വത്തിക്കാൻ സിറ്റി: യേശുവിനെ പോലെ കരുണാർദ്രമായ നോട്ടത്തിന് ഉടമകളാകണം ഓരോ ക്രൈസ്തവനുമെന്ന് ഉദ്ബോധിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പ.
കഴിഞ്ഞ ദിവസത്തെ ആഞ്ചലൂസ് പ്രാർത്ഥനയ്ക്കു ശേഷം സന്ദേശം നൽകുകയായിരുന്നു പാപ്പ. സഭയുടെ നോട്ടവും എല്ലായ്‌പ്പോഴും ഇതുതന്നെയാവണമെന്നും പാപ്പ കൂട്ടിച്ചേർത്തു. ഈശോയുമായുള്ള സക്കേവൂസിന്റെ മുഖാമുഖ ദർശനവും ക്രിസ്തുവിന്റെ സ്പർശനത്താൽ സക്കേവൂസിനുണ്ടായ മാനസാന്തരവും വിവരിക്കുന്ന തിരുവചനഭാഗത്തെ (ലൂക്കാ. 19: 1-10) ആസ്പദമാക്കിയായിരുന്നു സന്ദേശം.
യേശുവിനെ തേടുന്ന സക്കേവൂസിന്റെ നോട്ടവും സക്കേവൂസിനെ തേടുന്ന യേശുവിന്റെ നോട്ടവും ചിന്തനീയമാണ്. നികുതിപിരിവുകാരനായ സക്കേവൂസിനെ എല്ലാവരും വെറുക്കുകയും പാപിയായി കാണുകയും ചെയ്തു. എന്നിട്ടും, സക്കേവൂസ് യേശുവിനെ കാണാൻ ആഗ്രഹിക്കുന്നു. അതിനുവേണ്ടി അവൻ ഒരു സിക്കമൂർ മരത്തിൽ കയറി. സകലത്തിന്മേലും ആധിപത്യം പുലർത്തിയിരുന്ന സക്കേവൂസ് ഈശോയെ കാണാൻ സ്വയം പരിഹാസ്യനാകാൻ തയാറായി.
സ്വന്തം നികൃഷ്ടതയിൽ നിന്ന് മുക്തി നേടാൻ ക്രിസ്തുവിന്റെ നോട്ടം അനിവാര്യതയായി അവന് അനുഭവപ്പെട്ടു എന്നതാണ് അതിന് കാരണം. അവൻ അപ്പോഴും ക്രിസ്തുവിനെ അറിഞ്ഞിരുന്നില്ല, എന്നാൽ താൻ പെട്ടിരിക്കുന്ന ചതുപ്പിൽനിന്ന് തന്നെ ആരെങ്കിലും രക്ഷിക്കുന്നതിനായി അവൻ കാത്തിരിക്കുകയാണ്. ഈ ചിന്ത സുപ്രധാനമാണ്. ജീവിതത്തിൽ, എല്ലാം ഒരിക്കലും നഷ്ടപ്പെടുന്നില്ലെന്നും പുനരാരംഭിക്കാനും പരിവർത്തനം ചെയ്യാനുമുള്ള ആഗ്രഹത്തിന് എപ്പോഴും ഇടമുണ്ടാകണമെന്നും സക്കേവൂസ് നമ്മെ പഠിപ്പിക്കുന്നു- പാപ്പാ പറഞ്ഞു
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group