുംബത്തിന്റെ തലവനായി വർഷങ്ങളോളം യേശുവിനെയും മറിയത്തെയും തീറ്റിപ്പോറ്റി സംരക്ഷിക്കുന്നു…ഇതിനിടയിലൊന്നും ആ മനുഷ്യൻ ഒരക്ഷരം പോലും ഉരിയാടുന്നില്ല…..അതുകൊണ്ട് തന്നെ ചോദ്യം വളരെ പ്രസക്തമാണ്…. ഉള്ളതിനേക്കാൾ കൂടുതൽ ഉണ്ടെന്ന് ഭാവിക്കുന്ന, ചെയ്തതിനേക്കാൾ പറഞ്ഞു പ്രചരിപ്പിക്കുന്ന, ചെയ്യാനുള്ളതിനെപ്പോലും പരസ്യപ്പെടുത്തുന്ന നമുക്ക് മുന്നിൽ
വി. യൗസേപ്പ് ഊമനാണ്….. ഊമനായിരുന്നെന്ന് നീ വാദിക്കുമ്പോൾ മറിച്ചാണെന്ന് തെളിയിക്കാൻ എന്റെ കയ്യിലെ വിശുദ്ധ ഗ്രന്ഥത്തിലോ, ചരിത്ര പുസ്തകങ്ങളിലോ രേഖകളില്ല……പക്ഷേ, നിശബ്ദമായ സേവനം കാഴ്ചവച്ച്, കഥയുടെ അവസാനം കണ്ടറിയാൻ പോലും കാത്തു നിൽക്കാതെ കടന്നുപോകാനും, കുടുംബത്തോട് കൂറും തൊഴിലിനോട് മതിപ്പുമുള്ളവനായി ലോകം പ്രശംസിക്കാനും സർവ്വോപരി ദൈവത്തിന്റെ വിശ്വസ്തനായി
ഭാഗ്യപ്പെട്ടവനായി വണങ്ങപ്പെടാനുമുള്ള ഭാഗ്യം അത് നിശബ്ദനായ യൗസേപ്പ്
എന്ന മനുഷ്യന്
മാത്രം അവകാശപ്പെട്ടതാണ്….!!! മകളേ, ഇപ്പോൾ നിനക്ക് ആവശ്യമായിരിക്കുന്ന വിശുദ്ധി കാത്തുസൂക്ഷിക്കുവാൻ ആ നിശബ്ദനെയാണ് നീ അഭയം പ്രാപിക്കേണ്ടത്….!!! ഇത് പറഞ്ഞു തരാൻ നിനക്ക് മുന്നിലിരുത്തിയ നിന്റെ ഈ പിതാവിന്റെ ജീവിത വിശുദ്ധിക്കുവേണ്ടിയും നീ
ബേത് ലഹേം കാരനായ മഥാൻ യാക്കോബിന്റെ മകൻ
യൗസേപ്പിനോട് പ്രാർത്ഥിക്കൂ….!!! ദൈവത്തിന് ആ നിശബ്ദനെ വിശ്വസിക്കാമെങ്കിൽ,
ദൈവമാതാവിനെ ഭരമേല്പിക്കാമെങ്കിൽ നമുക്കും വിശ്വസിക്കാം…. ആശ്രയിക്കാം….
നമ്മുടെ ജീവിതത്തിലെ നിശബ്ദ നിമിഷങ്ങളിൽ സ്വപ്നസന്ദേശങ്ങളുമായി ആ പിതാവ് നമുക്കിടയിലേയ്ക്ക്
കടന്നു വരും….!!!

അജി ജോസഫ് കാവുങ്കൽ ✍️


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group