അടിമാലിയിൽ കത്തോലിക്ക കോണ്ഗ്രസ് ഗ്ലോബൽ സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കർഷക പ്രതിഷേധത്തിൽ ആയിരങ്ങൾ അണിചേർന്നു. സംഘടനയുടെ കർഷക പ്രക്ഷോഭ പരമ്പരകളുടെ ഭാഗമായി കോട്ടയത്തും തലശേരിയിലും നടന്ന കർഷക സമരങ്ങൾക്കു പിന്നാലെയാണ് അടിമാലിയിലും കർഷക രോഷം ആളിക്കത്തിയത്.
ആയിരക്കണക്കിനു കർഷകരും വ്യാപാരികളും പ്രതിഷേധ പ്രകടനത്തിലും സമ്മേളനത്തിലും പങ്കുചേർന്നു. കത്തോലിക്ക കോൺഗ്രസ് ഇടുക്കി രൂപത സമിതി ആതിഥേയത്വം വഹിച്ച സമരത്തിൽ കോതമംഗലം, എറണാകുളം- അങ്കമാലി രൂപതകളിലെ കർഷകരും പങ്കുചേർന്നു. ചുട്ടുപൊള്ളുന്ന വെയിലിനെയും അവഗണിച്ചാണ് കർഷകർ ഒഴുകിയെത്തിയത്. സെന്റ് ജൂഡ് പള്ളി അങ്കണത്തിൽനിന്നു തുടങ്ങിയ ജാഥയിൽ കർഷകർ നേരിടുന്ന രൂക്ഷമായ പ്രതിസന്ധികൾ എണ്ണിപ്പറഞ്ഞു. സമരം അവസാനിക്കാറായപ്പോൾ എത്തിയ മഴയ്ക്കും ആവേശം കെടുത്താനായില്ല.
വന്യജീവി ആക്രമണത്തിനു ശാശ്വത പരിഹാരം അടിയന്തരമായി കണ്ടെത്തുക, കപട പ്രകൃതിസ്നേഹികളും മൃഗസ്നേഹികളും ഉയർത്തുന്ന പ്രതിസന്ധിക്കും നിയമ പോരട്ടങ്ങൾക്കും മുന്പിൽ തോറ്റു കൊടുക്കുന്ന സംസ്ഥാന സർക്കാർ നിലപാട് തിരുത്തുക, 1964ലെ ഭൂപതിവ് ചട്ടങ്ങളിൽ ഭേദഗതി വരുത്തി നിർമാണ നിരോധനം പൂർണമായി പിൻവലിക്കുക, സർക്കാർ വാഗ്ദാനങ്ങൾ നടപ്പിലാക്കുക, ഇടുക്കിയെ വനമാക്കി മാറ്റാനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധ ജ്വാല നടത്തിയത്. അടിമാലി സെന്റ് ജൂഡ് അങ്കണത്തിൽനിന്ന് ആരംഭിച്ച പ്രതിഷേധ റാലി കത്തോലിക്ക കോണ്ഗ്രസ് ഗ്ലോബൽ ഡയറക്ടർ ഫാ. ജിയോ കടവി ഫ്ലാഗ് ഓഫ് ചെയ്തു.
പ്രതിഷേധ സമ്മേളനം ഇടുക്കി രൂപത മെത്രാൻ മാർ ജോണ് നെല്ലിക്കുന്നേൽ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ ഭൂപ്രശ്നം ഉൾപ്പെടെയുള്ള കരി നിയമങ്ങൾ അടിയന്തരമായി മാറ്റി എഴുതണമെന്ന് മാർ ജോണ് നെല്ലിക്കുന്നേൽ ആവശ്യപ്പെട്ടു. കത്തോലിക്ക കോണ്ഗ്രസ് ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം അധ്യക്ഷത വഹിച്ചു. കത്തോലിക്ക കോണ്ഗ്രസ് ഇടുക്കി രൂപത പ്രസിഡന്റ് ജോർജ് കോയിക്കൽ വിഷയാവതരണം നടത്തി.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group