സ്ത്രീകളുടെ അന്തസ് ഹനിക്കുന്ന കഥാപാത്രങ്ങൾ സിനിമയിൽ വേണ്ട: വനിതാ കമ്മിഷൻ

കൊച്ചി: സിനിമകളിലെ കഥാപാത്ര സൃഷ്ടി സ്ത്രീകളുടെ അന്തസ് ഹനിക്കാത്ത വിധമാകണമെന്ന് സംസ്ഥാന വനിതാ കമ്മിഷൻ. ഇതിനെ ഭരണഘടനയില്‍ പറയുന്ന മൗലികാവകാശവുമായി ബന്ധപ്പെടുത്തണമെന്നുമാണ് ആവശ്യം.

സിനിമാ നയരൂപീകരണം മുന്‍നിര്‍ത്തി കേരള ഹൈക്കോടതിയില്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലവുമായി ബന്ധപ്പെട്ടാണ് വനിതാ കമ്മിഷന്‍റെ നിര്‍ദേശങ്ങള്‍.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ കേന്ദ്ര സര്‍ക്കാരിനെ കക്ഷിചേര്‍ക്കണമെന്നും വനിതാ കമ്മിഷന്‍ ആവശ്യപ്പെടുന്നു. പോഷ് ആക്ടിന്‍റെ ചട്ടങ്ങള്‍ ഭേദഗതി ചെയ്ത് കാര്യക്ഷമമാക്കാന്‍ കേന്ദ്രത്തോട് നിര്‍ദ്ദേശിക്കണമെന്നും ആവശ്യം.

സിനിമാ സംഘടനകള്‍ രൂപീകരിച്ച ആഭ്യന്തര പരാതിപരിഹാര സമിതികളില്‍ പലതും നിയമപരമല്ലെന്ന് വനിതാ കമ്മിഷന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച വിശദീകരണത്തില്‍ പറയുന്നത്. കേന്ദ്ര വ്യവസ്ഥകളിലെ വൈരുദ്ധ്യം കാരണം സംസ്ഥാന സര്‍ക്കാരിന് ഇനിയും പോഷ് ആക്ടിന് അനുസൃതമായ ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്യാനായിട്ടില്ല.

കേരള ചലച്ചിത്ര അക്കാദമിയുമായി ബന്ധപ്പെട്ട് ലിംഗനീതി പരിശീലനം നല്‍കുമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശത്തെ വനിതാ കമ്മിഷന്‍ സ്വാഗതം ചെയ്തു. വനിതകള്‍ക്ക് സിനിമാ സാങ്കേതിക പ്രവര്‍ത്തനങ്ങളില്‍ തൊഴിലധിഷ്ഠിത പരിശീലനം നല്‍കുമെന്ന പ്രഖ്യാപനവും സ്വാഗതാര്‍ഹമാണ്.

പ്രൊഡക്ഷന്‍ ജോലികളില്‍ ഇത്തരത്തില്‍ പരിശീലനം പൂര്‍ത്തിയാക്കിയ വനിതകള്‍ക്ക് മുന്‍ഗണന നല്‍കണം. ഫിലിം സര്‍ട്ടിഫിക്കേഷന് ഈ വ്യവസ്ഥ നിര്‍ബന്ധമാക്കണമെന്നും കമ്മിഷൻ പറയുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m