സ്വർണ ബോണ്ട് പദ്ധതി അവസാനിപ്പിക്കാൻ കേന്ദ്രം

ന്യൂ ഡല്‍ഹി: ഭൗതിക സ്വർണത്തിന്റെ ഇറക്കുമതിയും ഉപഭോഗവും കുറയ്ക്കാനും അതുവഴി രാജ്യത്തിന്റെ വ്യാപാര, കറന്റ് അക്കൗണ്ട് കമ്മിഭാരം നിയന്ത്രിക്കാനും ലക്ഷ്യമിട്ട് അവതരിപ്പിച്ച സ്വർണ ബോണ്ട് പദ്ധതിക്ക് (സോവറിൻ ഗോള്‍ഡ് ബോണ്ട്/SGB) കേന്ദ്രസർക്കാർ പൂട്ടിട്ടേക്കും. സ്വർണത്തിന് തുല്യ മൂല്യമുള്ള കടപ്പത്രത്തില്‍ നിക്ഷേപിക്കാൻ ജനങ്ങളെ അനുവദിക്കുന്ന പദ്ധതിയാണിത്.

കേന്ദ്രസർക്കാരിന് വേണ്ടി റിസർവ് ബാങ്കാണ്(Reserve Bank) സ്വർണ ബോണ്ട് പുറത്തിറക്കുന്നത്.

നടപ്പുവർഷം (2024-25) അഞ്ചുമാസം (ഏപ്രില്‍-ഓഗസ്റ്റ്) പിന്നിട്ടിട്ടും കേന്ദ്രം പുതിയ ഗോള്‍ഡ് ബോണ്ട് സ്കീമുകള്‍ പ്രഖ്യാപിച്ചിട്ടില്ല. പദ്ധതി അവസാനിപ്പിച്ചതിന്റെ സൂചനയായാണ് പലരും ഇതിനെ കാണുന്നത്.

സ്വർണ വില കുത്തനെ കൂടിയതാണ് പദ്ധതിക്ക് പൂട്ടിടാൻ കേന്ദ്രത്തെ പ്രേരിപ്പിക്കുന്നത്. കഴിഞ്ഞ ഏതാനും വർഷത്തിനിടെ മാത്രം ആഭ്യന്തര സ്വർണ വില 170 ശതമാനത്തിലധികം കൂടിയിരുന്നു. നിലവില്‍ 67 പദ്ധതികളിലായി 72,274 കോടി രൂപയുടെ നിക്ഷേപം എസ്ജിബിയില്‍ എത്തിയിട്ടുണ്ട്.

ഇതിനകം എസ്ജിബിയില്‍ ചേർന്ന് മെച്യൂരിറ്റി കാലാവധി പൂർത്തിയായവർക്ക് പലിശസഹിതം പണം പൂർണമായും കേന്ദ്രം തിരികെക്കൊടുത്തു.

2020 മാർച്ചിലെ കണക്കുപ്രകാരം എസ്ജിബിയില്‍ കേന്ദ്രത്തിന്റെ ബാധ്യത (നിക്ഷേപകർക്ക് തിരികെക്കൊടുക്കേണ്ട തുക) 10,000 കോടി രൂപയ്ക്ക് താഴെയായിരുന്നു. നിലവില്‍ ഇത് 85,000 കോടി രൂപയാണെന്ന് നടപ്പുവർഷത്തെ കേന്ദ്ര ബജറ്റ് വ്യക്തമാക്കിയിരുന്നു.

2015ലാണ് കേന്ദ്രം എസ്ജിബി അവതരിപ്പിക്കുന്നത്. 2015 മുതല്‍ 2019 വരെ മാത്രം ആഭ്യന്തര സ്വർണ വില ശരാശരി 33% കൂടി. ഇത് എസ്ജിബിയിലേക്ക് കൂടുതല്‍ പേരെ ആകർഷിച്ചു.

എസ്ജിബിയുടെ ആദ്യ സ്കീമില്‍ നിക്ഷേപകർക്ക് ലഭിച്ചത് ഇരട്ടിയിലേറെ നേട്ടമാണെന്നതും പദ്ധതിയുടെ തിളക്കം കൂട്ടി. ഗ്രാമിന് 2,684 രൂപയ്ക്കായിരുന്നു ആദ്യ സ്കീമില്‍ സ്വർണ ബോണ്ട് വില്‍പന.

ഇതു വാങ്ങിയവർക്ക് 8 വർഷത്തെ കാലാവധി കഴിഞ്ഞ് തിരികെക്കിട്ടിയത് പലിശയടക്കം ഗ്രാമിന് 6,132 രൂപ.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m