ചെമ്പേരി ലൂർദ് മാതാ ഫൊറോന പള്ളിയെ ബസിലിക്കയായി പ്രഖ്യാപിച്ചു

ചെമ്പേരി ലൂർദ് മാതാ ഫൊറോന പള്ളിയെ ബസിലിക്കയായി പ്രഖ്യാപിച്ചു. സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ ഔപചാരിക പൊന്തിഫിക്കൽ കുർബാന മധ്യേ ബസിലിക്കയായി പ്രഖ്യാപി ച്ചു കൊണ്ടുള്ള മാർപാപ്പയുടെ ഔദ്യോഗിക സന്ദേശം വായിച്ചു. കരഘോഷത്തോടെയും ചെമ്പേരി മാതാവിൻ്റെ ഗാനാലാപനത്തോടെയുമാണ് വിശ്വാസികൾ മാർപാപ്പയുടെ സന്ദേശത്തെ വരവേറ്റത്.

ബസിലിക്കയാണെന്ന് സൂചിപ്പിക്കുന്നതിൻ്റെ അടയാളമായ മഞ്ഞയും ചുവപ്പും (പരമ്പരാഗത പേപ്പൽ നിറങ്ങൾ) വരകളാൽ രൂപകല്‌പന ചെയ്‌ത പട്ടുമേലാപ്പിന്റെ കുട കോഴിക്കോട് ബിഷപ്പ് ഡോ. വർഗീസ് ചക്കാലയ്ക്കൽ ആശീർവദിച്ച് ദേവാലയത്തിനുള്ളിൽ പ്രതിഷ്ഠിച്ചു. മാർപാപ്പയുമായുള്ള സഭയുടെ ബന്ധത്തെ സൂചിപ്പിക്കാൻ ബസിലിക്കയിൽ ഒരു തൂണിൽ ഘടിപ്പിച്ചിരിക്കുന്ന മണികളുടെ ആശീർവാദവും പ്രതിഷ്ഠാകർമവും ബത്തേരി ബിഷപ്പ് ജോസഫ് മാർ തോമസ് നിർവഹിച്ചു.

ബസിലിക്കയുടെ ചുമതലക്കാരനായി റെക്ടർ എന്ന പദവിയിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി റവ. ഡോ. ജോർജ് കാഞ്ഞിരക്കാട്ടിന് സൂർപ്ലസും ഊറാലയും തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി വിശുദ്ധ കുർബാന മധ്യേ നല്കി. മാർ ജോർജ് വലിയമറ്റം, മാർ ജോർജ് ഞറളക്കാട്ട്, കണ്ണൂർ ബിഷപ് ഡോ. അല ക്സ് വടക്കുംതല, ബൽത്തങ്ങാടി ബിഷപ്പ് മാർ ലോറൻസ് മുക്കുഴി, മാണ്ഡ്യ ബിഷപ്പ് മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത്, താമരശേരി ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ, മാനന്തവാടി രൂപത സഹായ മെത്രാൻ മാർ അലക്സ് താരാമംഗലം എന്നിവർ സഹകാർമികരായിരുന്നു.

1948ൽ സ്ഥാപിതമായ ചെമ്പേരി ഇടവക പ്ലാറ്റിനം ജൂബിലി ആഘോഷത്തിന് ഒരുങ്ങുമ്പോഴാണ് ബസിലിക്ക പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്. നിലവിൽ 12 ഇടവകകളുള്ള ഫൊറോനയാണ് ചെമ്പേരി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group