വോട്ട് ബാങ്ക് രാഷ്ട്രീയത്തെ നിശിതമായി വിമര്‍ശിച്ച് കത്തോലിക്ക കോണ്‍ഗ്രസ്

മുഖ്യധാര പാര്‍ട്ടികളുടെ നാലാംകിട പ്രീണന വോട്ട് ബാങ്ക് രാഷ്ട്രീയത്തെ നിശിതമായി വിമര്‍ശിച്ച് കത്തോലിക്ക കോണ്‍ഗ്രസ് താമരശ്ശേരി രൂപത രംഗത്ത്. കേരളത്തിലെ ക്രൈസ്തവ സമൂഹത്തിന് കൈതാങ്ങാവേണ്ട നേരം നിരുപാധികം തള്ളികളയുകയും, ഭീകരവാദത്തിന് ഒത്താശ ചെയ്യുകയും ചെയ്യുന്ന ഒരുപിടി കുത്സിതശ്രമങ്ങളും, അവഗണനയുടെ പരമ്പരകളും കടുത്ത വിമര്‍ശനത്തിന് വിധേയമാക്കിയാണ് കത്തോലിക്ക കോണ്‍ഗ്രസ് താമരശ്ശേരി രൂപത പ്രസ്തവന പുറത്തുവിട്ടിരിക്കുന്നത്.

ആദ്യഭാഗത്ത്, നേരുംനെറിയുമില്ലാത്ത വലതുപക്ഷത്തിന്‍റെ അവസരവാദത്തിന് ചുട്ടവിമര്‍ശനമാണ് കത്തോലിക്ക കോണ്‍ഗ്രസ് താമരശ്ശേരി രൂപത നല്‍കുന്നത്. മഹാത്മജിയും, ഇന്ദിരയും, രാജീവും തീവ്രവാദികളാലോ, ഭീകര പ്രസ്ഥാനങ്ങളാലോ കൊല ചെയ്യപ്പെട്ടവരാണെന്ന് വലതുപക്ഷം വിമസ്മരിച്ചുവെന്ന് പറഞ്ഞാരംഭിക്കുന്ന പ്രസ്താവനയില്‍, ഹമാസിന് ഐക്യദാര്‍ഢ്യം നടത്തുന്നവര്‍ മതേതര പാര്‍ട്ടിയാണ് എന്നും പറഞ്ഞ് ഇനിയും പൊതുസമൂഹത്തിനു മുന്‍പില്‍ വരരുതെന്നും അഭ്യര്‍ത്ഥിക്കുകയാണ്. ഒപ്പംതന്നെ, ഉക്രൈന്‍- റഷ്യ യുദ്ധത്തില്‍ എന്തുകൊണ്ടാണ് ഉക്രൈന് അനുകൂലമായി ഇവിടെ ഐക്യദാര്‍ഢ്യ പ്രകടനങ്ങള്‍ കാണാതിരുന്നതെന്ന ചോദ്യവും പ്രസക്തമാണ്. ഇതോടെ കോണ്‍ഗ്രസ് പാര്‍ട്ടി കേരളത്തില്‍ പ്രതിപക്ഷം അല്ല മറിച്ച് ഭരണപക്ഷത്തിന്‍റെ ബി ടീമാണെന്ന ഒന്നാന്തരം ആക്ഷേപവും പ്രസ്താവനയില്‍ കൊളുത്തിവിടുന്നുണ്ട്.

അസര്‍ബൈജാനിലും, നൈജീരിയയിലും പതിനായിരക്കണക്കിന് ക്രൈസ്തവര്‍ ക്രിസ്തുവിശ്വാസികളാണ് എന്നതിന്‍റെ പേരില്‍ കൊലചെയ്യപ്പെടുകയും, നാടുകടത്തപ്പെടുകയും ചെയ്യുന്നത് വഴി പ്രസ്തുത രാജ്യങ്ങളിലെല്ലാം ക്രൈസ്തവര്‍ വംശീയ ഉന്മൂലനം നേരിട്ടുകൊണ്ടിരിക്കുകയാണ്. അന്തര്‍ദേശീയ മാധ്യമങ്ങള്‍ പലതവണ ഈ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തിട്ടുള്ളതാണ്. എങ്കിലും, ദേശീയ മാധ്യമങ്ങളോ, കേരളത്തിലെ മാധ്യമങ്ങളോ കേരളത്തിലെ ഇടതു-വലത് രാഷ്ട്രീയ പ്രസ്ഥാനങ്ങളോ പ്രസ്തുത വിഷയങ്ങളെ ഗൗരവമായി ചര്‍ച്ചയ്ക്ക് എടുത്തിട്ടില്ലെന്നും ആഞ്ഞടിച്ചു. കേരളത്തില്‍ ന്യൂനപക്ഷ സമൂഹമെന്നാല്‍ ക്രൈസ്തവര്‍ കൂടി ഉള്‍പ്പെടുന്നുണ്ട് എന്ന് ഇവിടെയുള്ള രാഷ്ട്രീയ നേതൃത്വത്തിന് ബോധ്യമായത് മണിപ്പൂരില്‍ കുക്കികളും മെയ്തികളും തമ്മില്‍ സംഘര്‍ഷം ഉണ്ടായപ്പോള്‍ മാത്രമാണെന്നും, അതിനു പിന്നിലെ രാഷ്ട്രീയ ലക്ഷ്യം ക്രൈസ്തവരോടുള്ള സ്നേഹം ആയിരുന്നില്ല, മറിച്ച് കേന്ദ്ര സര്‍ക്കാരിനെതിരെ ക്രൈസ്തവ വികാരം ആളിക്കത്തിക്കുക എന്നുള്ള കുതന്ത്രം മാത്രമായിരുന്നു എന്ന് ചിന്തിച്ചാല്‍ തെറ്റ് പറയാന്‍ കഴിയില്ലെന്നും കത്തോലിക്ക കോണ്‍ഗ്രസ് താമരശ്ശേരി രൂപത ചൂണ്ടിക്കാട്ടി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group