ലോകമെമ്പാടും സുവിശേഷവേലക്കുവേണ്ടി 430 കുടുംബങ്ങളെ അയച്ച് മാർപാപ്പാ

ലോകമെമ്പാടുമുള്ള വിവിധ സ്ഥലങ്ങളിലേക്ക് ക്രിസ്തുവിന്റെ വചനം പ്രഘോഷിക്കുവാൻ 430 കുടുംബങ്ങളെ ഫ്രാൻസിസ് മാർപാപ്പാ തെരഞ്ഞെടുത്തു.

നിയോകാറ്റികുമനൽ വേ എന്ന കത്തോലിക്ക സംഘടനയിലെ അംഗങ്ങളായ കുടുംബങ്ങള്‍ക്കാണ് മതനിരാസമുളള സ്ഥലങ്ങളിലും, സഭയുടെ സാന്നിധ്യം വളരെ ചെറുതായ സ്ഥലങ്ങളിലും കര്‍ത്താവിന്റെ ജീവിക്കുന്ന വചനം എത്തിക്കാൻ ദൗത്യം ലഭിച്ചിരിക്കുന്നത്. ഇവർ നിരവധി വർഷത്തെ പരിശീലനത്തിലൂടെ കടന്നു പോയവരാണ്. പ്രാദേശിക മെത്രാന്റെ അഭ്യർത്ഥന ലഭിക്കുമ്പോഴാണ് നിയോകാറ്റികുമനൽ വേ വിവിധ സ്ഥലങ്ങളിലേക്ക് മിഷ്ണറിമാരെ അയക്കുന്നത്.

പത്താമത് ലോക കുടുംബ സംഗമത്തിന്റെ സമാപനത്തിനു ശേഷം സംഘടനയിലെ അഞ്ചു ഭൂഖണ്ഡങ്ങളിൽ നിന്നെത്തിയ പ്രതിനിധികൾ ഫ്രാൻസിസ് മാർപാപ്പയെ സന്ദർശിച്ചിരുന്നു. ആത്മാവിന്റെ ശക്തി സ്വീകരിച്ച് കത്തോലിക്ക സഭയ്ക്കുളളിലും, സഭയോടൊപ്പവും, ക്രിസ്തുവിനെ പ്രസംഗിക്കേണ്ടതിന്റെ പ്രാധാന്യം പാപ്പാ വിവരിച്ചു. മിഷ്ണറിമാർ എപ്പോഴും പ്രാദേശിക മെത്രാന്മാരോടൊപ്പം നീങ്ങുന്നവർ ആയിരിക്കണമെന്നും ഹൃദയങ്ങളിലും കൈകളിലും സുവിശേഷം വഹിച്ചു കൊണ്ട് ആത്മാവിന്റെ ശക്തിയോടെ മുന്നോട്ട് പോകണമെന്നും പാപ്പാ നിർദ്ദേശിച്ചു. മിഷ്ണറിമാർ കൈയിൽ കരുതുന്ന കുരിശുകൾ പാപ്പാ ആശിർവദിച്ചു. സംഘടനയുടെ സ്ഥാപകൻ കിക്കോ അർഗ്യേലോ ആമുഖ പ്രഭാഷണം നടത്തി. ചില കുടുംബങ്ങളെ അദ്ദേഹം പാപ്പയ്ക്ക് പരിചയപ്പെടുത്തി.

നിയോകാറ്റികുമനൽ വേയുടെ സഹസ്ഥാപകയായ കാർമൻ ഹേർണാണ്ടസിന്റെ നാമകരണ നടപടികൾക്ക് വേണ്ടിയുള്ള രൂപതാതല അന്വേഷണങ്ങൾ മാഡ്രിഡ് അതിരൂപത ഉടനെ തന്നെ പൂർത്തിയാക്കുമെന്ന് മിഷ്ണറി കുടുംബങ്ങളോട് കിക്കോ അർഗ്യേലോ പ്രഖ്യാപനം നടത്തി. ഫ്രാൻസിസ് മാർപാപ്പാ ആശീർവദിച്ച 430 മിഷ്ണറി കുടുംബങ്ങളിൽ 273 കുടുംബങ്ങൾ നേരത്തെ തന്നെ മിഷ്ണറി പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നവരാണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group