മണിപ്പൂരും മലയാളികളും ചില അപ്രിയ സത്യങ്ങളും!

നമ്മുടെ കേരളത്തിലെ മലയോര ജനതയോടും തീരദേശ ജനവിഭാഗത്തോടും, അവരുടെ ജീവിത പ്രശ്നങ്ങളോടും, നഗരവാസികളായ ‘പ്രബുദ്ധർ’ ഭരണകൂടത്തിന്റെ ഒത്താശയോടെ പുലർത്തുന്ന നിഷേധാത്മക നിലപാടുമായി, മണിപ്പൂരിലെ വിഷയങ്ങൾക്കു സാമ്യമുണ്ട്.

വന്യമൃഗ സംരക്ഷണത്തിന്റെയും, ദേശീയ ഉദ്യാനത്തിന്റെയും, സംരക്ഷിത വനത്തിന്റെയുമൊക്കെ പേരിൽ, കർഷകരെ ദ്രോഹിക്കാനുള്ള ഗൂഢ ശ്രമങ്ങളും, വികസനത്തിന്റെ പേരിൽ തീരദേശ ജനതയെ എങ്ങിനെയും ആട്ടിപ്പായിച്ച്‌, അവരുടെ കിടപ്പാടം കവർന്നെടുത്തു മൾട്ടി നാഷണൽ കുത്തകകൾക്ക് സമ്മാനിക്കാനുള്ള ഭരണകൂട നീക്കങ്ങളും, ഹൈറേഞ്ചു നിവാസികളെ അനധികൃത കുടിയേറ്റക്കാരും കയ്യേറ്റക്കാരും കഞ്ചാവു കൃഷിക്കാരുമൊക്കെയായി ചിത്രീകരിച്ച്‌, അവരുടെ അന്നം മുട്ടിക്കാനുള്ള കപട പ്രകൃതി സ്നേഹികളുടെ കുത്സിത നീക്കങ്ങളും ഇത്തരുണത്തിൽ കാണാതെ പോകരുത്.

പണവും രാഷ്ട്രീയ സ്വാധീനവുമുള്ളവർ, തങ്ങളുടെ ആർത്തിക്കൊത്തു വളർത്തിക്കൊണ്ടുവരുന്ന ഇത്തരം പ്രവണതകൾ എത്രമാത്രം അപകടകരവും അക്രമാസക്തവുമാകാം എന്നതിന്റെ ഉദാഹരണം കൂടിയാണ് മണിപ്പൂർ! ഇക്കാര്യത്തിൽ, ബി ജെ പിയെന്നോ കമ്യൂണിസ്റ്റെന്നോ വ്യത്യാസമില്ല എന്നതും, ഹിന്ദുവോ ക്രിസ്ത്യാനിയോ മുസ്‌ളീമോ എന്നതല്ല അടിസ്ഥാന കാരണമെന്നും, രാഷ്ട്രീയ-ഭരണ സ്വാധീനം ഉപയോഗിച്ച്, പാവപ്പെട്ടവന്റെ മണ്ണും മാനവും കവർന്നെടുക്കാൻ, ഹിന്ദു കാർഡോ മുസ്ലീം കാർഡോ ക്രിസ്ത്യൻ കാർഡോ തരംപോലെ പ്രയോഗിക്കപ്പെടാം എന്നതു കൂടിയാണ് മണിപ്പൂർ നല്കുന്ന പാഠം. മണിപ്പൂർ വിഷയത്തിൽ, ബിരേൻ പ്രയോഗിച്ച ‘ഹിന്ദു’ കാർഡിൽ, കേന്ദ്രസർക്കാരിന്റെ കണ്ണു മഞ്ഞളിച്ചുപോയിരിക്കാം!

മണിപ്പൂരിനുവേണ്ടി കേഴുന്നവരൊക്കെ, നാട്ടിൽ എന്തു നിലപാടാണ്, സമാനമായ വിഷയങ്ങളിൽ സ്വീകരിച്ചുകൊണ്ടിരിക്കുന്നത് എന്നു സ്വന്തം മനസാക്ഷിയോടെങ്കിലും ചോദിക്കുന്നതു നല്ലതാണ്…കൈവിട്ടു പോയതിനു ശേഷമല്ല ഒരു വിഷയവും പരിഹരിക്കാൻ ശ്രമിക്കേണ്ടത് എന്നു മലയാളികൾ ഓർക്കണം… കർഷകന്റെ അധ്വാനത്തിനു തക്ക പ്രതിഫലം ഉൽപ്പന്നത്തിന്റെ വിലയായി കിട്ടണം എന്നു പറഞ്ഞതിന്റെ പേരിൽ, ഒരു മെത്രാനെതിരേ എത്ര സമർത്ഥമായാണ് ‘പ്രബുദ്ധ മലയാളികൾ’ പ്രതികരിച്ചത് എന്ന് ആരും മറന്നിട്ടുണ്ടാവുകയില്ല. ഏതു കാർഡ് പ്രയോഗിച്ചാലും ഫലം ഏതാണ്ട് ഒന്നുതന്നെ: പണമില്ലാത്തവൻ പിണം!

കർഷക സമരം അടിച്ചൊതുക്കിയവർ, കർഷകരെ ആട്ടിപ്പായിക്കുന്ന കാഴ്ചയാണ് മണിപ്പൂരിൽ കാണുന്നത്! ഓടാൻ തയ്യാറല്ലെങ്കിൽ, മരിക്കാൻ തയ്യാറാവുക എന്ന സന്ദേശമാണ് ബിരേൻ നൽകുന്നത്. നന്ദിഗ്രാമിൽ നടന്നതും നാളെ കേരളത്തിൽ നടന്നേക്കാവുന്നതുമായ ഈ വേട്ടക്കുപിന്നിൽ, പണത്തോടും അധികാരത്തോടുമുള്ള വരേണ്യ വർഗ്ഗത്തിന്റെ ഒടുങ്ങാത്ത ആർത്തി ഒന്നുമാത്രമാണ് കാരണം. അതിനായി അവർ ഏതു കാർഡും അവസരത്തിനൊത്തു പ്രയോഗിക്കും!

കടപ്പാട് : ഫാ. വർഗീസ് വള്ളിക്കാട്ട്


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group