ബസിലിക്കയുടെ ഭരണനിർവ്വഹണത്തിൽ ഫാ. ആന്റണി നരികുളത്തിന് അധികാരമില്ല: സീറോ മലബാർ സഭ പിആർഒ

എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്കയുടെ വികാരി സ്ഥാനത്തുനിന്ന് തന്നെ സ്ഥലം മാറ്റിയതിനെതിരേ ഫാ. ആന്റണി നരികുളം വത്തിക്കാനിലെ പൗരസ്ത്യസഭകൾക്കായുള്ള കാര്യാലയത്തിൽ നൽകിയ അപ്പീൽ നിരസിച്ചു കൊണ്ടുള്ള കല്പന (Prot. N. 168/2023) സെപ്റ്റംബർ 6-ാം തിയതി വന്നിരുന്നു. എന്നാൽ ഒരു പ്രമുഖ ദിനപത്രത്തിൽ ‘മോൺ. ആന്റണി നരികുളം ബസിലിക്ക വികാരിയായി തുടരും’ എന്ന ശീർഷകത്തിൽ തെറ്റിദ്ധാരണാജനകമായ ഒരു വാർത്ത കാണാനിടയായി. ഫാ. നരികുളം ബസിലിക്ക വികാരിയായി തുടരുമെന്നാണ് പൗരസ്ത്യ തിരുസംഘത്തിന്റെ ഉത്തരവ് പറയുന്നത് എന്നാണ് നൽകിയിരിക്കുന്ന വാർത്ത.

എറണാകുളം-അങ്കമാലി അതിരൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്തു പിതാവ് ഫാ. ആന്റണി നരികുളത്തെ ബസിലിക്ക വികാരി സ്ഥാനത്തുനിന്ന് മാറ്റുകയും, ആ ഉത്തരവിനെതിരേ അപ്പീൽ പോയ സാഹചര്യത്തിൽ ഫാ. ആന്റണി പൂതവേലിയെ ബസിലിക്കയുടെ അഡ്മിനിസ്ട്രേറ്റർ ആയി നിയമിക്കുകയും ചെയ്തിരുന്നു. സഭാനിയമപ്രകാരം ഇപ്പോൾ ബസിലിക്കയുടെ ഭരണാധികാരം അഡ്മിനിസ്ട്രേറ്ററായ ആന്റണി പൂതവേലിൽ അച്ചനിൽ മാത്രമാണ് നിക്ഷിപ്തമായിരിക്കുന്നത്. ആയതിനാൽ, ഫാ. നരികുളത്തിന് ബസിലിക്കയുടെ ഭരണനിർവ്വഹണത്തിൽ യാതൊരു അധികാരവുമില്ലെന്ന് വ്യക്തമാക്കുന്നു. മറിച്ചുള്ള പ്രസ്താവനകളും പ്രചാരണങ്ങളും വാസ്തവവിരുദ്ധമാണെന്ന് ഇടവകാംഗങ്ങളും വിശ്വാസിസമൂഹവും മനസ്സിലാക്കുകയും ഇക്കാര്യത്തിൽ ജാഗ്രത പുലർത്തുകയും ചെയ്യണമെന്ന് അറിയിക്കുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group