സർക്കാർ ജീവനക്കാർക്ക് ‘ജീവാനന്ദ’വുമായി സംസ്ഥാനം : വിരമിച്ചാൽ പ്രതിമാസം നിശ്ചിത തുക ലഭിക്കും

സർക്കാർ ജീവനക്കാർക്ക് വിരമിച്ച ശേഷം മാസം തോറും നിശ്ചിത തുക ലഭ്യമാകുന്ന തരത്തില്‍ പുതിയ പദ്ധതിയുമായി സംസ്ഥാന സർക്കാർ.

‘ജീവാനന്ദം” എന്ന പേരില്‍ ഇൻഷ്വറൻസ് വകുപ്പ് വഴിയാണ് ഇത് നടപ്പാക്കുക. ജീവനക്കാരുടെ ശമ്ബളത്തില്‍നിന്ന് മാസം തോറും നിശ്ചിത തുക ഈടാക്കിയായിരിക്കും പദ്ധതി നടത്തിപ്പ്.

പദ്ധതി രൂപരേഖ തയ്യാറാക്കുന്നതിന് ആക്ച്വറിയെ ചുമതലപ്പെടുത്തുന്നതിനും സംസ്ഥാന ഇൻഷ്വറൻസ് വകുപ്പ് വഴി നടപ്പിലാക്കുന്നതിനും അനുമതി നല്‍കി കഴിഞ്ഞ ദിവസമാണ് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്.

അതേസമയം, ജീവനക്കാരുടെ ശമ്ബള വിഹിതം പിടിച്ചു കൊണ്ട് സർക്കാർ നടപ്പിലാക്കുന്ന “ജീവാനന്ദം” പദ്ധതി സർക്കാറിന്റെ ‘ക്രൂരാനന്ദ’മാണെന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗണ്‍സില്‍ കണ്‍വീനർ ഇർഷാദ് എം എസ് അഭിപ്രായപ്പെട്ടു. ആന്വിറ്റിയുടെ പേരില്‍ ജീവനക്കാരന്റെ ശമ്ബളം പിടിക്കുന്ന ഒരേർപ്പാടും ജീവനക്കാർ അംഗീകരിക്കില്ല. എട്ടുവർഷത്തെ എല്‍.ഡി.എഫ് ഭരണത്തില്‍ ജീവനക്കാരുടെ 15 മാസത്തെ ശമ്ബളം സർക്കാർ കവർന്നെടുത്തു. സർക്കാർ ജീവനക്കാർക്ക് വിരമിച്ച ശേഷം നിശ്ചിത തുക വരുമാനമായി ലഭിക്കുന്ന പുതിയ പദ്ധതി ആവശ്യമില്ല. ഇടതു മുന്നണി സർക്കാർ വാഗ്ദാനം ചെയ്തപോലെ പങ്കാളിത്ത പെൻഷൻ പിൻവലിച്ച്‌ സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുനഃസ്ഥാപിച്ചാല്‍ മതി -അദ്ദേഹം പറഞ്ഞു.

ഡി.എ ഇനത്തില്‍ ഓരോ മാസവും ജീവനക്കാർക്ക് അർഹതപ്പെട്ട ശമ്ബളത്തിൻ്റെ അഞ്ചിലൊന്ന് നിഷേധിക്കുന്നു. മെഡിസെപ്പിന്റെ പേരില്‍ പ്രതിമാസം 500 രൂപയും പങ്കാളിത്ത പെൻഷൻ പദ്ധതിയില്‍പെട്ട ജീവനക്കാരുടെ ശമ്ബളത്തില്‍ നിന്നും പത്ത് ശതമാനം പെൻഷൻ വിഹിതമായും ഈടാക്കുന്നു. ഇതിനു പുറമേ ആന്വിറ്റിയുടെ പേരില്‍ ശമ്ബളം പിടിക്കാൻ ജീവനക്കാർ അനുവദിക്കില്ല. ജീവനക്കാരെ ബാധിക്കുന്ന കാതലായ വിഷയത്തില്‍ സർവിസ് സംഘടനകളുമായി യാതൊരു ചർച്ചയും നടത്താതെ ഏകപക്ഷീയമായി ഉത്തരവിറക്കിയത് പ്രതിഷേധാർഹമാണ്. സർക്കാരിന്റെ സാമ്ബത്തിക പ്രതിസന്ധി മറികടക്കാനുള്ള കറവപ്പശുവല്ല സർക്കാർ ജീവനക്കാർ എന്ന് ഇടതുഭരണം തിരിച്ചറിയണം.

ഗ്രാറ്റുവിറ്റി തുകയോ പെൻഷൻ കമ്യൂട്ടേഷൻ തുകയോ ടെർമിനല്‍ സറണ്ടർ തുകയും ആന്വിറ്റിയിലേക്ക് മാറ്റാനുള്ള ഏതു ശ്രമവും എതിർത്ത് തോല്‍പിക്കും. എസ് എല്‍ ഐ, ജി ഐ എസ് പോലെ ജീവനാന്ദം പദ്ധതിയും മാറ്റുന്നതിനുള്ള നീക്കം അംഗീകരിക്കില്ലെന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗണ്‍സില്‍ കണ്‍വീനർ എം.എസ്. ഇർഷാദ്, കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ ജനറല്‍ സെക്രട്ടറി കെ പി പുരുഷോത്തമൻ, കേരള ഫൈനാൻസ് സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡന്റ് പി.എൻ മനോജ്കുമാർ, ജനറല്‍ സെക്രട്ടറി എസ്. പ്രദീപ്കുമാർ, കേരള ലാ സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡൻറ് പി. അജിത, ജനറല്‍ സെക്രട്ടറി എം എസ് മോഹനചന്ദ്രൻ, കേരള ലെജിസ്ലേച്ചർ സെക്രട്ടേറിയറ്റ് എംപ്ലോയീസ് ഓർഗനൈസേഷൻ പ്രസിഡൻറ് ഷിബു ജോസഫ്, ജനറല്‍ സെക്രട്ടറി വി.എ. ബിനു എന്നിവർ അഭിപ്രായപ്പെട്ടു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m