ഇസ്രായേല്‍ – ഇറാൻ സംഘര്‍ഷം കൈവിട്ടുപോകുമെന്ന ഭീതി; ഇടപെടലുമായി ലോകരാജ്യങ്ങള്‍

ദുബൈ: ഇസ്രായേല്‍ – ഇറാൻ സൈനിക സംഘർഷം പശ്ചിമേഷ്യയെ അപകടകരമായ സ്ഥിതിയിലേക്ക് കൊണ്ടുപോകുമെന്ന ആശങ്ക ശക്തമായിരിക്കെ, ഇടപെടലുമായി ലോകരാജ്യങ്ങള്‍.

ഇറാനിലെ ഇസ്ഫഹനില്‍ നടന്ന ആക്രമണത്തെ കുറിച്ച്‌ ഇറാനും ഇസ്രായേലും ഔദ്യോഗിക പ്രതികരണത്തിന് ഇനിയും തയാറായിട്ടില്ല.

മേഖലയില്‍ സംഘർഷം പടരുന്നതിനോട് യോജിപ്പില്ലെന്ന് അമേരിക്കയും യൂറോപ്യൻ യൂനിയനും അറിയിച്ചു. സംഘർഷം കൂടുതല്‍ വ്യാപ്തിയിലേക്ക് നീങ്ങാതിരിക്കുന്നതിന്റെ ഭാഗമായാണ് ഇസ്ഫഹാൻ ആക്രമണം സംബന്ധിച്ച്‌ ഇറാനും ഇസ്രായേലും പുലർത്തുന്ന മൗനമെന്നാണ് വിലയിരുത്തല്‍.

തുറന്ന യുദ്ധത്തിലേക്ക് കാര്യങ്ങള്‍ കൈവിട്ടു പോകുമെന്ന ഭീതിയും ലോകസമ്മർദ്ദവും കരുതലോടെ നീങ്ങാൻ ഇരുരാജ്യങ്ങളെയും പ്രേരിപ്പിക്കുകയാണ്. ഇറാനിനുള്ളില്‍ നിന്നു തന്നെയാണ് ഇസ്ഫഹനില്‍ ഡ്രോണ്‍ ആക്രമണം നടന്നതെന്നാണ് ലഭ്യമാകുന്ന വിവരം.

ഡ്രോണുകളുടെ ഉറവിടവും മറ്റും ശേഖരിച്ചു വരികയാണെന്നും ആക്രമണത്തില്‍ ആളപായമോ നാശനഷ്ങ്ങളോ ഉണ്ടായില്ലെന്നും ഇറാൻ വ്യക്തമാക്കി. ഇസ്രായേല്‍ സുരക്ഷാ വിഭാഗം യോഗം ചേർന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി.

അമേരിക്കൻ പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ ഇസ്രായേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലൻറുമായി ഫോണില്‍ സംസാരിച്ചു. മേഖലയുടെ സുരക്ഷ ഉള്‍പ്പെടെ കാര്യങ്ങള്‍ ചർച്ചയായതായി ലോയ്ഡ് ഓസ്റ്റിൻ പറഞ്ഞു. ഇസ്ഫഹൻ ആക്രമണത്തെ കുറിച്ച്‌ പ്രതികരിക്കാൻ അമേരിക്കയും വിസമ്മതിച്ചു.

ഇറാന്റെ ഭാഗത്തുനിന്നും ആക്രമണസാധ്യത കണക്കിലെടുത്ത് ഇസ്രായേലിലേക്കുള്ള എല്ലാ വിമാന സർവീസുകളും നിർത്തിവെക്കാൻ യുനൈറ്റഡ് എയർലൈൻസ് തീരുമാനിച്ചു. ഇസ്രയേലിലെ പൗരൻമാരോട് മടങ്ങാൻ ആസ്ത്രേലിയ നിർദേശിച്ചു.

മേഖലയെ ആപല്‍ക്കരമായ അവസ്ഥയിലേക്ക് കൊണ്ടുപോകാനുള്ള നീക്കത്തില്‍ നിന്ന് എല്ലാവരും വിട്ടുനില്‍ക്കണമെന്നായിരുന്നു ഇസ്രായേല്‍ അനുകൂല രാജ്യങ്ങളുടെയും പ്രതികരണം. ഇസ്രായേലിനും ഇറാനും പരോക്ഷ മുന്നറിയിപ്പ് നല്‍കി ഗള്‍ഫ് രാജ്യങ്ങളും രംഗത്തുവന്നു.

അതേസമയം, ഗസ്സയില്‍ ഇസ്രായേലിന്റെ നരനായാട്ട് തുടരുകയാണ്. റഫ ഉള്‍പ്പെടെ ഗസ്സയുടെ വിവിധ ഭാഗങ്ങളില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 42 പേർ കൊല്ലപ്പെട്ടു. ഗസ്സയിലെ ആകെ മരണ സംഖ്യ 34,000 കടന്നു. വെസ്റ്റ് ബാങ്കിലെ തുല്‍കറമിലെ നൂർ അല്‍ ശംഷ് അഭയാർഥി ക്യാമ്ബില്‍ ഫലസ്തീൻ ബാലൻ ഉള്‍പ്പെടെ അഞ്ച് പേരെ ഇസ്രായേല്‍ സേന കൊലപ്പെടുത്തി.

ഫലസ്തീൻ പോരാളികളുടെ പ്രത്യാക്രമണത്തില്‍ നാല് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. യു.എന്നില്‍ ഫലസ്തീന് പൂർണ അംഗത്വം തേടുന്ന പ്രമേയം വീറ്റോ ചെയ്ത അമേരിക്കൻ നടപടിയെ ഒ.ഐ.സിയും അറബ് ലീഗും വിമർശിച്ചു


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m